കൊച്ചി: വി.എസിന്റെ കത്തിനെച്ചൊല്ലി പിബി അംഗങ്ങള്‍ക്കിടയില്‍ ഭിന്നത. കത്ത് പിബിയില്‍ ചര്‍ച്ച ചെയ്യാത്തതില്‍ സീതാറാം യച്ചൂരിയടക്കമുള്ളവര്ക്ക് അമര്‍ഷമുണ്ട്. കത്ത് പരിശോധിച്ചു വരികയാണെന്നും നടപടിയുണ്ടാകുമെന്നും എസ്.രാമചന്ദ്രന് പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇങ്ങനെയൊരു കത്ത് പിബിയുടെ പരിഗണനക്ക് വന്നിട്ടില്ല എന്ന് സീതാറാം യച്ചൂരി ഇന്നലെ കൊച്ചിയില്‍ പറഞ്ഞു.
സംസ്ഥാന നേതൃത്വത്തിനെ രൂക്ഷമായ വിമര്‍ശിക്കുന്ന വി.എസിന്റെ കത്ത് പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രന് പിള്ളയും മറ്റ് പിബി അംഗങ്ങളില്‍ നിന്നും മറച്ചു വെച്ചുവെന്ന സൂചനയാണ് യച്ചൂരിയുടെ വാക്കുകളില്‍.
വി.എസിനെതിരെ സംസ്ഥാന നേതൃത്വം നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് കാരാട്ടും എസ്ആര്പിയുമാണ്. കത്തില്‍ പാര്‍ട്ടി അച്ചടക്ക ലംഘനമൊന്നുമില്ലെന്ന നിലപാടിലാണ് വി.എസ്.
കത്ത് ചര്‍ച്ചക്കെടുത്താല്‍ മറ്റു പിബി അംഗങ്ങളും വി.എസിന്റെ നിലപാടിനോട് യോജിക്കാന്‍ സാധ്യതയുണ്ട്.ഇത്തരമൊരു സാഹചര്യം സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ ഔദ്യോഗിക നേതൃത്വത്തിന് തിരിച്ചടിയാകും. ഇത് മുന്‍കൂട്ടിക്കണ്ടാണ് കാരാട്ടും എസ്.ആര്.പിയും ചര്‍ച്ച ഒഴിവാക്കിയതെന്നാണ് സൂചന. മുന്‍പ് പലപ്പോഴും യച്ചൂരി അടക്കമുള്ള പിബി അംഗങ്ങളാണ് വി.എസിന്റെ രക്ഷക്കെത്തിയിട്ടുള്ളത്. ഇക്കുറി അത്തരമൊരു സാഹചര്യം ഉണ്ടാകരുതെന്ന് കണക്കുകൂട്ടിയാണ് കാരാട്ട്-എസ്.ആര്.പി-പിണറായി സഖ്യത്തിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: