തിരുവനന്തപുരം: ബജറ്റ് ദിനത്തില്‍ സഭയിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്പെന്ഷന്. സ്പീക്കറുടെ ഡയസില്‍ അതിക്രമിച്ചു കയറുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതിന് ഇ.പി. ജയരാജന്, വി. ശിവന്‍കുട്ടി, ഡോ.കെ.ടി. ജലീല്‍, കെ. കുഞ്ഞമ്മത് മാസ്റ്റര്‍, കെ. അജിത് എന്നിവരെയാണ് നടപ്പു സമ്മേളനം അവസാനിക്കുംവരെ സസ്പെന്‍ഡ് ചെയ്തത്.
പ്രതിപക്ഷം സഹകരിക്കാത്ത സാഹചര്യത്തില്‍ ബജറ്റിനെ കുറിച്ചുള്ള പൊതുചര്‍ച്ച ഉപേക്ഷിക്കാനും തീരുമാനിച്ചു. ഇന്നു മുതല്‍ 20 വരെ സഭ കൂടില്ല. 23ന് വീണ്ടും ചേര്‍ന്ന് വോട്ട് ഓണ്‍ അക്കൗണ്ടും 19ന് നിശ്ചയിച്ചിട്ടുള്ള ഉപധനാഭ്യര്‍ഥനകളെ സംബന്ധിച്ച ധനവിനിയോഗ ബില്ലും 24ന് പരിഗണിക്കാന്‍ നിശ്ചയിച്ച വോട്ട് ഓണ്‍ അക്കൗണ്ട് സംബന്ധിച്ച ധനവിനിയോഗ ബില്ലും പരിഗണിക്കും. അന്നു തന്നെ സമ്മേളനം പിരിയാനാണ് സാധ്യത. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയങ്ങള്‍ പ്രതിപക്ഷ ബഹളത്തിനിടെ പാസാക്കുകയായിരുന്നു.
ഇന്നലെ ചോദ്യോത്തരവേളയ്ക്കു ശേഷം സഭ നിര്‍ത്തിവച്ച സ്പീക്കര്‍ എന്‍. ശക്തന് സമ്മേളനം സുഗമമായി നടത്തിക്കൊണ്ടു പോകുന്നതിന് ഭരണ-പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്തിയെങ്കിലും യോജിപ്പുണ്ടാക്കാന്‍ സാധിച്ചില്ല.
രണ്ടു മണിക്കൂറിനു ശേഷം വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു. കഴിഞ്ഞ 13ന് സമ്മേളനം ആരംഭിക്കുന്നതിനു മുന്‍പ്, നടപടിക്ക് വിധേയരായ അംഗങ്ങള്‍ സ്പീക്കറുടെ ഡയസില്‍ അതിക്രമിച്ചു കടക്കുകയും മേശപ്പുറത്തുള്ള കമ്പ്യൂട്ടര്‍, മൈക്ക്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍, എമര്‍ജന്‍സി ലാംപ് എന്നിവയും കസേരയും തകര്‍ക്കുകയും ഫയലുകളും കടലാസുകളും ബലാത്കാരമായി എടുത്തെറിയുകയും സഭാധ്യക്ഷനെ ഡയസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയാന്‍ ശ്രമിക്കുകയും ചെയ്തെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
ഇത് സ്പീക്കറോടും സഭയോടുമുള്ള കടുത്ത അനാദരവും അച്ചടക്കരാഹിത്യവും നിയമസഭാ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എംഎല്‍എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഏകപക്ഷീയമാണെന്നും അതിനെ എതിര്‍ക്കുന്നുവെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് അറിയിച്ചു.
വനിതാ എംഎല്‍എമാരെ ലൈംഗികമായി പീഡിപ്പിച്ച പുരുഷ അംഗങ്ങള്‍ക്കെതിരെ നടപടിയില്ലെന്നും സ്ത്രീത്വത്തിനു സംരക്ഷണം നല്കാന് കഴിയാത്ത മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്നും വിഎസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും സ്പീക്കറെയും രൂക്ഷമായി വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിലെ ജനാധിപത്യ വിരുദ്ധ പരാമര്‍ശങ്ങള്‍ അദ്ദേഹം പിന്‍വലിക്കുകയോ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യുകയോ വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരാമര്‍ശങ്ങള്‍ രേഖയില്‍ നിന്ന് നീക്കം ചെയ്യുന്നതായി സ്പീക്കര്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ പ്രമേയം പാസാക്കിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി മുദ്രവാക്യം വിളിച്ചു. ഇതിനിടെ സ്പീക്കര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടെങ്കിലും നടപടിക്കു വിധേയരായ അംഗങ്ങള്‍ സഭ വിട്ടുപോകാന്‍ തയ്യാറായില്ല. ബലപ്രയോഗത്തിലൂടെ എംഎല്‍എമാരെ പുറത്താക്കി അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പൊതുചര്‍ച്ച ഒരുദിവസമായി ചുരുക്കാനും സമ്മേളനം വെട്ടിച്ചുരുക്കാനും ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചു.
ഇത് പാസാക്കിയതോടെ സഭ പിരിയുകയായിരുന്നു. തുടര്‍ന്ന് പ്രകടനമായി സഭാ കവാടത്തിലെത്തിയ പ്രതിപക്ഷം സസ്പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് സ്വീകരണം നല്കി.
ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ നടത്തിയ പ്രതിഷേധത്തിനിടെ എംഎല്‍എമാരെ ഭരണകക്ഷി അംഗങ്ങള്‍ ആക്രമിച്ച സംഭവങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അടിയന്തരപ്രമേയവും ശ്രദ്ധക്ഷണിക്കലും സബ്മിഷനുമടക്കം ശൂന്യവേളയിലെ നടപടിക്രമങ്ങള്‍ സ്പീക്കര്‍ റദ്ദുചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: