ന്യൂദല്‍ഹി: ആഭ്യന്തരപ്രശ്നങ്ങളില്‍ ഉഴലുന്ന ആംആദ്മി പാര്‍ട്ടിയുടെ നിര്‍ണ്ണായക ദേശീയ കൗണ്‍സില്‍ 28ന് നടക്കാനിരിക്കെ മുതിര്‍ന്ന നേതാവ് ശാന്തിഭൂഷണിന്റെ നേതൃത്വത്തില്‍ തലേദിവസം നടക്കുന്ന വിമതയോഗം പാര്‍ട്ടിക്ക് തലവേദനയായി. സ്വരാജ്, പാര്‍ട്ടിയിലെ ആഭ്യന്തരജനാധിപത്യം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് 27ന് നടക്കുന്ന യോഗമെങ്കിലും ദേശീയ കൗണ്‍സിലില്‍ അരവിന്ദ് കെജ്രിവാളിനെതിരായ കുറ്റപത്രം തയ്യാറാക്കലാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് കേജ്രിവാളും സംഘവും കരുതുന്നു.
27ന് നടക്കുന്ന യോഗം പാര്‍ട്ടിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്ന് പഞ്ചാബില്‍നിന്നുള്ള ദേശീയ കൗണ്‍സില്‍ അംഗം അശോക് തല്‍വാര്‍ പറഞ്ഞു. സ്ഥാപിത താല്‍പ്പര്യക്കാരുടെ വലിയ ഗൂഢാലോചനയാണ് ദേശീയ കൗണ്‍സിലിന് തലേദിവസമുള്ള യോഗമെന്നും അശോക് തല്‍വാര്‍ ആരോപിച്ചു. യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടുള്ള നിരന്തരമായ സന്ദേശങ്ങളാണ് എല്ലാ ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. യോഗേന്ദ്രയാദവ്, പ്രശാന്ത് ഭൂഷന് എന്നീ നേതാക്കള്‍ക്ക് പാര്‍ട്ടിയിലുള്ള സ്വാധീനം വ്യക്തമാക്കുന്നതിനായാണ് തലേദിവസത്തെ യോഗം എന്നാണ് സൂചന.
ഭക്ഷണവും താമസവുമടക്കമുള്ള വ്യവസ്ഥയാണ് 27ന് നടക്കുന്ന യോഗത്തിനായി ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ 300 ദേശീയ കൗണ്‍സില്‍ അംഗങ്ങളില്‍ 124 പേര് യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിര്‍ണ്ണായകമായ തീരുമാനങ്ങളെടുക്കുന്നതിനായി വലിയ വിഭാഗത്തെ കൂടെ താമസിപ്പിച്ച് സമ്മര്‍ദ്ദം ചെലുത്താനാണ് യോഗേന്ദ്രയാദവിന്റെയും പ്രശാന്ത് ഭൂഷണിന്റെയും ലക്ഷ്യമെന്നാണ് ലഭിക്കുന്ന വിവരം.
അരവിന്ദ് കെജ്രിവാള് ദേശീയ കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറിനില്‍ക്കണമെന്ന ആവശ്യം തലേദിവസത്തെ യോഗത്തില്‍ ഉയര്‍ന്നുവന്നേക്കാം. പാര്‍ട്ടി ദേശീയ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിഷ്പക്ഷനായ ഒരാള്‍ എത്തണമെന്ന ആവശ്യവും യോഗം ഉന്നയിക്കും. പാര്‍ട്ടിയുടെ ലോക്പാല്‍ നടത്തിപ്പ് ചുമതലയുള്ള രാംദാസിനെ കണ്‍വീനറാക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: