ന്യൂദല്‍ഹി : അന്യമതത്തില്‍പ്പെട്ട യുവാക്കളെ വിവാഹംചെയ്ത പാഴ്സി സ്ത്രീകള്‍ക്ക് മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. അന്യജാതി- മതത്തില്‍പ്പെട്ടവരെ വിവാഹം ചെയ്ത സ്ത്രീകള്‍ക്ക് അഗ്നി ക്ഷേത്രത്തിലും സംസ്കാര ചടങ്ങുകളിലും മറ്റ് മതപരമായ അനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുന്നതിന് പാഴ്സി ധര്മ്മോപദേശക സമിതി വിലക്ക് എര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ഗുള്രഖ് എം. ഗുപ്ത, അഭിഭാഷകയായ ഷിരാസ് പടോഡിയ എന്നീ സഹോദരിമരാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഗുള്രഖിന്റേയും ഷിരാസിന്റേയും ഭര്ത്താക്കന്മാര് ഹിന്ദുമത വിശ്വാസികളാണ്. അതിനാല്‍ മരണാവശ്യങ്ങള്‍ ഉള്‍പ്പടെയുള്ള മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇത്തരം ചടങ്ങുകളില്‍ പങ്കുകൊള്ളുന്നത് വിലക്കാന്‍ സാധിക്കില്ല, ഏത് മതത്തില്‍ വിശ്വസിക്കാന്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്. സ്പെഷല്‍ മാര്യേജ് ആക്ട് 1954 പ്രകാരം സ്ത്രീകള്‍ വിവാഹ ജിവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഭര്‍ത്താവിന്റെ മാതത്തിലേക്ക് മാറുമെന്ന് 2012ല്‍ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പാഴ്സി അഞ്ചുമന്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. ഈ വിധിക്കെതിരെയാണ് ഗുള്രഖ്, ഷിരാസ് എന്നിവര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തങ്ങളുടെ മാതാപിതാക്കള്‍ക്ക് 80 വയസ്സോളം പ്രായമുണ്ട്. മതപരമായ വിലക്കുള്ളതിനാല്‍ എന്തെങ്കിലും സംഭവിച്ചാല്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ തങ്ങളുടെ രക്ഷിതാക്കളുടെ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ഏതു സ്ത്രീയ്ക്കും അവകാശമുണ്ടെന്ന് ഷിരാസ് പറഞ്ഞു.
സുപ്രീം കോടതി ചീഫ്. ജസ്റ്റീസ് എച്ച്. എല്‍ ദത്തു ഉള്‍പ്പെടുന്ന ഡിവിഷന് ബെഞ്ച് പരിഗണിച്ച ഹര്‍ജി വിശദമായ വാദത്തിനായി ഏപ്രില്‍ ഏഴിന് വീണ്ടും പരിഗണിക്കും. സമൂഹത്തിലെ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. വിവാഹത്തിനുശേഷം സ്വന്തം മതത്തില്‍ തന്നെ തുടരാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടാകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: