മുംബൈ: സംഘര്‍ഷം രൂക്ഷമായ യെമനില്‍ കുടുങ്ങിയ മുഴുവന്‍ ഭാരതീയരെയും മടക്കിക്കൊണ്ടുവരുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. എന്തുപ്രതിസന്ധിയുണ്ടായാലും അവ പരിഹരിച്ച് ഭാരതീയരെ മുഴുവന്‍ മടക്കിക്കൊണ്ടുവരും. ഇതുവരെ മൂവായിരത്തിലേറെപ്പേരെ കുടിയൊഴിപ്പിച്ചുകഴിഞ്ഞു, അദ്ദേഹം പറഞ്ഞു.
യെമനിലെ വിദൂരസ്ഥലങ്ങളിലും വിമതരുടെ കൈപ്പിടിയിലുള്ള സ്ഥലങ്ങൡലുമുള്ളവരെ കണ്ടെത്തി ഒഴിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രിയുടെ വിശദീകരണം.
ഏദന്‍ തുറമുഖത്തേക്ക് അല്‍ഖ്വയ്ദയുടെ പിന്തുണയുള്ള ഹൂതി വിമതസൈന്യം മുന്നേറുകയാണ്. ഈ സാഹചര്യത്തില്‍ ഭാരതീയരെ ഏദന്‍ തുറമുഖത്ത് എത്തിച്ച് അവിടെനിന്ന് കപ്പലില്‍ ജിബൂട്ടിയിലേക്ക് കടത്തുക ദുഷ്കരമാകുകയാണ്. വിമതര്‍ തുറമുഖം പിടിച്ചടക്കിയാല്‍പിന്നെ ഒഴിപ്പിക്കല്‍ അസാധ്യമാകും. യെമനില്‍ അവസ്ഥ വളരെ മോശമാകുകയാണ്. രക്ഷാദൗത്യം കടുത്തിരിക്കുന്നു. നമുക്കുള്ള സമയം വളരെവേഗം കുറഞ്ഞുവരികയാണ്,വിദേശകാര്യവക്താവ് സെയ്ദ് അക്ബറുദ്ദീന്‍ പറഞ്ഞു.
ശനിയാഴ്ച നാവികസേനാക്കപ്പലായ ഐഎന്‍എസ് സുമിത്രയ്ക്ക് ഏദനിലെ അല്‍ മുക്കല്ലാ തുറമുഖത്ത് അടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തതുറമുഖമായ അഷ് ഷിഹ്രില്ലിനടുത്ത് കടലിലാണ് കപ്പല്‍ നങ്കൂരമിട്ടത്. അല്‍ മക്കല്ലയില്‍ എത്തിയ ഭാരതീയരെ 25 കിലോമീറ്റര്‍ അകലെയുള്ള ഈ തുറമുഖത്ത് എത്തിച്ച് ചെറുബോട്ടുകളില്‍ കയറ്റിയാണ് മൂന്നുകിലോമീറ്റര്‍ അകലെ കടലില്‍ നങ്കൂരമിട്ടിരുന്ന ഐഎന്‍എസ് സുമിത്രയില്‍ കയറ്റിയത്, അദ്ദേഹം പറഞ്ഞു.അവസ്ഥ വളരെവേഗമാണ് വഷളാകുന്നത്.
യെമനുചുറ്റും സൗദി നേതൃത്വത്തിലുള്ള സഖ്യസേന പറക്കല്‍നിരോധിത മേഖലയായി പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനാല്‍ ഭാരതവിമാനങ്ങള്ക്ക് യെമനില്ചെന്ന് കുടിയൊഴിപ്പിക്കാനും കഴിയില്ല. ഭാരതീയരെ കുടിയൊഴിപ്പിക്കാന്‍ വിമാനങ്ങള്‍ അനുവദിക്കണമെന്ന് സൗദി അറേബ്യയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അയ്യായിരത്തിലേറെ ഭാരതീയരാണ് യെമനില്‍ ഉള്ളത്. അവരില്‍ ആയിരത്തോളംപേര്‍ യെമനികളെ കല്യാണംകഴിച്ച് അവിടെ താമസമുറപ്പിച്ചവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: