ഹൈദരാബാദ്: കനറാ ബാങ്കില്‍ നിന്നും 375 കോടി രൂപ തട്ടിച്ച കേസില്‍ ഡെക്കാന്‍ ക്രോണിക്കിള്‍ ഗ്രൂപ്പ് ചെയര്മാന് ടി. വെങ്കിട്ടരാമന് റെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തു. ഇതേ കേസില്‍ ഇദ്ദേഹത്തിന്റെ സഹോദരനും വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.രവി വിനായക റെഢിയെയും സിബിഐ അന്വേഷിച്ചുവരികയാണ്.
അറസ്റ്റിലായ വെങ്കിട്ട റെഡ്ഡിയെ സിബിഐ പ്രത്യേക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സിബിഐയുടെ പ്രത്യേകസംഘമാണ് ശനിയാഴ്ച വൈകിട്ട് റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. വിവിധ ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും ഒരു ഡസനിലേറെ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ഇതാദ്യമായാണ് ഇയാ ള്‍ക്ക് അറസ്റ്റ് ഒഴിവാക്കാന്‍ ആവാതിരുന്നത്.
വെങ്കിട്ട റെഢിയുടെ ഉടമസ്ഥതയിലുള്ള ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡിങ്സ് ലിമിറ്റഡ് (ഡിസിഎച്ച്എല്‍) കഴിഞ്ഞ അഞ്ച് വര്‍ഷമായി 700 കോടി രൂപയുടെ ലോണ്‍ അടക്കാനുണ്ടെന്ന് കാണിച്ച് കാനറ, ഐസിഐസിഐ, ആന്ധ്രാ ബാങ്കുകള്‍ സിബിഐയെ സമീപിക്കുകയായിരുന്നു. വ്യാജരേഖകളും തെറ്റായ വിവരങ്ങളും നല്കി ഒരേ വസ്തുവകകള്‍ തന്നെ നിരവധി ബാങ്കുകള്‍ക്ക് ഈട് നല്‍കുകയായിരുന്നു.
വിവിധ ബാങ്കുകളിലായി ഡിസിഎച്ച്എല്ലിന്റെ കടബാധ്യത 4500 കോടി മുതല്‍ 7000 കോടിവരെയാണെന്ന് കാനറ ബാങ്ക് വ്യക്തമാക്കുന്നു. ബാങ്കുകളെ കൂടാതെ ആറ് സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും മാധ്യമ ഗ്രൂപ്പായ എച്ച്ഡിഎഫ്എല് വിവിധ ലോണുകള്‍ കരസ്ഥമാക്കിയിരുന്നു. ഇംഗ്ലീഷില്‍ ഡെക്കാന്‍ ക്രോണിക്കിളും തെലുങ്കില്‍ ആന്ധ്രാ ഭൂമി തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളുടെയും മറവിലായിരുന്നു തട്ടിപ്പ്.
ഗുരുതരമായ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കുവാന്‍ ഒരു സംഘത്തെ കമ്പനികാര്യ മന്ത്രാലയം ഒരുവര്‍ഷം മുമ്പ് നിയമിച്ചിരുന്നു. ലോണ്‍ ലഭിക്കുന്നതിനായി നിരവധി വ്യാജ രേഖകള്‍ ബാങ്കുകളില്‍ സമര്‍പ്പിച്ചത് ക്രിമിനല്‍ കുറ്റമാണെന്നും ഇവര്‍ കണ്ടെത്തിയിരുന്നു. കടബാധ്യയെ തുടര്‍ന്ന് ഡിസിഎച്ച്എല്ലിന്റെ ഹൈദ്രാബാദിലെ പ്രിന്റിങ് യൂണിറ്റ് ജപ്തി ചെയ്യുവാന്‍ ലോക്കല്‍ ഡെബിറ്റ് റെക്കവറി ട്രൈബ്യൂണലില്‍ നിന്നും ഒരു ഉത്തരവ് കാനറ ബാങ്കിന് ലഭിച്ചിരുന്നു. എന്നാല്‍ ഇവിടുത്തെ ജീവനക്കാരുടെ സമ്മര്‍ദ്ദം മൂലം ജപ്തി ചെയ്യുവാന്‍ സാധിച്ചിരുന്നില്ല.
കോണ്‍ഗ്രസിന്റെ മുന്‍രാജ്യസഭാംഗം കൂടിയായ വെങ്കിട്ടരാമന് റെഢിയെ രാഷ്ട്രീയ സ്വാധീനം മൂലം അറസ്റ്റ് ചെയ്യുവാനോ വസ്തുവകകള്‍ ലേലം ചെയ്യുവാനോ സാധിക്കുമായിരുന്നില്ല.
ഐപിഎല്‍ ഫ്രാഞ്ചസിയുമായി ബന്ധപ്പെട്ട കബളിപ്പിക്കലിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് ചാര്‍ജ്ജ് ചെയ്ത കേസിലാണ് അറസ്റ്റ്. ഇപ്പോള്‍ കാനറ ബാങ്കിന്റെ കേസുകൂടി സിബിഐ ഏറ്റെടുക്കുകയായിരുന്നു. ഇതോടെ ഇയാള്‍ക്കെതിരെ നടപടികള്‍ ആവശ്യപ്പെട്ട് കൂടുതല്‍ ബാങ്കുകളും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: