ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി മേധാവിയുമായ അരവിന്ദ് കേജ്രിവാളിനെതിരായ കലാപം രൂക്ഷമായി. വിമത നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ഇന്നലെ പത്രസമ്മേളനം നടത്തി കേജ്രിവാളിനെതിരെ ആഞ്ഞടിച്ചു. ഇതോടെ ഇന്ന് നടക്കുന്ന നേതൃയോഗത്തില്‍ ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചേക്കും. അതോടെ പാര്‍ട്ടി നെടുകെപിളരും.
തങ്ങള്‍ രണ്ടു പേരും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചെന്ന നുണപ്രചാരണമാണ് കേജ്രിവാളും കൂട്ടരും നടത്തുന്നത്. യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പല കള്ളങ്ങളാണ് അവര്‍ പ്രചരിപ്പിക്കുന്നത്. തങ്ങള്‍ രാജിവച്ചെന്നു വരെ അവര്‍ പറഞ്ഞു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം മെച്ചപ്പെടുത്തിയാല്‍ തങ്ങള്‍ രാജിവയ്ക്കാമെന്നാണ് പറഞ്ഞിരുന്നത്. കേജ്രിവാള് പാര്‍ട്ടിയെ ഏകാധിപതിയെപ്പോലെയാണ് കൊണ്ടുനടക്കുന്നത്.
തന്റെ ആജ്ഞ അനുസരിക്കാത്ത ഒരു സംഘടനയിലും താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് ഒരിക്കല്‍ കേജ്രിവാള് പറഞ്ഞത്. ഭൂഷണ് പറഞ്ഞു. കേജ്രിവാളിനെ പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടുവെന്നാണ് കേജ്രിവാള് പറയുന്നത്. ഇത് ശുദ്ധ നുണയാണ്.
21 അംഗ നാഷണല്‍ എക്സിക്യൂട്ടീവില്‍ നിന്ന് തങ്ങളുടെ രാജി സ്വീകരിച്ചുവെന്നാണ് പാര്‍ട്ടി പറയുന്നത്. അവര്‍ തുടര്‍ന്നു. തങ്ങളെ നാഷണല്‍ എക്സിക്യൂട്ടവില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്.
കേജ്രിവാള് അനുരഞ്ജന ചര്‍ച്ച നടത്തിയതും ഇതിനു വേണ്ടിയാണ്. എന്നാല്‍ കേജ്രിവാളിനെ ദേശീയ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു ഇരുവരുമെന്നും അതിനാലാണ് ചര്‍ച്ച പൊളിഞ്ഞതെന്നുമാണ് പാര്‍ട്ടി നേതാവും കേജ്രിവാളിന്റെ അടുത്തയാളുമായ ആശുതോഷ് പറയുന്നത്. ഇനി ചര്‍ച്ചയില്ലെന്നും കേജ്രിവാളിന്റെ അടുത്തയാള്‍ക്കാര്‍ പറയുന്നു.
തങ്ങള്‍ പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ എംഎല്‍എമാരുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നാണ് കേജ്രിവാളിന്റെ ഭീഷണി. പ്രശാന്ത് ഭൂഷണ് പറഞ്ഞു. മുന്‍പ് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കാനും മുഖ്യമന്ത്രിയാകാനും ശ്രമിച്ചയാളാണ് കേജ്രിവാള്. അദ്ദേഹം തുടര്‍ന്നു.
ഇന്ന് പാര്‍ട്ടി നാഷണല്‍ എക്സിക്യൂട്ടീവ് ചേരുകയാണ്. മുന്നൂറിലേറെപ്പേരുളള്ള എക്സിക്യൂട്ടീവില്‍ ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം ഉണ്ടായേക്കും. പാര്‍ട്ടിയുടെ സ്ഥാപകാംഗങ്ങളാണ് യാദവും ഭൂഷണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: