കോട്ടയം: ദേശീയ ഗെയിംസ് സമാപന ചടങ്ങുകളില്‍ നിന്നും താന്‍ മാറി നിന്നു എന്നുള്ള ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു. വേദിയില്‍ എത്തിയ അതിഥികളെ സ്വീകരിക്കേണ്ട ചുമതല തനിക്കൂംകൂടി ഉള്ളതായിരുന്നു അതിനാലാണ് മുഴുവന്‍ സമയവും വേദിയില്‍ ഇരിക്കാതിരുന്നത്. ചില ആശയക്കുഴപ്പങ്ങളുടെ പേരിലാണ് രണ്ട് മന്ത്രിമാര്‍ക്ക് വേദിയില്‍ ഇരിക്കുവാന് സീറ്റ് ലഭിക്കാതിരുന്നത്. ഗെയിംസ് ഒരു ചരിത്ര സംഭവമാക്കി മാറ്റുകയെന്നതായിരുന്നു ചുമതലയിലിരിക്കുമ്പോള്‍ തനിക്ക് ഉണ്ടായിരുന്ന ഏക ലക്ഷ്യം.
അതില്‍ 100 ശതമാനം വിജയിക്കാന്‍ കഴിഞ്ഞു. ദേശീയ നേതാക്കള്‍ ഒരുപോലെ അത്യുജ്വലം എന്ന് പറഞ്ഞ പരിപാടിയാണിത്. ഗെയിംസില്‍ പങ്കെടുത്ത് ഒളിമ്പിക്സ് യോഗ്യത നേടിയ കേരളത്തിന്റെ നാല് താരങ്ങളെ ദത്തെടുക്കുവാനായി സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ എല്ലാം തന്നെ പൂര്‍ത്തിയായിവരുന്നു. കോച്ച് പറയുന്ന എല്ലാ സൗകര്യങ്ങളും കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരുക്കി നല്‍കും. ഗെയിംസ് വേദികള്‍ പൂര്‍ണ്ണമായും സംരക്ഷിക്കും ഇതിന്റെ ചുമതല നിലവില്‍ സ്റ്റേഡിയങ്ങളുടെ ചുമതലയുള്ള സംഘടനകള്‍ക്കും, ജില്ലാ കളക്ടര്‍മാര്‍ക്കും പൊലീസിനുമായി നല്‍കും.
കൂടാതെ പി.ടി ഉഷ, ബിനു ജോര്‍ജ്, ഐയങ്കാര്, ചൗഹാന്, സണ്ണി തോമസ് എന്നിവരടങ്ങിയ അഞ്ചംഗ സമതിയെ രൂപീകരിക്കും. ഇതില്‍ ഐയ്യങ്കാരായിരിക്കും ചെയര്മാന്. കേരളം പുതിയതായി തുടങ്ങുന്ന വൂഷൂ, ഷൂട്ടിങ്ങ് അക്കാദമിയുടെ ചുമതല ഇവര്‍ക്കായിരിക്കും. കൂടാതെ മത്സരത്തില്‍ പങ്കെടുത്ത എല്ലാ കായിക താരങ്ങള്‍ക്കും ലീവ് അനുവദിക്കുമെന്നും തിരുവഞ്ചൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: