ന്യൂദല്‍ഹി: ദു:ഖ വെള്ളിയാഴ്ച ജഡ്ജിമാരുടെ യോഗം വിളിച്ചതിനെ വിമര്‍ശിച്ച ജസ്റ്റിസ് കുര്യന് ജോസഫിന് മറുപടിയുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു രംഗത്ത്.
ഇത്തരമൊരു വിവാദം നിര്‍ഭാഗ്യകരമായിപ്പോയെന്നും ഇത് തങ്ങളുടെ ‘കുടുംബകാര്യം’ ആണെന്നും അത് പരിഹരിക്കുമെന്നും ദത്തു പറഞ്ഞു. സമ്മേളനത്തില്‍ സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരെയും ക്ഷണിച്ചെങ്കിലും മുതിര്‍ന്ന് മൂന്ന് ജഡ്ജിമാര്‍ മാത്രമെ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ അവധി ദിവസങ്ങളില്‍ ഇത്തരം പരിപാടികള്‍ നടത്തരുതെന്ന് ചൂണ്ടിക്കാട്ടി കുര്യന് ജോസഫ് ദത്തുവിന് കത്ത് നല്‍കിയെങ്കിലും അത് തള്ളിയിരുന്നു. തുടര്‍ന്ന് കുര്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയയ്ക്കുകയായിരുന്നു. ജഡ്ജിമാരുടെ കുടുംബത്തിന്റെ നാഥന് ഞാനാണ്.
കുടുംബത്തിലെ ഏതെങ്കിലുമൊരംഗം തന്നെ ചോദ്യം ചെയ്താല്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ. അത് പൊതുമദ്ധ്യത്തിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ല ജഡ്ജിമാരുടെ കോണ്‍ഫറന്‍സിനിടെ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ദത്തു പറഞ്ഞു.
ജഡ്ജിമാര്‍ക്ക് പരസ്പരം ചര്‍ച്ചകള്‍ക്ക് സമയം ലഭിക്കുന്നില്ലെന്ന് പറഞ്ഞ ദത്തു, പ്രധാനപ്പെട്ട പല പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ ഇത്തരം യോഗങ്ങള്‍ നിരന്തരം ചേരണമെന്നും വ്യക്തമാക്കി.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, മുതിര്‍ന്ന ജഡ്ജിമാരായ ടി എസ് താക്കൂര്‍, എ ആര് ദവെ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കേണ്ടത് നിര്‍ബന്ധമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2013 ഏപ്രില്‍ ഏഴിനാണ് ഇതിനു മുന്‍പ് ഇത്തരത്തിലൊരു യോഗം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: