ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം ലേലത്തില്‍ ഒത്തുകളിച്ചെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ജിന്ഡാലിനുള്പ്പെടെ ലഭിച്ച ഛത്തീസ്ഗഢ് സംസ്ഥാനത്തെ നാല് കല്‍ക്കരിപ്പാടങ്ങളുടെ ലേലം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, ബാല്‍കോ എന്നിവര്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ ലഭിച്ച ലേല നടപടികളാണ് കേന്ദ്രഊര്ജ്ജമന്ത്രാലയം റദ്ദാക്കിയത്. വീണ്ടും ലേലനടപടികള്‍ നടത്തണമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് പരിശോധിക്കുമെന്ന് ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.
ലേലംവിളിക്കിടെ ഒത്തുകളിച്ച് ഇരു കമ്പനികളും കല്‍ക്കരിപ്പാടങ്ങള്‍ സ്വന്തമാക്കിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയത്. ഗരേപല്മയിലെ മൂന്നു പാടങ്ങളുടേയും താര കല്ക്കരിപ്പാടത്തിന്റെയും ലേലമാണ് റദ്ദാക്കിയിരിക്കുന്നത്. ജിന്‍ഡാലും ബാല്‍ക്കോയും നേടിയ ഒമ്പതു കല്‍ക്കരിപ്പാടങ്ങളുടെ ലേലനടപടികളും കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിച്ചുതുടങ്ങിയിട്ടുണ്ട്.
ഗരേപല്മയിലെ മൂന്നും താരയിലെ ഒരുപാടത്തിന്റെയും ലേലം അംഗീകരിച്ചിട്ടില്ലെന്ന് കല്‍ക്കരി സെക്രട്ടറി അനില്‍ സ്വരൂപും പ്രസ്താവന ഇറക്കി. ഗരേപല്മയിലെ രണ്ട്,മൂന്ന് പാടങ്ങളും താര പാടവുമാണ് ജിന്‍ഡാല്‍ സ്വന്തമാക്കിയത്. ഭാരത് അലുമിനിയം കമ്പനി(ബാല്‍കോ)ക്ക് ലഭിച്ചത് ഗരേപല്മയിലെ ഒന്നാം നമ്പര്‍ പാടവും. ബാക്കി അഞ്ച് കല്‍ക്കരിപ്പാടങ്ങളുടെ ലേലം അംഗീകരിക്കുമെന്നും അനില്‍ സ്വരൂപ് അറിയിച്ചിട്ടുണ്ട്.
ബിഎസ് ഇസ്പത് സ്വന്തമാക്കിയ മാര്‍ക്കി മാങ്ക്ലി മൂന്നാം നമ്പര്‍ പാടത്തിന്റെ ലേലവും പുനഃപരിശോധിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രണ്ടു ഘട്ടങ്ങളിലായി ഇതുവരെ 33 കല്‍ക്കരിപ്പാടങ്ങളാണ് പുനര്‍ലേലം ചെയ്തു നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 19 പാടങ്ങളും രണ്ടാമത് 14 എണ്ണവും ലേലം ചെയ്തു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: