തിരുവനന്തപുരം: വിവാദ വ്യവസായി മുഹമ്മദ് നിസ്സാമിന്റെ വഴിവിട്ട നടപടികള്‍ക്കും മയക്കുമരുന്നു കടത്തടക്കമുള്ള ക്രിമിനല്‍ കേസുകള്‍ക്കും സഹായം നല്‍കുന്നത് സര്‍ക്കാരിലെ ഉന്നതരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. ഇയാളുടെ പേരില്‍ നിരവധി കേസുകള്‍ ഉണ്ടായിട്ടും ഒന്നില്‍ പോലും ഇതുവരെ ശിക്ഷിക്കപ്പെടാത്തത് ഇതിന്റെ തെളിവാണെന്നും മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
കാലങ്ങളായി നിയമ വിരുദ്ധ പ്രവര്‍ത്തനത്തിലൂടെയും ഗുണ്ടാ-മാഫിയ നടപടികളിലൂടെയും പണം സമ്പാദിക്കുകയാണ് ഇയാള്‍. കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകളിലുള്ള സ്വാധീനം ഇയാള്‍ പ്രയോജനപ്പെടുത്തിയാണ് ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിലേക്കുള്ള മയക്കുമരുന്നു കടത്തിന്റെ പ്രധാന കണ്ണിയായ ഇയാളെ കുറിച്ച് സംസ്ഥാന പോലീസിന് നേരത്തെ തന്നെ അറിവു ലഭിച്ചിട്ടും നടപടിയുണ്ടായില്ല. നിരവധി ക്രിമിനല്‍ കേസുകള്‍ ഇയാളുടെ പേരില്‍ ഉണ്ടായിട്ടും പോലീസിന് ഇയാളെ തൊടാന്‍ പോലും കഴിഞ്ഞില്ല. ഇപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനെ വണ്ടിയിടിച്ചപ്പോള്‍ മാത്രമാണ് ഇയാള്‍ നിയമത്തിനു വിധേയനാകേണ്ടി വന്നത്.
സര്‍ക്കാരിലും പ്രതിപക്ഷത്തുമുള്ള ഉന്നതരുടെ സംരക്ഷണയിലാണ് മുഹമ്മദ് നിഷാം ഈ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തു കൊണ്ടിരുന്നത്. ഇപ്പോള്‍ ഇയാള്‍ക്കെതിരെ നടപടിയുമായി പോലീസ് മുന്നോട്ടു വന്നപ്പോഴും അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മയക്കുമരുന്നു കടത്തിലൂടെയും മറ്റ് വഴിവിട്ട നടപടികളിലൂടെയുമാണ് മുഹമ്മദ് നിസ്സാം പണം സമ്പാദിച്ചത്. സര്‍ക്കാരിലെ ഉന്നതര്‍ ഇയാളുടെ പണത്തിന്റെ പങ്ക് പറ്റുന്നവരാണെന്നാണ് പുറത്തുവരുന്ന വിവരം. അതിനാലാണ് ശരിയായ വഴിക്കുള്ള അന്വേഷണത്തെ അട്ടിമറിക്കുന്നതെന്ന് മുരളീധരന് പറഞ്ഞു.
മുഹമ്മദ് നിസ്സാം വണ്ടിയിടിച്ച് കൊലപ്പെടുത്തിയ ചന്ദ്രബോസിന്റെ കുടുംബത്തിനെ സര്‍ക്കാര്‍ സഹായിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു. ക്രിമിനലുകളെ സംരക്ഷിക്കുകയും അവര്‍ക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നതിന്റെ ഇരയാണ് കൊല്ലപ്പെട്ട ചന്ദ്രബോസ്. അതിനാല്‍ ആ നിര്‍ധന കുടുംബത്തിന് എല്ലാ സഹായവും നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ചന്ദ്രബോസിന്റെ കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
മുഹമ്മദ് നിസ്സാമിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചും ഇയാളെ സഹായിക്കുന്ന ഉന്നതരെക്കുറിച്ചും നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകണം. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഇയാളുടെ ബന്ധങ്ങളെപ്പറ്റിയും ബിസിനസ് പങ്കാളികളെ കുറിച്ചും അന്വേഷണം അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും വി.മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: