നാലാമത്തെ ഭക്തിസാധനം ഈശ്വരന്റെ പാദസേവനമാണല്ലോ. ഈശ്വരന്റെ മാഹാത്മ്യം ശ്രവിച്ചാലും കീര്‍ത്തും സ്മരിച്ചും മനോമാലിന്യം നീങ്ങിയിട്ടുള്ള ഭക്തനാണ് ഈശ്വരപാദസേവനത്തിനധികാരി. ഈ ഗൗണീഭക്തന് ദ്വൈതിയാണ്. ഈശ്വരനും താനും രണ്ടാണെന്നുള്ള ഭാവനയാണ് അയാള്‍ക്കുള്ളത്. താന്‍ ദുഃഖിയും അജ്ഞനും അല്പനും അഗതിയും ആണെന്നത്രെ അയാളുടെ വിശ്വാസം. ആ കുറവുകളെല്ലാം പരിഹരിച്ചു സ്വസ്ഥ്യം നേടുന്നതിന് എപ്പോഴും അയാള്‍ പ്രയത്നിക്കുന്നു. അതിനു ഈശ്വരപാദസേവനമാണ് അയാളുടെ മുഖ്യ അവലംബം. പ്രപഞ്ചത്തിന്റെ സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും തിരോധാനത്തിനും അനുഗ്രഹത്തിനും കാരണഭൂതനും, സര്‍വ്വജ്ഞനും, കാരുണ്യാദി സകലകല്യാണ ഗുണങ്ങള്‍ക്കും ഇരിപ്പിടവുമാണ് ആ ഗൗണീഭക്തന്റെ ഈശ്വരന്. ആ ഈശ്വരനല്ലാതെ മറ്റൊരു ഗതിയും തനിക്കില്ലെന്നുള്ള വിചാരം എപ്പോഴും അയാളുടെ ഹൃദയത്തില്‍ ജാഗരൂകമായിത്തന്നെയിരിക്കും. ആ വിചാരം ഈശ്വരപ്രേമോദയത്തിനുള്ള മുഖ്യനിദാനമാകുന്നു.
പ്രേമിയുടെ കായികവും വാചികവും മാനസികവുമായ സകലവ്യാപാരങ്ങളും പ്രേമാസ്പദമായ വ്യക്തിയുടെ പ്രീതിക്കുവേണ്ടി സമര്പ്പിക്കപ്പെട്ടിരിക്കുന്നതായി ലോകത്തിലെവിടെയും നമുക്ക് കാണാന്‍ കഴിയും. അതുപോലെ ഈശ്വരപ്രേമിയായ ഭക്തനും തന്റെ എല്ലാ പ്രവൃത്തികളും
ഈശ്വരപ്രസാദത്തിനുവേണ്ടി സമര്‍പ്പണം ചെയ്യുന്നു. ഇങ്ങനെ സമര്‍പ്പിക്കപ്പെടുന്ന നിത്യനൈമിത്തികാദി കര്‍മ്മങ്ങള്‍ക്ക് ഈശ്വരപാദസേവനമെന്ന് പറയാം. സാധാരണ മനുഷ്യന് എപ്പോഴു ഓരോ വിധത്തിലുള്ള കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടാണിരിക്കുന്നത്. അവയുടെയെല്ലാം ലക്ഷ്യം സ്വാര്‍ത്ഥമായ വിഷയസുഖാനുഭൂതിയാണ്. പക്ഷേ, മനുഷ്യന്റെ അഭിലാഷമനുസരിച്ച് അവന്റെ കര്‍മ്മഫലം എപ്പോഴും സുഖപ്രദമായിത്തീരുന്നില്ല. മനശ്ശാന്തിയും സമാധാനവും അവനു ലഭിക്കുന്നുമില്ല. അതിനാല്‍ വിവേകിയായ മനുഷ്യന് പ്രാകൃതമനുഷ്യനെപ്പോലെ ആഹാരനിദ്രാമൈഥുനാദികള്ക്കുവേണ്ടി മാത്രം എന്തും പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധനായി മുന്നോട്ടുവരാന്‍ മടിക്കുന്നു. അവന് നന്മതിന്മകളെക്കുറിച്ച് വേണ്ടുംവണ്ണം അറിയുവാന്‍ സജ്ജനങ്ങളെയും ശാസ്ത്രത്തെയും ശരണീകരിക്കുവാന് നിര്‍ബദ്ധനാകുന്നു. അതോടുകൂടിയാണ് ആ മനുഷ്യന് ശാസ്ത്രീയമായ കര്മ്മമാര്ഗ്ഗത്തില് പ്രവേശിക്കുന്നത്.
തസ്മാച്ഛാസ്ത്രം പ്രമാണം തേ കാര്യാകാര്യ വ്യവസ്ഥിതൗ
ജ്ഞാത്വാശാസ്ത്രവിധാനോക്തം കര്‍മ്മ കര്‍ത്തുമിഹാര്‍ഹസി
കര്‍ത്തവ്യ വിമൂഢനായ അര്‍ജ്ജുനനോട് അടര്‍ക്കളത്തില്‍ വച്ചു ഭഗവാനരുളിചെയ്ത ഒരു ഗീതാവാക്യമാണല്ലോ ഇത്. അതുകൊണ്ട് ഇന്നത് ചെയ്യേണ്ടതാണ് ഇന്നതു ചെയ്യരുതാത്തതാണ് എന്നു നിശ്ചയിക്കുന്നതിന് ശാസ്ത്രം തന്നെയാണ് ശരിയായ അറിവുണ്ടാക്കിതരുന്ന പരമ പ്രമാണം. അതിനാല്‍ നീ ഈ കര്‍മ്മഭൂമിയില്‍ ഇരിക്കുന്നിടത്തോളം കാലം ശാസ്ത്രീയമായ മാര്ഗ്ഗമറിഞ്ഞു കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ അര്‍ഹനാണ് എന്നാണല്ലോ ഈ ഗീതാവാക്യത്തിന്ന്റെ അര്‍ത്ഥം.
പാമരനായ മനുഷ്യന്, താല്ക്കാലികമായ വിഷയസുഖമുണ്ടാക്കുന്ന പ്രവൃത്തികളെ മാത്രമേ സ്വധര്മ്മമായിക്കാണാന് കഴിയുകയുള്ളൂ. അതിനാല്‍ കര്‍മ്മഫലം ഭാവിയില്‍ അയാളെ ദുഃഖാഗ്നിക്കിരയാക്കിത്തീര്ക്കുന്നു. അതുകൊണ്ടാണ്, ‘പാമരാണാം വ്യവഹൃതേര്വ്വരം കര്മ്മാദ്യനുഷ്ഠിതിഃ’ എന്നു ആപ്തന്മാര്‍ അരുളിചെയ്തിട്ടുള്ളത്. പാമരന്മാരുടെ വ്യവഹാരത്തെക്കാള്‍ മേന്മയുള്ളതാണ് ശാസ്ത്രീയമായ കര്‍മ്മാനുഷ്ഠാനം. നിത്യം, നൈമിത്തികം, കാമ്യം നിഷിദ്ധം, പ്രായശ്ചിത്തം ഇങ്ങനെ കര്‍മ്മങ്ങളെ ശാസ്ത്രത്തില്‍ അഞ്ചായി വിഭജിച്ചിട്ടുണ്ട്. വര്ണ്ണാശ്രമഭേദമനുസരിച്ച് അതാത് അധികാരികള്‍ നിത്യവും ചെയ്യേണ്ട കര്‍മ്മങ്ങളാണു നിത്യകര്‍മ്മങ്ങള്‍.
ഗൃഹസ്ഥന്മാരെ സംബന്ധിച്ചാണെങ്കില്‍ സന്ധ്യാവന്ദനം, പഞ്ചയജ്ഞങ്ങള്‍ മുതലായവ നിത്യകര്മ്മത്തില്പ്പെടും. ഒരു വസ്തുതയെ നിമിത്തമാക്കിചെയ്യുന്ന കര്‍മ്മമാണു നൈമിത്തികം. പുത്രജന്മം സംബന്ധിച്ച കര്‍മ്മങ്ങളും മറ്റും നൈമിത്തികത്തില്പെടും. എനിക്കിന്നതു സാധിക്കണം എന്ന ആഗ്രഹത്തോടുകൂടി ചെയ്യുന്ന കര്‍മ്മം കാമ്യമാണ്. പുത്രലാഭത്തിനുവേണ്ടി ചെയ്യുന്ന പുത്രകാമേഷ്ടി, സന്താനഗോപാലപൂജ മുതലായവ കാമ്യകര്മ്മങ്ങള്ക്ക് ഉദാഹരണമങ്ങളാണ്. വേദത്തിലും ധര്‍മ്മശാസ്ത്രങ്ങളിലും ചെയ്യരുതെന്നു നിഷേധിച്ചിട്ടുള്ള കര്‍മ്മങ്ങളാണു നിഷിദ്ധകര്‍മ്മങ്ങള്‍. ബ്രഹ്മഹത്യ, മദ്യപാനം, വിഭ്യചാരം, മോഷണം മുതാലയവ അക്കൂട്ടത്തില്‍പെടുന്നതാണ്. പാപപ്രവൃത്തിയുടെ പരിഹാരത്തിനുവേണ്ടി ചെയ്യുന്ന കര്‍മ്മങ്ങളാണു പ്രായശ്ചിത്തങ്ങള്‍. ധര്‍മ്മശാസ്ത്രത്തില്‍ അനേകതരത്തിലുള്ള പ്രായശ്ചിത്തകര്‍മ്മങ്ങള്‍ വിധിച്ചിട്ടുണ്ട്. കൃച്ഛ്റചാന്ദ്രായണാദി വ്രതങ്ങളും മറ്റും അക്കൂട്ടത്തില്‍പ്പെടുന്നവയാണ്. കാമ്യകര്‍മ്മങ്ങളും നിഷിദ്ധകര്മ്മങ്ങളും ഉപേക്ഷിച്ച് നിത്യനൈമിത്തികപ്രായശ്ചിത്തകര്മ്മങ്ങള് ചെയ്താല്സുകൃതവും തദ്വാരാ സ്വര്ഗ്യസുഖഭോഗരൂപമായ മോക്ഷവും സിദ്ധിക്കുമെന്നു കര്‍മ്മഠന്മാര്‍ വിശ്വസിക്കുന്നു. എന്നാല്‍, സര്‍വകര്‍മ്മങ്ങളും കര്തൃത്വബുദ്ധിയോടുകൂടി ചെയ്യുകയാണെങ്കില്‍ അതിനു ഫലമുണ്ടെന്നാണു വേദാന്തമതം സിദ്ധിക്കുന്നത്. ആ കര്മ്മഫലങ്ങള്ക്കൊ, നിത്യസുഖം നല്‍കുന്നതിനുള്ള കഴിവു ലേശംപോലുമില്ലതാനും.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: