ബെംഗളൂരു: യുവ ഐഎഎസ് ഓഫീസര്‍ ഡി.കെ. രവി (35)യുടെ ദൂരുഹ മരണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ വന്‍ പ്രതിഷേധം. തലസ്ഥാനമായ ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലും അക്രമാസക്ത പ്രകടനങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. കോലാര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചു. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഭൂമി, മണല്‍ മാഫിയകള്‍ക്കെതിരായ കര്‍ശന നടപടികളിലൂടെ ശ്രദ്ധേയനായ രവിയെ തിങ്കളാഴ്ചയാണ് ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ രവിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.
2009 ബാച്ചിലെ ഓഫീസറായ രവി കൊമേഴ്സ്യല്‍ ടാക്സ് കമ്മീഷണര്‍ എന്ന നിലയില്‍ കൈക്കൊണ്ട നടപടികള്‍ നിയമലംഘകരെ പൊറുതിമുട്ടിച്ചിട്ടുണ്ട്. നികുതിയടക്കാതെ വഴുതിമാറാറുള്ള കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ അദ്ദേഹത്തിന് സാധിച്ചു. ഡെപ്യൂട്ടി ലാന്‍ഡ് കമ്മീഷണര്‍ പദവിയിലിരിക്കെ കോലാര്‍ ജില്ലയിലെ മണല്‍ മാഫിയയെയും രവി വിരട്ടി. ഇതുമൂലമുള്ള പക രവിയെ കൊലപ്പെടുത്താന്‍ ചിലരെ പ്രേരിപ്പിച്ചിരിക്കാമെന്നു കരുതപ്പെടുന്നു.
അതേസമയം, സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യ പ്രതിപക്ഷമായ ബിജെപി അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തി. കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം. പോലീസ് പറയുന്നതുപോലെ രവി ആത്മഹത്യചെയ്തതല്ല. കൊല്ലപ്പെട്ടതാണ്, മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.
അധികാരകേന്ദ്രങ്ങളില്‍ ഏറെ സ്വാധീനശക്തിയും പണവുമുള്ള കെട്ടിടനിര്‍മ്മാതാക്കളില്‍ നിന്നും അധോലോക നായകന്മാരില് നിന്നും രവിക്ക് ഭീഷണിയുണ്ടായിരുന്നു. ഇതിനെ ഒരു ആസൂത്രിത കൊലപാതകമായി കാണണം. ബിസിനസുകാരും രാഷ്ട്രീയക്കാരും തമ്മിലെ അവിശുദ്ധ ബന്ധത്തിലേക്ക് സംഭവം വിരല്‍ ചൂണ്ടുന്നെന്നും ഷെട്ടാര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡയും രവിയുടെ മരണം ഏറെ ദുരൂഹമാണെന്ന് ആരോപിച്ചു. ഇതൊരു നീചമായ കൊലപാതകമാണെന്ന് ഏവരും സംശയിക്കുന്നു. അതേക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണം. സിബിഐ അന്വേഷണമോ കേന്ദ്ര സഹായമോ വേണമെങ്കില്‍ ആഭ്യന്തര മന്ത്രലായത്തെ അതറിയാക്കാം, സദാനന്ദ ഗൗഡ വ്യക്തമാക്കി. ജനതാദള്‍ (എസ്) അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമിയും സിബിഐ അന്വേഷണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: