തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയും വന്ബിസിനസുകാരനുമായ നിസാമിനെയും സസ്പെന്‍ഷനില്‍ കഴിയുന്ന മുന്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനെയും രക്ഷിക്കാന്‍ വമ്പന്‍ ഒത്തുകളി. കോണ്‍ഗ്രസ്, കേരളകോണ്‍ഗ്രസ് നേതാക്കളും ഡിജിപിയും മന്ത്രിമാരും എല്ലാം ചേര്‍ന്ന് നടപ്പാക്കുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ പത്രസമ്മേളനവും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണവുമെല്ലാമെന്നാണ് സൂചന.
ചന്ദ്രബോസിനെ കൊലപ്പെടുത്തിയ നിസാമിനെ രക്ഷിക്കാന്‍ പോലീസ് ആസ്ഥാനത്തെ ഭരണവിഭാഗം ഡിജിപിയായിരുന്ന ഡോ. എം.എന്‍. കൃഷ്ണമൂര്‍ത്തി, കമ്മിഷണറായിരുന്ന ജേക്കബ് ജോബുമായി 40 മിനിറ്റ് ഫോണില്‍ സംസാരിക്കുന്നതിന്റെ സിഡി പി.സി.ജോര്‍ജ് പുറത്തുവിട്ടു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും തെളിവ് കൈമാറിയശേഷമാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം വിളിച്ച് ജോര്‍ജ് സി.ഡി പുറത്തുവിട്ടത്.
പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കൃഷ്ണമൂര്‍ത്തി ജേക്കബ് ജോബിനെ വിളിച്ചതെന്നും ഡിജിപിയെ മാറ്റിനിറുത്തണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. എന്നാല്‍ ജോര്‍ജ് പുറത്തുവിട്ട രേഖകളില്‍ ബാലസുബ്രമണ്യത്തിന്റെ സംഭാഷണമില്ല. പകരം മുന്‍ ഡിജിപി കൃഷ്ണമൂര്‍ത്തിയുടെ ശബ്ദമാണ്. സ്വാമിക്കു വേണ്ടിയാണ് താന്‍ വിളിക്കുന്നതെന്നാണ് കൃഷ്ണമൂര്‍ത്തി ജേക്കബ് ജോബിനോടു പറയുന്നത്. ഇതില്‍ പറയുന്ന സ്വാമി ബാലസുബ്രമണ്യമാണെന്നാണ് ആരോപണം. അതിനാല്‍ ബാലസുബ്രമണ്യത്തിനെതിരെ നടപടിയെടുക്കാന്‍ തെളിവില്ല എന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്.
ജേക്കബ് ജോബിനെ നല്ലവനായി ചിത്രീകരിക്കാനാണ് ജോര്‍ജ് തുനിഞ്ഞത്. സിഡിയിലെ സംസാരം പുറത്തുവിട്ടതിനു പിന്നിലും നിസാമിനെ സഹായിച്ചതിന് സസ്പെന്‍ഷനിലായ കമ്മീഷണര്‍ ജേക്കബ് ജോബിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിഡിയിലോ മാധ്യമങ്ങള്‍ക്ക് നല്കിയ പത്രക്കുറിപ്പിലോ ഡിജിപിയെ കുറ്റവാളിയാക്കുന്ന ഒരു തെളിവുമില്ല. എന്നാല്‍ ജേക്കബ് ജോബിനെ വെള്ളപൂശാനുള്ള ശ്രമം വ്യക്തമാകുന്നുമുണ്ട്. നിസാമിനെ രക്ഷിച്ചെടുക്കാന്‍ ഡിജിപി സ്വാമി നേരിട്ട് ഇടപെട്ടുവെന്നതിന്റെ തെളിവായി ജോര്‍ജ് വിശദീകരിക്കുന്നത് മറ്റൊരു കേസാണ്.
വൈത്തീശ്വരന്‍ എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റും രാജേന്ദ്രന് എന്നയാളും തമ്മിലുണ്ടായിരുന്ന കേസില്‍ വൈത്തിശ്വരന് അനുകൂലമായി നിലപാടെടുക്കാന്‍ കമ്മീഷണറായിരുന്ന ജേക്കബ് ജോബിനോട് ഡിജിപി നിര്‍ദ്ദേശിച്ചിരുന്നു. നിര്‍ദ്ദേശം ജേക്കബ് ജോബ് അനുസരിച്ചെങ്കിലും രാജേന്ദ്രന് ശക്തമായ നിലപാട് എടുത്തതിനാല്‍ വൈത്തീശ്വരന്‍ അനുകൂലമായ ഒത്തുതീര്‍പ്പ് നടന്നില്ലെന്നാണ് ജോര്‍ജ് പത്രക്കുറിപ്പില്‍ പറയുന്നത്. ഇത് ജേക്കബ് ജോബിന്റെ വീഴ്ചയെന്ന് തെറ്റിദ്ധരിച്ച് ഡിജിപി അന്നു മുതല്‍ ജേക്കബ് ജോബിനോട് വ്യക്തിവൈരാഗ്യം പുലര്‍ത്തിയിരുന്നുവത്രേ. വൈരാഗ്യത്തിനൊപ്പം സുഹൃത്തായ വൈത്തീശ്വരനെ തൃപ്തിപ്പെടുത്താനും കൂടിയാണ് ജേക്കബ് ജോബിനെ സസ്പെന്‍ഡ് ചെയ്തതെന്നാണ് ജോര്‍ജിന്റെ വാദം. നിസാമിനെ രക്ഷിക്കാന്‍ ഇതെങ്ങനെ തെളിവാകുമെന്ന് മാത്രം പറയുന്നില്ല.
പുതിയ വിവാദങ്ങള്‍ ഉയരുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാണ്. രമേശ് ചെന്നിത്തല ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് പി.സി.ജോര്‍ജ് വാര്‍ത്താ സമ്മേളനം നടത്തിയത്. ചെന്നിത്തല ഡിജിപിയെ ന്യായീകരിക്കുന്ന കാര്യം സൂചിപ്പിച്ചുകൊണ്ടാണ് ജോര്‍ജിന്റെ കുറിപ്പ് തുടങ്ങുന്നത്. രണ്ടുപേരും അറിഞ്ഞുകൊണ്ടുള്ള നീക്കമാണിതെന്ന് സംശയിച്ചാലും തെറ്റില്ല. നിസാമിനെ സംരക്ഷിക്കാന്‍ പോലീസിലെയും കോണ്‍ഗ്രസിലെയും ഉന്നതരുണ്ടെന്നുള്ളത് ഇതോടെ മറനീക്കി പുറത്ത് വന്നിരിക്കുയാണ്.
കൊച്ചിയിലെ എഗ്രൂപ്പ് നേതാക്കളാണ് നിസാമിന് വേണ്ടി രംഗത്തുള്ളത്. എ ഗ്രൂപ്പ് നേതാക്കളെ വരുതിയിലാക്കാന്‍ രമേശും പി.സി. ജോര്‍ജും നടത്തുന്ന ഒത്തുകളിയാണ് പുതിയ ആരോപണങ്ങളെന്നും സംശയമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: