ബംഗളൂരു: യുവ ഐഐഎസ് ഓഫീസര്‍ ഡി.കെ. രവികുമാറിന്റെ ദുരൂഹമരണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രതിഷേധം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. സിബിഐ അന്വേഷണം പ്രഖ്യാപിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ കടുംപിടുത്തമാണ് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കുന്നത്. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. കര്‍ണാടക നിയമസഭയ്ക്കു പിന്നാലെ പാര്‍ലമെന്റിലും ഇന്നലെ വിഷയം ഏറെ ബഹളത്തിന് വഴിവെച്ചു. രവിയുടെ ബന്ധുക്കള്‍ നിയമസഭയ്ക്കു മുന്നില്‍ പ്രതിഷേധ സമരവും ആരംഭിച്ചു. ഇതോടെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് ഭരണകൂടം കടുത്ത സമ്മര്‍ദ്ദത്തിലായി.
ശൂന്യവേളയില്‍ ബിജെപി അംഗം പ്രഹ്ലാദ് ജോഷിയാണ് രവിയുടെ മരണം സംബന്ധിച്ച പ്രശ്നം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. കര്‍ണാടകത്തില്‍ ക്രമസമാധാന നില തകിടം മറിഞ്ഞെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ അതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തിറങ്ങി. ഭരണകക്ഷി എംപിമാരുമായി അവര്‍ രൂക്ഷമായ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. കര്‍ണാടകത്തിലെ പ്രശ്നങ്ങള്‍ തന്നെസന്ദര്‍ശിച്ച എംപിമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയെന്നും വിശദ റിപ്പോര്‍ട്ട് നല്‍കാമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. സംസ്ഥാനം നിര്‍ദേശിച്ചാല്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിബിഐ അന്വേഷണമാവശ്യപ്പെട്ട് രാവിലെ കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപി എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രകടനം നടത്തിയിരുന്നു.
കര്‍ണാടക നിയമസഭാ നടപടികള്‍ തുടര്‍ച്ചയായ മൂന്നാം ദിവസം തടസപ്പെട്ടു. പ്രതിഷേധ ധര്‍ണ്ണ തുടര്‍ന്ന ബിജെപി ജെഡിഎസ് അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സഭയുടെ നടത്തളത്തിലിറങ്ങി. സഭാ നടപടികള്‍ അലങ്കോലമായതോടെ 23വരെ സമ്മേളനം പിരിഞ്ഞു. ഇതിനിടെയാണ് രവിയുടെ ബന്ധുക്കള്‍ നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണയാരംഭിച്ചത്. രവിയുടെ പിതാവ് കരിയപ്പ, അമ്മ ഗൗരമ്മ, സഹോദരന് രമേഷ് എന്നിവരാണ് ധര്‍ണ്ണ നടത്തുന്നത്. തങ്ങള്‍ക്കു നീതി കിട്ടണമെന്നും അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അവര്‍ ഭീഷണിമുഴക്കി. സഹപ്രവര്‍ത്തകന്റെ മരണത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കര്‍ണാടകത്തിലെ ഐഎഎസ് ഓഫീസര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഓണ്‍ലൈന്‍ കത്തെഴുതി. ഏകദേശം 14 ലക്ഷംപേര്‍ ഇതിനകം കത്തില്‍ ഒപ്പുവെച്ചതായാണ് വിവരം.
കര്‍ണാടക നികുതി വകുപ്പിലെ ജോയിന്റ് കമ്മീഷണറായിരുന്ന രവിയെ തിങ്കളാഴ്ചയാണ് ഒദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രവിയുടെ മരണം ആത്മഹത്യയാക്കാന്‍ പോലീസും സംസ്ഥാന സര്‍ക്കാരും നടത്തിയ വ്യഗ്രത ഏറെ പ്രതിഷേധത്തിനിടയാക്കി. സിബിഐയെ വിളിക്കേണ്ടതില്ലെന്ന പിടിവാശിയിലാണ് കര്‍ണാടക ആഭ്യന്തരമന്ത്രി മലയാളികൂടിയായ കെ.ജെ. ജോര്‍ജ്. സര്‍ക്കാര്‍ നിലപാടിനെതിരെ, രവി സേവനമനുഷ്ഠിച്ച മേഖലയില്‍ ജനങ്ങള്‍ നേരത്തെ തന്നെ തെരുവിലിറങ്ങിയിരുന്നു. രവിയുടെ അധികാര പരിധിയില്ലാതിരുന്ന മേഖലകളിലെ ജനങ്ങളും ഇപ്പോള്‍ അവര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: