ന്യൂദല്‍ഹി: മതപരിവര്‍ത്തനം നടത്താതെ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ആര്‍ക്കെങ്കിലും സേവനം ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവര്‍ മതപരിവര്‍ത്തനം ലക്ഷ്യമാക്കാതെ അതു നിര്‍വഹിക്കണം. രാജ്യത്ത് മതപരിവര്‍ത്തന നിരോധന നിയമം ആവശ്യമാണെന്നും രാജ്നാഥ് പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകളുടെയും വിവിധ ന്യൂനപക്ഷ സമുദായ പ്രതിനിധികളുടേയും യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ മറ്റു രാജ്യങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളാണ് മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്. എന്നാല്‍ ഭാരതത്തില്‍ അതേ ആവശ്യമുന്നയിക്കേണ്ട ഗതികേടിലാണ് ഭൂരിപക്ഷ സമൂഹം. ഈ വിഷയത്തില്‍ തീര്‍ച്ചയായും ചര്‍ച്ച ആവശ്യമായി വന്നിരിക്കുന്നു. മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ചിന്തിക്കണം, രാജ്നാഥ് വ്യക്തമാക്കി.
ഘര്‍ വാപസിയെക്കുറിച്ചും മതപരിവര്‍ത്തനത്തെക്കുറിച്ചും പലപ്പോഴും കിംവദന്തികളും വിവാദങ്ങളും മാത്രമാണുണ്ടാകുന്നത്. മതപരിവര്‍ത്തനം സംഭവിക്കുന്നതിന്റെ കാരണമെന്താണ്. പാര്‍ലമെന്റിലും വിഷയം ഉന്നയിച്ചിരുന്നു. നിരവധിയാളുകള്‍ കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും ചെയ്യണം എന്നാവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സമൂഹത്തിനും വിഷയത്തില്‍ അവരുടേതായ പങ്കു നിര്‍വഹിക്കാനുണ്ട്. മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിച്ചു ജീവിക്കാന്‍ നമുക്കാവില്ലേ. എന്താണ് മതപരിവര്‍ത്തനത്തിന്റെ ആവശ്യകത. മതപരിവര്‍ത്തനം ചെയ്യാതെ ഒരുമതത്തിന് അതിജീവിക്കാനാവില്ലേ, അദ്ദേഹം ചോദിച്ചു.
നിയമപാലനം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെങ്കിലും ന്യൂനപക്ഷ സംരക്ഷണത്തിന് കേന്ദ്രം ആവുന്നതെല്ലാം ചെയ്യും. ഇതിനായി ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്ന് ദൈവത്തിന്റെ പേരില്‍ ഉറപ്പുനല്‍കുന്നു. ജനസംഖ്യാപരമായ മാറ്റങ്ങള്‍ വരുത്താന്‍ ഏതെങ്കിലും സമൂഹം ശ്രമിക്കുമ്പോള്‍ അവരിലുണ്ടാകുന്ന ഭയം കണക്കിലെടുക്കേണ്ടതുണ്ട്. നമുക്ക് അമേരിക്കയില്‍ പോയി ആ രാജ്യത്തിന്റെ മുഖമുദ്രകളെ മാറ്റാനാവില്ലല്ലോ. ഭാരതത്തിന്റെ ജനസംഖ്യാപരമായ കണക്കുകള്‍ മാറ്റാന്‍ ആര്‍ക്കുമാവില്ല. അതങ്ങനെതന്നെ തുടരും.
മതപരിവര്‍ത്തനം നടത്തരുതെന്ന കാഴ്ചപ്പാടിനെപ്പറ്റി നിങ്ങള്‍ക്ക് മറ്റു നിലപാടായിരിക്കും എന്നറിയാം. അതിനെയും ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ മതപരിവര്‍ത്തനം നടത്താതെ മറ്റുള്ളവരെ സ്നേഹിച്ചും ബഹുമാനിച്ചും കഴിയുകയാണ് ഏറ്റവും നല്ല രീതി.
ഭാരതം മാത്രമാണ് എല്ലാ മതങ്ങളും അവരുടെ നാടായി അംഗീകരിച്ച ഏക ഭൂപ്രദേശം. ഭാരതം മാത്രമാണ് യാതൊരുവിധ വേര്‍തിരിവും കാണിക്കാതെ തങ്ങളെ സംരക്ഷിച്ചതെന്ന് പാഴ്സികളും ജൂതന്മാരും പറയുന്നു. മുസ്ലിംകളിലെ 72 വിഭാഗങ്ങളും ഇവിടെ സമാധാനത്തോടെ ജീവിക്കുന്നു.
ആരാധനാലയങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് രാജ്നാഥ് സിങ് പഞ്ചാബിലെ അട്ടാരിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. യാതൊരു വിട്ടുവീഴ്ചയും അക്കാര്യത്തിലുണ്ടാകില്ല. ആരാധനാലയങ്ങളെ ആക്രമിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ ഭയപ്പെടുത്താനുള്ള നീക്കം നടക്കില്ലെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: