ന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ കൊണ്ടുവരുന്ന ഭേദഗതികളെപ്പറ്റി പ്രചരിക്കുന്നത് കള്ളങ്ങള്‍ മാത്രമാണെന്നും രാജ്യത്തെ കര്‍ഷക സമൂഹത്തിന് തന്നെ വിശ്വസിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആകാശവാണിയിലെ മന്‍കി ബാത്ത് പരിപാടിയില്‍ രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകരെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രധാനമന്ത്രി, കര്‍ഷകര്‍ ഏല്‍പ്പിച്ച വിശ്വാസം കളഞ്ഞുകുളിക്കില്ലെന്നും വെറും രാഷ്ട്രീയ കാരണങ്ങളാലാണ് ചിലര്‍ കള്ളപ്രചാരണങ്ങള്‍ നടത്തുന്നതെന്നും വ്യക്തമാക്കി. ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്തെ കര്‍ഷക സമൂഹത്തോട് പ്രധാനമന്ത്രി നേരിട്ട് വിശദീകരണം നല്‍കിയത് കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളുടെ സാധൂകരണമായി.
പ്രതിപക്ഷം നിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും തെറ്റായ രീതിയില്‍ നയിക്കുകയുമാണ്. ഭേദഗതികള്‍ കര്‍ഷക വിരുദ്ധമല്ല, യുപിഎ സര്‍ക്കാര്‍ പാസാക്കിയ 2013ലെ ഭൂമിയേറ്റെടുക്കല്‍ ബില്ലിലെ പോരായ്മകള്‍ പരിഹരിക്കല്‍ മാത്രമാണ്. ഇതിനെ എങ്ങനെ കര്‍ഷകവിരുദ്ധ ബില്ലെന്ന് പറയാനാകും. ഭേദഗതികള്‍ കൊണ്ടുവന്നില്ലെങ്കില്‍ കര്‍ഷകരടെ ഭൂമിയെല്ലാം നഷ്ടമാകുമായിരുന്നു. അവര്‍ക്ക് മതിയായ നഷ്ടപരിഹാരവും ലഭിക്കില്ലായിരുന്നു, മോദി പറഞ്ഞു.
പുതിയ ഭേദഗതികളിലൂടെ മതിയായ നഷ്ടപരിഹാര വ്യവസ്ഥകളാണ് ബില്ലിന്മേല് കൊണ്ടുവന്നിരിക്കുന്നത്. പഴയ ബില്ലിന്മേല് ചില പോരായ്മകള്‍ ഉണ്ടായിരുന്നത് ഇല്ലാതാക്കാന്‍ മാത്രമാണ് ശ്രമിച്ചത്. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ കൂട്ടായി സര്‍ക്കാരിനെ ആക്രമിക്കാന്‍ ശ്രമിച്ചു. പഴയ ബില്ലിലെ പോരായ്മകള്‍ മാറ്റി ഗ്രാമീണര്‍ക്കും കര്‍ഷകര്‍ക്കും അവരുടെ വരും തലമുറകള്‍ക്കും പ്രയോജനം ലഭിക്കുന്നതിനായി, അവര്‍ക്ക് വെള്ളവും വൈദ്യുതിയും ഉറപ്പുവരുത്തുന്നതിനായി, പുതിയ വ്യവസ്ഥകള്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അവ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ സജ്ജമാണ്.
ഭൂമിയേറ്റെടുക്കല്‍ നിയമവുമായി ബന്ധപ്പെട്ട് ഏതൊക്കെ ആവശ്യങ്ങളാണോ കര്‍ഷകര്‍ തനിക്ക് എഴുതി നല്‍കിയത് അവയെല്ലാം നടപ്പാക്കാന്‍ ശ്രമിക്കും. ഈ മണിക്കൂറിലെ പ്രധാന ആവശ്യം നമ്മുടെ കാര്‍ഷിക മേഖല ശക്തിപ്പെടുത്തുകയെന്നതാണ്. രാജ്യത്തിന്റെ വികസവും കാര്‍ഷിക മേഖലയുടെ വികസനവുമാണ് നമ്മുടെ പ്രധാന ലക്ഷ്യം. ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ പുതിയ ഭേദഗതികള്‍ മൂലം കര്‍ഷകര്‍ക്ക് കോടതികളെ സമീപിക്കാനാവില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അതെല്ലാം പച്ചക്കള്ളങ്ങളാണ്. വളരെ ബുദ്ധമുട്ടേറിയ നടപടിക്രമങ്ങള്‍ കര്‍ഷകര്‍ക്കായി ലളിതവല്‍ക്കരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. കര്‍ഷകര്‍ക്ക് നഷ്ടം ഉണ്ടാകുന്നത് തടയുന്നതിനായി 13 ഭേദഗതികളാണ് ബില്ലിന്മേല് കൊണ്ടുവന്നത്. ഓര്‍ഡിനന്‍സ് ഇറക്കിയില്ലായിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് നഷ്ടം സംഭവിക്കുന്നത് തുടരുമായിരുന്നു. ശീതീകരിച്ച മുറികളില്‍ സുഖമായി ഇരിക്കുന്നവര്‍ക്ക് ഗ്രാമങ്ങളിലെ യഥാര്‍ത്ഥ അവസ്ഥയെന്തെന്ന് മനസ്സിലാക്കാനാവില്ല.
ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കണമെന്നു മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിച്ചത്. നിരവധി നുണകള്‍ പ്രചരിച്ചു. ഇത്തരം നുണകള്‍ കേട്ട് തീരുമാനങ്ങള്‍ എടുക്കരുതെന്ന് രാജ്യത്തെ കര്‍ഷക സമൂഹത്തോട് ആവശ്യപ്പെടുകയാണ്. നിങ്ങള്‍ തെറ്റായി നയിക്കപ്പെടരുത്. നിങ്ങള്‍ക്ക് എന്നെ വിശ്വസിക്കാം. നിങ്ങളുടെ വിശ്വാസം ഞാനൊരിക്കലും തകര്‍ക്കില്ല, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: