ഇടുക്കി: എം.ജി സര്‍വ്വകലാശാല പരീക്ഷാ വിഭാഗത്തിലെ കെടുകാര്യസ്ഥതമൂലം സേ പരീക്ഷയെഴുതിയ മുന്നൂറോളം വിദ്യാര്‍ത്ഥികളുടെ റിസള്‍ട്ട് ഒരു വര്‍ഷമായും പുറത്തുവന്നിട്ടില്ല. എംഎസ്സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പേപ്പര്‍ ഒന്നിന്റെ സേ പരീക്ഷയെഴുതിയവരോടാണ് സര്‍വ്വകലാശാല കൊടുംചതി കാട്ടിയിരിക്കുന്നത്.
2012-2014 ബാച്ചില്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് സേ പരീക്ഷയെഴുതിയത്. ഒന്നാം പേപ്പറിന് മാര്‍ക്ക് കുറഞ്ഞുപോയവര്‍ ഇംപ്രൂവ്മെന്റിനും തോറ്റുപോയ വിദ്യാര്‍ത്ഥികള്‍ ജയിക്കാനുമാണ് പരീക്ഷയ്ക്കിരുന്നത്. വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും റിസള്‍ട്ട് പുറത്തുവന്നില്ലെന്ന് മാത്രമല്ല അടുത്ത പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് സര്‍വ്വകലാശാല നടപടികളുമായി മുന്നോട്ടുപോകുകയാണ്.
മാര്‍ച്ച് പത്തിനാണ് പരീക്ഷ. അപേക്ഷാ തീയതി കഴിഞ്ഞ 17ന് അവസാനിച്ചു. ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയില്‍ അന്വേഷിച്ചപ്പോള്‍ അഞ്ഞൂറ് രൂപ ഫൈന്‍ അടച്ച് പരീക്ഷയ്ക്ക് അപേക്ഷ നല്‍കാനാണ് നിര്‍ദ്ദേശിച്ചത്.
മാര്‍ച്ച് പത്തിന് മുമ്പ് ഫലം വരുകയും വിജയിക്കുകയുമാണെങ്കില് പരീക്ഷയ്ക്കിരിക്കേണ്ട എന്നാണ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളെ പരിഹസിച്ചത്. പരീക്ഷാ വിഭാഗത്തിലെ കുത്തഴിഞ്ഞ സംവിധാനത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: