സഖ്യഭക്തിയുടെ മാതൃക അര്‍ജ്ജുനനില്‍ക്കൂടിയാണ് ശ്രീവേദവ്യാസഭഗവാന്‍ നമുക്കുകാണിച്ചുതരുന്നത്. ഭക്തപ്രവരനായ അര്‍ജ്ജുനന്‍ പഞ്ചപാണ്ഡവന്മാരില്‍പ്പെട്ട ഒരു മഹാരഥിയാണല്ലോ. ഇന്ദ്രപുത്രനായ അദ്ദേഹം നരന്റെ അവതാരമായി വര്‍ണ്ണിക്കപ്പെട്ടുകാണുന്നു. അര്‍ജ്ജുനന്റെ മാഹാത്മ്യം വര്‍ണ്ണിച്ചുകൊണ്ട് ഭീഷ്മപിതാമഹന്‍ ദുരേ്യാധനനോടു പറയുന്നതായി മഹാഭാരതം ഉദേ്യാഗപര്‍വ്വത്തില്‍ പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്:
ഏഷ നാരായണഃ കൃഷ്ണ: ഫാല്‍ഗുനശ്ച നരഃസ്മൃതഃ
നാരായണോ നരശ്ചൈവ സത്ത്വമേകം ദ്വിധ കൃതഃ
മഹാഭാരതത്തിലെ കഥാപാത്രങ്ങളില്‍ മഹത്തരമായ ഒരു സ്ഥാനമാണ് അര്‍ജ്ജുനനു ലഭിച്ചിട്ടുള്ളത്. അദ്ദേഹം ശ്രീകൃഷ്ണഭഗവാന്റെ ബന്ധുവും സമവയസ്‌കനുമായ ഒരു സഖാവായിരുന്നു. കാഴ്ചയിലും ആചാരവിചാരങ്ങളിലും കൃഷ്ണാര്‍ജ്ജുനന്മാര്‍ക്ക് വളരെ സാദൃശ്യമുണ്ടായിരുന്നതായി പുരാണവര്‍ണ്ണനകളില്‍നിന്നു മനസ്സിലാക്കാം. ശ്രീകൃഷ്ണനെപ്പോലെ അര്‍ജ്ജുനനും ശ്യാമവര്‍ണ്ണനായിരുന്നു.
ശൂരനും വീരനും ദൃഢപ്രതിജ്ഞനുമായ അര്‍ജ്ജുനന്‍ ദയാലുവും ഉദാരനും ന്യായശീലനും സത്യപ്രിയനുംകൂടി ആയിരുന്നു. ആചാര്യന്മാരിലും ഗുരുജനങ്ങളിലും അദ്ദേഹത്തിനുണ്ടായിരുന്ന ഭക്തി അനന്യസുലഭമാണ്. സര്‍വ്വോപരി ശ്രീകൃഷ്ണന്റെ നേരെ ഉണ്ടായിരുന്ന അനന്യഭക്തിയാണ് അര്‍ജ്ജുനനെ വിജയനാക്കിത്തീര്‍ത്തത്. പക്ഷേ ശ്രീകൃഷ്ണനും അര്‍ജ്ജുനനും തമ്മില്‍ സുഹൃദ്ഭാവത്തില്‍ മാത്രമേ വര്‍ത്തിച്ചിരുന്നുള്ളൂ. അവര്‍ രണ്ടുപേരും ഒരുമിച്ച് അനേകസ്ഥലങ്ങളില്‍ നിവസിച്ചിട്ടുണ്ട്.
ആ ഘട്ടങ്ങളില്‍ എല്ലാം വിഹാരശയ്യാസനഭോജനങ്ങളില്‍ രണ്ടുപേരുടെയും വ്യവഹാരങ്ങളില്‍ തങ്ങള്‍ക്ക് അനേ്യാന്യം മറച്ചുവയ്‌ക്കാന്‍ ഒന്നുമില്ലായിരുന്നു . അവര്‍ തമ്മിലുള്ള മൈത്രീബന്ധത്തെക്കുറിച്ച് സഞ്ജയന്‍ ധൃതരാഷ്‌ട്രര്‍ക്ക് വിവരിച്ചുകൊടുക്കുന്നുണ്ട്. ഭാരതയുദ്ധത്തിനുമുമ്പ് സഞ്ജയന്‍ കൗരവന്മാരുടെ സന്ദേശവുംകൊണ്ട് ഉപപ്ലാവ്യത്തില്‍ വസിച്ചിരുന്ന പാണ്ഡുപുത്രന്‍മാരുടെ സമീപത്തേക്കു പോയിരുന്നപ്പോള്‍ ശ്രീകൃഷ്ണനും അര്‍ജ്ജുനനും തമ്മിലുള്ള ബന്ധം അദ്ദേഹത്തിനു കാണാന്‍ കഴിഞ്ഞു. മടങ്ങിച്ചെന്ന സഞ്ജയന്‍ ധൃതരാഷ്‌ട്രരോട് പറയുന്ന ഭാഗം മഹാഭാരതത്തില്‍ നല്ലപോലെ വര്‍ണ്ണിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കം ഇങ്ങനെയാണ്:
”അല്ലയോ മഹാരാജാവേ അങ്ങയുടെ സന്ദേശം അറിയിക്കുന്നതിനുവേണ്ടി ഞാന്‍ അര്‍ജ്ജുനന്റെ അന്തഃപുരത്തിലേക്കു പോയി. അഭിമന്യുവിനോ നകുലസഹദേവന്മാര്‍ക്കോപോലും പ്രവേശനമില്ലാത്ത ഒരു സ്ഥലമാണ് അവിടം. അങ്ങനെയുള്ള ആ അന്തഃപുരത്തില്‍ പ്രവേശിച്ചപ്പോള്‍ ഞാന്‍ കണ്ടതെന്തെന്നോ? ശ്രീകൃഷ്ണന്‍ തന്റെ രണ്ടു കാലുകളും അര്‍ജ്ജുനന്റെ മടിയില്‍ വെച്ചിരിക്കുന്നു.
അതുപോലെ അര്‍ജ്ജുനന്‍ തന്റെ ഒരു കാല് ദ്രൗപതിയുടെയും മറ്റൊന്ന് സത്യഭാമയുടെയും മടിയില്‍ വെച്ചിരിക്കുകയാണ്.” ഈ വര്‍ണ്ണന ശ്രീകൃഷ്ണാര്‍ജ്ജുനന്മാര്‍ തമ്മിലുള്ള സഖ്യത്തിന്റെ ദാര്‍ഢ്യത്തെ സ്പഷ്ടമാക്കുകയാണല്ലോ ചെയ്യുന്നത്. ദുരേ്യാധനന്‍ പാണ്ഡവന്മാരുടെ രാജസൂയയജ്ഞം കഴിഞ്ഞ് ധൃതരാഷ്ടരുടെ സമീപത്തുചെന്ന് ആ യജ്ഞത്തെക്കുറിച്ച് അദ്ദേഹത്തിനു വിവരിച്ചുകൊടുക്കുന്ന കൂട്ടത്തില്‍ കൃഷ്ണാര്‍ജ്ജുനന്‍മാര്‍ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുകൂടി പ്രതിപാദിക്കുന്നുണ്ട്. മഹാഭാരതം സഭാപര്‍വത്തില്‍ ആ രംഗം വര്‍ണ്ണിച്ചിരിക്കുന്നതിങ്ങനെയാണ്:
ആത്മാ ഹി കൃഷ്ണഃപാര്‍ത്ഥസ്യ കൃഷ്ണസ്യാത്മാധനഞ്ജയ
യദ്ബ്രൂയാദര്‍ജ്ജുനഃ കൃഷ്ണം സര്‍വ്വം കുര്യാദസംശയം
കൃഷ്‌ണോ ധനഞ്ജയസ്യാര്‍ത്ഥേ സ്വര്‍ഗ്ഗലോകമപി ത്യജേത്,
തഥൈവ പാര്‍ത്ഥഃകൃഷണാര്‍ത്ഥേ പ്രാണാനപി പരിത്യജേത
(ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റെ ആത്മാവാകുന്നു. അതുപോലെ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണന്റെയും ആത്മാവാണ്. അര്‍ജ്ജുനന്‍ എന്തുപറയുന്നുവോ അതെല്ലാം ഒരു സംശയവുംകൂടാതെ ശ്രീകൃഷ്ണന്‍ നിര്‍വഹിച്ചുകൊടുക്കും. ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനു വേണ്ടി സ്വര്‍ഗ്ഗലോകത്തെപ്പോലും ഉപേക്ഷിക്കാന്‍ മടിക്കയില്ല.
അതുപോലെ അര്‍ജ്ജുനനും ശ്രീകൃഷ്ണനുവേണ്ടി തന്റെ പ്രാണനെപ്പോലും ഉപേക്ഷിക്കാന്‍ എപ്പോഴും സന്നദ്ധനാണ്.) സഞ്ജയന്റെയും ദുരേ്യാധനന്റെയും വാക്കുകള്‍ വഴി ശ്രീ വ്യാസഭഗവാന്‍ കൃഷ്ണാര്‍ജ്ജുനന്മാര്‍ തമ്മിലുള്ള അത്ഭുതകരമായ മൈത്രീബന്ധത്തെയാണ് മഹാഭാരതത്തിലൂടെ നമുക്കു കാണിച്ചുതരുന്നത്.
…. തുടരും
















