ബീജിങ്ങ്: ചൈനയുടെ സ്വപ്ന പദ്ധതിയായ മാരിടൈം സില്‍ക്ക് റോഡില്‍ പങ്കാളിയാവാന്‍ ഭാരതത്തിന് ചൈനയുടെ ക്ഷണം. ഏഷ്യാ പസഫിക് മേഖലയില്‍ തുറമുഖങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിക്ക് നൂറ് ലക്ഷം കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് ചൈന വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് നടന്ന യോഗത്തില്‍ പദ്ധതിയുടെ രൂപരേഖ അവതരിപ്പിക്കപ്പെട്ടു. ചൈനയില്‍ നിന്നും ഭാരതത്തിലേക്കും തെക്ക് കിഴക്കന്‍ ഏഷ്യയിലേക്കും വ്യാപിക്കുന്നതാണ് റോഡ്.
തെക്ക്, തെക്ക് കിഴക്ക്, പടിഞ്ഞാറന്‍ ഏഷ്യ, യൂറോപ്പ് തുടങ്ങി അമ്പതോളം രാജ്യങ്ങള്‍ പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുന്നതായി ചൈനയെ അറിയിച്ചിരുന്നു. ഭാരതം സസൂക്ഷ്മം പദ്ധതിയെ നിരീക്ഷിക്കുകയാണ്. ഏഷ്യന്‍ രാജ്യങ്ങളുടെയും ശ്രീലങ്കയുടെയും നിലപാടുകളും വീക്ഷിക്കുന്നുണ്ട്. ഭാരത മഹാസമുദ്രമേഖലയില്‍ ചൈനക്ക് പ്രത്യേക താത്പര്യമുള്ളതിനാല് പദ്ധതിക്ക് കണ്ണടച്ച് അംഗീകാരം നല്‍കേണ്ടതില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. പദ്ധതിയെക്കുറിച്ച് പൂര്‍ണ്ണവിവരം ലഭിച്ചതിന് ശേഷം മാത്രമെ ഭാരതത്തിന്റെ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കുകയുള്ളു.
ഭാരതത്തിന്റെ ജാഗ്രതയോടെയുള്ള നീക്കം മൂലം ശ്രീലങ്ക, ബംഗ്ലാദേശ്, മാലദ്വീപ്, തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെല്ലാം പദ്ധതിയോട് താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. കൂടുതല്‍ വ്യക്തമായ രൂപരേഖ അടുത്ത മാസങ്ങളില്‍ പുറത്തിറക്കുമെന്ന് ചൈനീസ് മന്ത്രിസഭയിലെ ഡവലപ്പ്മെന്റ് റിസര്‍ച്ച് സെന്റര്‍ വൈസ് പ്രസിഡന്റ് സാങ് ജുങ്കു പറഞ്ഞു. ഭാരതത്തെ സഹകരിപ്പിക്കാനാണ് ചൈനയുടെ ശ്രമം. ഭാരതത്തിന്റെ നിലപാടിനനുസൃതമായിരിക്കും മറ്റ് തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: