ന്യൂദല്‍ഹി: തടവുകാരെ കൈമാറുന്നതുള്‍പ്പെടെ ഭാരതവും ഖത്തറും തമ്മില്‍ സുപ്രധാനമായ ആറു കരാറുകള്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ തനി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ധാരണയായത്.
പുതിയ കരാര്‍ അനുസരിച്ച് ഖത്തര്‍ ജയിലുകളിലുള്ള ഭാരതപൗരന്മാരെ രാജ്യത്തെ ജയിലുകളിലേക്ക് എത്തിക്കും. ഖത്തര്‍ പൗരന്മാര് ഭാരതത്തിലെ ജയിലുകളിലുണ്ടെങ്കില് അവരെ തിരിച്ച് ഖത്തര്‍ ജയിലുകളിലേക്കും മാറ്റും. ശിക്ഷയുടെ ബാക്കി കാലാവധി സ്വന്തം രാജ്യത്തെ ജയിലുകളില്‍ അനുഭവിച്ചാല്‍ മതിയാകും. മലയാളികള്‍ ഉള്‍പ്പെടെ ഖത്തറിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരികെ എത്താനുള്ള മാര്‍ഗ്ഗമായി കരാര്‍ മാറും. പുതിയ കരാറോടെ കുടുംബാംഗങ്ങളുടെ സമീപത്തേക്ക് ജയിലില്‍ കഴിയുന്നവര്‍ക്ക് എത്താനാകുമെന്നും തടവുകാരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവിച്ചു.
വിവര സാങ്കേതികരംഗത്തും വാര്‍ത്താവിതരണ പ്രക്ഷേപണരംഗത്തും നിര്‍ണ്ണായക കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. ഭൂമിശാസ്ത്ര മന്ത്രാലയവും ഖത്തര്‍ കാലാവസ്ഥാ പഠനവകുപ്പും തമ്മിലും ഇരുരാജ്യങ്ങളിലേയും വിദേശകാര്യവകുപ്പുകള്‍ തമ്മിലും കരാറുകളുണ്ടായി. പ്രസാര്‍ ഭാരതിയും ഖത്തറിലെ ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങളും തമ്മില്‍ വാര്‍ത്തകള്‍ പരസ്പരം കൈമാറാനുള്ള കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്.
ഖത്തറിലെ വിവിധ സ്ഥലങ്ങളിലായി ഏകദേശം 6 ലക്ഷത്തോളം ഭാരത പൗരന്മാര് ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഖത്തറിലെ ഏറ്റവും വലിയ വിദേശസമൂഹം ഭാരതത്തിന്റേതാണ്. രാജ്യത്തിന്റെ എല്‍എന്‍ജി ഇറക്കുമതിയുടെ സിംഹഭാഗവും ഖത്തറില്‍ നിന്നാണ്. 86 ശതമാനത്തോളം എല്‍എന്‍ജിയും ഇവിടെനിന്നാണ് ഇറക്കുമതിചെയ്യുന്നത്. ഇകദേശം 16ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്നത്.
ഇന്നലെ രാവിലെ രാഷ്ട്രപതി ഭവനില്‍ ഖത്തര്‍ അമീറിന് നല്കിയ ഔഗ്യോഗിക സ്വീകരണത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പങ്കെടുത്തു. തുടര്‍ന്ന് ഹൈദ്രാബാദ് ഹൗസില്‍ മോദി- തമീം ബിന്‍ കൂടിക്കാഴ്ചയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: