കോഴിക്കോട്: യുവമോര്‍ച്ച കലക്ടറേറ്റ് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി, കണ്ണീര്‍വാതക പ്രയോഗം. ബാര്‍ അഴിമതിയില്‍ യുഡിഎഫ് മന്ത്രിസഭ രാജിവെച്ച് ഇടക്കാലതെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മാര്‍ച്ചിന് നേരെയാണ് പോലീസ് ബലപ്രയോഗം നടത്തിയത്.
കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ സംസാരിക്കുന്നതിനിടയിലാണ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തിയത്. ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവര്‍ത്തകര്‍ നാലുപാടും ചിതറി. ഇതിനിടയിലാണ് പോലീസ് കണ്ണീര് വാതക ഷെല്ലുകള്‍ വലിച്ചെറിഞ്ഞത്. അഡ്വ. പി. സുധീറിനെ ഉദ്ഘാടന പ്രസംഗം മുഴുമിപ്പിക്കാന്‍ പോലീസ് അനുവദിച്ചില്ല.ജലപീരങ്കി പ്രയോഗത്തെത്തുടര്‍ന്ന് ഛര്‍ദ്ദിയും നെഞ്ച്വേദനയും അനുഭവപ്പെട്ട മൂന്ന് പ്രവര്‍ത്തകരെ ബീച്ച് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനുമോന്, ആര്.എസ്. രാജീവ്, സുഗീഷ് കൂട്ടാലിട, ആര്. മഞ്ജുനാഥ്, കെ.ടി. വിപിന്‍ എന്നിവര്‍ സംസാരിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാറിനെതിരെയുള്ള സമരം ശക്തമാക്കുമെന്ന് അഡ്വ. പി. സുധീര്‍ ഉദ്ഘാടന പ്രസംഘത്തില്‍ പറഞ്ഞു. അഴിമതി സര്‍ക്കാറിനെതിരെ സമരം ചെയ്യേണ്ട ഉത്തരവാദിത്തമുള്ള ഇടതുപക്ഷം ഭരണപക്ഷവുമായി ഒത്തുകളിക്കുകയാണ്.
നാഷണല്‍ ഗെയിംസും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. 611 കോടി രൂപ ചെലവഴിച്ചതെങ്ങിനെയെന്ന് വ്യക്തമാക്കണം. അഴിമതിക്കെതിരായ സമരത്തെ പോലീസിനെ ഉപയോഗിച്ച് തകര്‍ക്കാനുള്ള നീക്കം അനുവദിക്കില്ല. അടുത്ത ബജറ്റവതരിപ്പിക്കാന്‍ കെ.എം. മാണിയെ അനുവദിക്കില്ലെന്നും സുധീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: