മുംബൈ: ‘സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്, ഞാന്‍ അതെങ്ങനെയും നേടു’മെന്ന ധീര ശബ്ദം മുഴക്കിയ സാക്ഷാല്‍ ബാലഗംഗാധര തിലകന്റെ അന്തിമ വിശ്രമ സ്ഥലമാണിവിടം.
കടല്‍ത്തീരത്തെ ഈ വിശുദ്ധ ഭൂമി അറിയപ്പെട്ടിരുന്നത് ഗിര്‍ഗൗം ചൗപ്പാത്തി എന്ന്. പക്ഷേ, ഒരു സിംഹ ഗര്‍ജ്ജനത്തിന്റെ മുഴക്കം ഇന്നും അനുഭവപ്പെടുത്തുന്ന ആ പ്രദേശത്തിന് പേരിലും ആ മഹാന്റെ സ്മരണ ഉണ്ടാവണമെന്ന ബോധം ഉണരാന്‍ 95 വര്‍ഷം കഴിയേണ്ടിവന്നു; ബിജെപി സര്‍ക്കാരും സംസ്ഥാനത്തു വരേണ്ടിവന്നു.
ഗാന്ധിജിയേയും പട്ടേലിനേയും മറ്റും ബിജെപി തട്ടിയെടുക്കുന്നുവെന്ന് പരാതിപ്പെടുന്നവര്‍ക്ക് ലോകമാന്യ ബാലതിലകന്റെ പേരിലും ഇനി വിലപിക്കാം.
1920 ആഗസ്റ്റിലാണ് തിലകന് അന്തരിച്ചത്. ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആ വിശുദ്ധ തീരത്തിനു പുതിയ പേര് അംഗീകരിച്ചിരിക്കുന്നു, സ്വരാജ് ഭൂമി; എല്ലാ അര്‍ത്ഥത്തിലും ധന്യമായ പേര്.
മഹാരാഷ്ട്ര മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഈ പേരുമാറ്റ നിര്‍ദ്ദേശം വെച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അദ്ദേഹം അതു ശരിവെച്ചു.
കഴിഞ്ഞ വര്‍ഷം ബിജെപി മുനിസിപ്പല്‍ കോര്പ്പറേഷന് അധികൃതരോട് അഭ്യര്‍ത്ഥിച്ചിരുന്നു ഈ വിശുദ്ധ തീരത്ത് ഒരു ഉദ്യാനം ഉണ്ടാക്കി അതിനു സ്വരാജ് ഭൂമി എന്നു പേരു നല്‍കണമെന്ന്. അതിനു കാരണം ലോകമാന്യ തിലക് ഗൗരവ സമിതിയെന്ന സംഘടനയുടെ ശുപാര്‍ശയായിരുന്നു. അവര്‍ പലവട്ടം കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരിനും മുന്നില്‍ ഈ ആവശ്യം ഉന്നയിച്ചു. പക്ഷേ, നടന്നില്ല. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മാറി, ബിജെപി അധികാരത്തിലെത്തി, കാര്യങ്ങള്‍ എളുപ്പത്തില്‍ നടപ്പായി.
ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ ഇന്നത്തെ മുഖ്യമന്ത്രി ഫഡ്നാവിസ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ച് പറഞ്ഞതിങ്ങനെ-””ലോകമാന്യ തിലകന് മഹാനായ സ്വാതന്ത്ര്യ സമര നായകനായിരുന്നു, ചിന്തകനായിരുന്നു, സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു, രാഷ്ട്രമാണ് പരമ പ്രധാനമെന്നു കരുതിയ ആളായിരുന്നു. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണെന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യം ജനകോടികളെയാണ് ഇളക്കി മറിച്ചത്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരേ സ്വാതന്ത്ര്യ സമരത്തിന് അത് അവരെ നയിച്ചു, അദ്ദേഹത്തിന് ഉചിതമായ സ്മാരകമെന്ന ആവശ്യത്തെ എല്ലാവിധത്തിലും തുണയ്ക്കേണ്ടതുണ്ട്.”
സമിതിയുടെ നിര്‍ദ്ദേശം തിലകന്റെ അന്ത്യോപചാരങ്ങള്‍ നടന്നിടത്ത് സ്വരാജ് സ്തംഭം പടുത്തുയര്‍ത്തണമെന്നായിരുന്നു. പക്ഷേ മുന്‍ സര്‍ക്കാരുകള്‍ ആ നിര്‍ദ്ദേശം അവഗണിക്കുകയായിരുന്നു. ”കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഞങ്ങള്‍ സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നതാണ് തിലകന് ഉചിതമായ സ്മാരകം ഉയര്‍ത്തണമെന്ന്. പക്ഷേ ആരും ചെവിക്കൊണ്ടില്ല,” സമിതി ചെയര്മാന് പ്രകാശ് സിലാം പറയുന്നു.
”നമുക്ക് മനോഹരവും വിശുദ്ധവുമായ രാജ്ഘട്ടുണ്ട്, മഹാത്മജിയുടെ ആദരാര്‍ത്ഥം. ഇന്ദിരാഗാന്ധിക്ക് ശക്തിസ്ഥല്‍. തിലകന്റെ ബഹുമാനാര്‍ത്ഥം എന്തുകൊണ്ട് സ്വരാജ് ഭൂമി ഉണ്ടായിക്കൂടാ,” മഹാരാഷ്ട്ര നിയമസഭയിലെ ആദ്യ സ്പീക്കറും തിലകന്റെ സഹചാരിയുമായിരുന്ന ലക്ഷ്മണ് സിലാമിന്റെ ചെറുമകന് കൂടിയായ പ്രകാശ് സിലാം ചോദിക്കുന്നു.
ലക്ഷ്മണ് ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. അദ്ദേഹമാണ് തിലകന്റെ അന്ത്യവിശ്രമ സ്ഥലത്ത് തിലക പ്രതിമ സ്ഥാപിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. സമിതി പലവട്ടം മഹാരാഷ്ട്ര സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ ആവശ്യം ഉന്നയിച്ചതാണ്. എന്നാല്‍ അന്നെല്ലാം സര്‍ക്കാര്‍ പരിസ്ഥിതി പ്രശ്നം പറഞ്ഞ് തള്ളുകയായിരുന്നു.
ഇപ്പോള്‍ ഫഡ്നാവിസ് സര്‍ക്കാര്‍ സര്‍വാത്മനാ ഈ പദ്ധതിക്കൊപ്പം നില്ക്കുന്നതില് സമിതി സന്തോഷം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: