ന്യൂദല്‍ഹി: ആഗോളതാപനത്തില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കാന്‍ ലോകത്ത് ഏതെങ്കിലും രാജ്യം വഴികാണിച്ചിട്ടുണ്ടെങ്കില് അത് ഭാരതം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിജ്ഞാന്‍ഭവനില്‍ നടന്ന ആഗോള റിന്യുവബിള്‍ എന്‍ര്‍ജി ഇന്‍വെസ്റ്റേഴ്സ് മീറ്റും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വികസനത്തില്‍ ഊര്‍ജ്ജത്തിന് വളരെ വലിയ പങ്കാണുള്ളത്. ഊര്‍ജ്ജരംഗത്ത് നമ്മള് വേഗതയും അതേസമയം വികസനത്തിന്റെ ഉയര്‍ച്ചയും തേടുന്നു. ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന വേളയിലെ തന്റെ അനുഭവത്തില്‍ സോളാര്‍ എനര്‍ജി വലിയതോതില്‍ നമുക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോദി ചൂണ്ടിക്കാട്ടി. ജലസേചന കനാലുകളുടെ മുകളില്‍ സോളാര്‍ പാനലുകള്‍ പിടിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുക മാത്രമല്ല 40 ശതമാനം ജലത്തിന്റെ ബാഷ്പീകരണം തടയുവാനും സാധിച്ചു.
റിന്യുവബിള്‍ എനര്‍ജിയിലൂടെ പാവപ്പെട്ട കുടുംബങ്ങളില്‍ വെളിച്ചമെത്തിക്കുക മാത്രമല്ല, അവരുടെ ജീവിത നിലാവരത്തില്ത്തന്നെ മാറ്റം വരുത്താനാകും. നമുക്ക് ധാരാളം കുളങ്ങള്‍ ഉണ്ട്. എന്ത്കൊണ്ട് അവയ്ക്ക് മീതെ സോളാര്‍ പാനലുകള്‍ വച്ചുകൂടാ. നൂതനമായ ആശയങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവണം. ഗവേഷണങ്ങള്‍ മൂലം സോളാറില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യൂതിയുടെ നിരക്ക് യൂണിറ്റിന് 20ല്‍ നിന്നും 7.50 ആയി കുറക്കുവാനായി.
സോളാര്‍, കാറ്റ് എന്നിവയില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലൂടെ പ്രസരണ നഷ്ടവും ഒഴിവാക്കുവാനും അടിസ്ഥാന സൗകര്യങ്ങളുടെ ചെലവ് കുറയ്ക്കുവാനുമാകും. റിന്യൂവബില്‍ എനര്‍ജി ഉത്പാദിപ്പിക്കാനുള്ള ഉപകരണങ്ങള്‍ ഇവിടെ തന്നെ നിര്‍മ്മിക്കുന്നതിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുമെന്നും മോദി പറഞ്ഞു.
കൂടുതല്‍ എനര്‍ജി നാം സംരക്ഷിക്കുകയും അത് അടുത്ത തലമുറക്ക് കൈമാറുവാനും സാധിക്കണം. ഊര്‍ജ്ജമാണ് തലമുറകളെ സംരക്ഷിക്കുന്നത്. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇന്നും വൈദ്യുതി ലഭിക്കാതെ കഷ്ടപ്പെടുന്നുണ്ട്. അവര്‍ക്ക് വൈദ്യുതി എത്തിക്കുവാന്‍ നമുക്കാവണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: