മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരനും ലഷ്‌കറെ ത്വയ്ബ ഭീകരനുമായ സാഖിര്‍ റഹ്മാന്‍ ലഖ്‌വിക്ക് ജയിലില്‍ ആഡംബര സൗകര്യങ്ങള്‍. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍ സൗകര്യങ്ങള്‍ കൂടാതെ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശകര്‍ക്ക് ജയിലിലെത്തി ലഖ്‌വിയെ കാണാനുമുള്ള അനുവാദവുമുണ്ട്.
ദിനംപ്രതി നൂറോളം സന്ദര്‍ശകരാണ് ലഖ്‌വിയെ ജയിലില്‍ കാണാനെത്തുന്നത്. സന്ദര്‍ശകര്‍ക്ക് ജയിലില്‍ കടന്നു ചെല്ലുന്നതിന് അധികൃതരുടെ അനുമതി വേണ്ടെന്ന് മാത്രമല്ല വ്യക്തിവിവരങ്ങള്‍ നല്‍കേണ്ടതുമില്ല. ഇന്റര്‍നെറ്റിലൂടെയും ഫോണിലൂടെയും ലഷ്‌കറിലെ മറ്റു ഭീകരരുമായി ആശയവിനിമയം നടത്താറുമുണ്ട്.
ഒരു സാധാരണ തടവ് പുളളിക്ക് ലഭിക്കുന്ന സൗകര്യങ്ങളുടെ പതിന്‍മടങ്ങ് സൗകര്യങ്ങളാണ് ലഖ്‌വിക്ക് നല്‍കുന്നത്. പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ നിര്‍ദ്ദേശ പ്രകാരമാണ് ലഖ്‌വിക്ക് ജയിലില്‍ ഈ സൗകര്യങ്ങളെല്ലാം നല്‍കിയിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജമാത് ഉദ്ദവ ഭീകര സംഘടനയുടെ തലവന്‍ ഹഫീസ് സയിദിന്റെ അടുത്ത ബന്ധുവായ ലാഖ്‌വി 2008ലാണ് അറസ്റ്റിലായത്. മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ലഖ്‌വിക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പൊതുസമൂഹത്തിന് ശല്യവും ഭീഷണിയും ആണെന്ന കുറ്റം ചുമത്തി ലാഖ്‌വിയെ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലേക്ക് മാറ്റുകയായിരുന്നു.
















