സുപ്രസിദ്ധ പണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന വി.എസ്. ശ്രീനിവാസ ശാസ്ത്രി ഉദാരനും ദയാലുവും ആയിരുന്നു. അദ്ദേഹം അണ്ണാമല സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്ന ഘട്ടത്തില്‍നടന്ന ഒരു സംഭവം പ്രതേ്യകം എടുത്തുപറയത്തക്കതാണ്.
വിദ്യാര്‍ത്ഥികള്‍ വൈസ്ചാന്‍സലറായിരുന്ന ശാസ്ത്രിയെ സ്വന്തം പിതാവിനെപ്പോലെ ആദരിച്ച് ബഹുമാനിച്ചു. അതിനുള്ള കാരണങ്ങളിലൊന്ന് പ്രൊഫസര്‍മാര്‍ നിസ്സാര കുറ്റത്തിന് ശിക്ഷിച്ചാല്‍ അതു ഗണിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് കരുണയോടെ അദ്ദേഹം പലപ്പോഴും മാപ്പുകൊടുത്തിരിന്നു എന്നതാണ്. അച്ചടക്കത്തെ മുന്‍നിര്‍ത്തി കുട്ടികളെ ശിക്ഷിക്കുകയോ അവര്‍ക്ക് പിഴയിടുകയോ ചെയ്യുമ്പോള്‍ വൈസ് ചാന്‍സലര്‍ അതിലിടപെടുകയും അവര്‍ക്കു മാപ്പുകൊടുത്ത്തങ്ങളുടെ അധികാരത്തില്‍ കൈകടത്തുകയും ചെയ്യുന്നത് അദ്ധ്യാപകര്‍ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല.
ഒരുദിവസം അദ്ധ്യാപകര്‍ അദ്ദേഹത്തിന്റെ അടുത്തെത്തി പറഞ്ഞു: ”അങ്ങ് ഹൃദയവിശാലതകൊണ്ടാകാം ചെയ്യുന്ന പ്രവൃത്തികള്‍ വിദ്യാലയത്തിന് ഏറെ ദോഷം വരുത്തുന്നുണ്ട്. കോളേജിലെ അച്ചടക്കം തകരാറിലാക്കാന്‍ അത് ഇടകൊടുക്കുന്നു. ഞങ്ങള്‍ കുട്ടികളെ ശിക്ഷിക്കുകയോ അവര്‍ക്ക് പിഴ ഇടുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് ന്യായമായ കാരണത്തെ മുന്‍നിര്‍ത്തി മാത്രമാണ്.”
അവര്‍ പറഞ്ഞത് വളരെ ശ്രദ്ധയോടെ ശാസ്ത്രികള്‍ കേട്ടു. പിന്നെ ശാന്തസ്വരത്തില്‍ പറഞ്ഞു. ”നിങ്ങള്‍ പറയുന്നത് ശരിയാണ്. നിങ്ങള്‍ എന്റെ തെറ്റ് ക്ഷമിക്കണം.”
‘എന്തു തെറ്റ്?’
കുട്ടികളുടെ നേര്‍ക്ക് ശിക്ഷാ നടപടികളെടുക്കുമ്പോഴെല്ലാം എന്റെ ചെറുപ്പത്തിലെ ഒരു സംഭവം ഓര്‍മ്മയില്‍ വരുന്നു. ഞാന്‍ വളരെ കുഞ്ഞായിരിക്കുമ്പോള്‍ എന്റെ പിതാവ് മരിച്ചു. വീട്ടില്‍ വിധവയായ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മ വളരെ പ്രയാസപ്പെട്ടാണ് നിത്യവൃത്തി കഴിച്ചുകൂട്ടിയത്. എന്നെ വളര്‍ത്തിയതും വളരെ ക്ലേശിച്ചാണ്. ഞാനന്ന് സ്‌കൂളില്‍ പഠിക്കുകയാണ്. അക്കാലത്ത് വലിയ ഫീസൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അതുതന്നെയും കൊടുക്കാന്‍ അമ്മ ഞെരുങ്ങിയിരുന്നു.
ഒരുദിവസം എനിക്ക് മുഷിഞ്ഞ മുണ്ടും ഷര്‍ട്ടുമായി സ്‌കൂളിലേക്ക് പോകേണ്ടിവന്നു. കാരണം മുണ്ടലക്കാന്‍ പറ്റിയ ഒരു സോപ്പ് വാങ്ങാനുള്ള കാശുപോലും അമ്മയുടെ കൈയിലുണ്ടായിരുന്നില്ല. ഞാന്‍ ലജ്ജയോടെ ക്ലാസിന്റെ ഒരു മൂലയിലിരുന്നു. അദ്ധ്യാപകന്‍ വന്നു. അദ്ദേഹം ക്ലാസിലാകെ നോക്കി. എന്നെ കണ്ടതോടെ അദ്ദേഹത്തിന്റെ ഭാവം മാറി. അദ്ദേഹം പറഞ്ഞ: ”എഴുന്നേറ്റ് നില്‍ക്ക്!” ഞാന്‍ എഴുന്നേറ്റു നിന്നു. ഇത്രയും മുഷിഞ്ഞ മുണ്ടുമായി ക്ലാസില്‍ വന്നതിന് നിനക്ക് ഞാന്‍ എട്ടണ പിഴയിട്ടിരിക്കുന്നു.’
എനിക്ക് ഒരക്ഷരം പറയാന്‍ കഴിഞ്ഞില്ല. എന്റെ ചിന്തയെല്ലാം അമ്മയെക്കുറിച്ചായിരുന്നു. തുണിയലക്കുന്ന സോപ്പു മേടിക്കാനാകാതെ കുഴങ്ങുന്ന അമ്മ എങ്ങനെ എട്ടണ പിഴയുണ്ടാക്കും.
ഗദ്ഗദകണ്ഠനായി വൈസ് ചാന്‍സലര്‍ തുടര്‍ന്നു: ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ കുട്ടികളെ സംബന്ധിച്ച ശരിയായ വിവരം മനസ്സിലാക്കാതെ ഞാന്‍ അവരെ ശിക്ഷിക്കാറില്ല.
















