ന്യൂദല്‍ഹി: രാജ്യത്തെ ജുഡീഷ്യറിയും ഭരണസംവിധാനവും തമ്മില്‍ നല്ല ബന്ധം ഉണ്ടായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദല്‍ഹിയില്‍ മുഖ്യമന്ത്രിമാരുടേയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും യോഗത്തിന്റെ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി. നീതിന്യായ വ്യവസ്ഥ സുശക്തവും പൂര്‍ണവും ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് കോടതികളില്‍ വലിയ പ്രതീക്ഷയാണുള്ളതെന്നും ജഡ്ജിമാരെ അവര്‍ ഈശ്വരനു തുല്യമാണ് കാണുന്നതെന്നും മോദി പറഞ്ഞു. അതിനാല്‍ വേഗത്തില്‍ നീതി ലഭ്യമാക്കേണ്ടത് ജഡ്ജിമാരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജുഡീഷ്യല്‍ രംഗത്ത് പരിഷ്കരണം ആവശ്യമാണെന്ന് പറഞ്ഞ മോദി ട്രിബ്യൂണലുകളുടെ പ്രര്‍ത്തനത്തില്‍ പുനര്‍വായന വേണമെന്നും വ്യക്തമാക്കി.
ട്രിബ്യൂണലുകള്‍ വേഗത്തില്‍ നീതി ലഭിക്കുന്നതിന് തടസമാകുന്നുണ്ട്. ഇത് സര്‍ക്കാരിന് സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ട്രിബ്യൂണലുകള്‍ക്ക് വിനിയോഗിക്കുന്ന പണം മറ്റു കോടതികളുടെ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാവുന്നതേയുള്ളൂവെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഭാവിയിലേക്കുള്ള ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പുതിയ നിയമ സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണം.
പാവപ്പെട്ടവരുടെ കേസ് വാദിക്കുന്നതിന് അഭിഭാഷകരെ ലഭിക്കാതെ വരുന്ന സാഹചര്യമുണ്ട്. അതിനാല്‍ തന്നെ അവര്‍ക്ക് നീതി ലഭ്യമാക്കുന്നതിന് ലോക് അദാലത്തുകള്‍ അത്യാവശ്യമാണ്. സങ്കീര്‍ണമായ നിയമങ്ങളെ മാറ്റി നിയമസംവിധാനത്തിന്റെ ഭാരം കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ രീതി സംസ്ഥാനങ്ങളും അവലംബിക്കണമെന്നു മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: