സെന്‍സര്‍ ബോര്‍ഡില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുവെന്ന ആരോപണം ഉന്നയിച്ചുകൊണ്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച ലീലാസാംസണ്‍ അതിന്റെ അദ്ധ്യക്ഷപദവി രാജിവെച്ചത്. യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ മകള്‍ പ്രിയങ്ക വാദ്രയുടെ നൃത്താദ്ധ്യാപികയായിരുന്നു തമിഴ്നാട്ടിലെ കുനൂരില്‍ നിന്നുള്ള ബഞ്ചമിന് എബ്രഹാം സാംസണിന്റെ മകള്‍ ലീല. അവര്‍ സെന്‍സര്‍ബോര്‍ഡിന്റെ തലപ്പത്തെത്തിയതിനും ഇപ്പോള്‍ ഇത്തരമൊരു ആരോപണമുന്നയിച്ചുകൊണ്ട് ബോര്‍ഡിന്റെ പടിയിറങ്ങുന്നതിനും മറ്റെന്തെങ്കിലും കാരണം തേടേണ്ടതുമില്ല. 2011ലാണ് ലീല സെന്‍സര്‍ബോര്‍ഡിന്റെ തലപ്പത്ത് കയറിക്കൂടുന്നത്.
2005ല്‍ കലാക്ഷേത്രയുടെ ഡയറക്ടറായും 2010ല്‍ സംഗീതനാടക അക്കാദമിയുടെ ചെയര്‍പേഴ്സണായും അവരോധിക്കപ്പെടാനുള്ള യോഗ്യതയും അവര്‍ നേടിയെടുത്ത വഴി വ്യക്തമാണ്,
ലീലാസാംസണ്‍ ഇപ്പോള്‍ രാജിവച്ചൊഴിഞ്ഞ സെന്‍സര്‍ബോര്‍ഡ,് കാലാവധി കഴിഞ്ഞ ഒരു ഇടക്കാലസംവിധാനം മാത്രമാണെന്നതാണ് കൗതുകകരം. 2014 മാര്‍ച്ചില്‍ കാലാവധി അവസാനിച്ചെങ്കിലും അടുത്ത ബോര്‍ഡ് നിലവില്‍ വരുന്നതുവരെ സ്വാഭാവികനിലയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു സര്‍ക്കാര്‍. എന്നാല്‍ താല്‍ക്കാലിക സംവിധാനത്തില്‍ അതിന്റെ എല്ലാ സൗകര്യങ്ങളും അനുഭവിച്ചുകൊണ്ട് തുടരുകയും അതേസമയം ചുമതല നിര്‍വഹിക്കാതിരിക്കുകയും ചെയ്യുകയായിരുന്നു അവരെന്നാണ് ഒപ്പം രാജിവെച്ച ഷാജി എന്‍. കരുണിനെപ്പോലുള്ളവരുടെ വാക്കുകളില്‍ നിന്ന് മനസ്സിലാകുന്നത്.
പഴയപടി തുടരാന്‍ അനുവാദം ലഭിച്ചെങ്കിലും മാര്‍ച്ചിനുശേഷം പിന്നീടിതുവരെ ഒരു യോഗംപോലും ചേര്‍ന്നിട്ടില്ലത്രെ. യോഗം വിളിച്ചുചേര്‍ക്കേണ്ട ചുമതല സെന്‍സര്‍ബോര്‍ഡ് അദ്ധ്യക്ഷയ്ക്കാണ്. എന്നാല്‍ പണമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അവര്‍ അതിന് തയ്യാറായില്ല. ഇരുപത്തിമൂന്ന് അംഗങ്ങളുള്ള ബോര്‍ഡിലെ ആളുകള്‍ക്ക് പരസ്പരം കാണാനുള്ള അവസരം പോലുമുണ്ടായിരുന്നില്ലെന്ന് ഷാജി .എന്‍ .കരുണ്‍ പറയുന്നു. അത്രമേല്‍ നിര്‍ജീവമായ ഒരു സംവിധാനമാണ് ലീലാസാംസണിന്റെ നേതൃത്വത്തില്‍ നടന്നുപോന്നിരുന്നതെന്ന് സാരം.
ഇനിയൊരൂഴം സെന്‍സര്‍ ബോര്‍ഡിലെന്നല്ല, കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു ബോഡിയിലും ലഭിക്കില്ലെന്നുറപ്പായപ്പോഴാണ് കാലാവധി കഴിഞ്ഞ് പത്ത് മാസം പിന്നിട്ടപ്പോള്‍ ലീലാസാംസണ്‍ രാജിവെക്കുന്നത്.
അവര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച ‘മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന സിനിമയ്ക്ക് ഫിലിം സര്ട്ടിഫിക്കേഷന് അപ്പലേറ്റ് ട്രൈബ്യൂണല്‍ അനുവദിച്ചതിനെതിരെയാണത്രെ രാജി. കേന്ദ്രസര്‍ക്കാര്‍ സ്വാധീനം ചെലുത്തിയതിനെത്തുടര്‍ന്നാണ് ഇത് സംഭവിച്ചതെന്നും അവര്‍ക്ക് പരാതിയുണ്ട്. സ്വാധീനമുണ്ടെങ്കില്‍ എന്തൊക്കെയാകാമെന്ന് തെളിയിച്ച ലീലയുടെ ആരോപണം അതുകൊണ്ടുതന്നെ സ്വാഭാവികവുമാണ്.
എന്നാല്‍ ട്രൈബ്യൂണല്‍ നടപടിയില്‍ നിയമവിരുദ്ധമായി എന്താണുള്ളതെന്ന് തെളിയിക്കേണ്ടത് ആരോപണമുന്നയിക്കുന്നവര്‍ തന്നെയാണ്. സെന്‍സര്‍ബോര്‍ഡ് തള്ളുന്ന സിനിമകള്‍ ട്രൈബ്യൂണലിന്റെ മുന്നില്‍ സമര്‍പ്പിക്കാമെന്നതാണ് വ്യവസ്ഥ. ബോര്‍ഡ് പറയുന്നത് തലകുലുക്കി സമ്മതിക്കാന്‍ മാത്രമായി ഒരു ട്രൈബ്യൂണലിന്റെ ആവശ്യമില്ലല്ലോ. മറ്റൊരു ആരോപണം ട്രൈബ്യൂണല്‍ ഈ സിനിമയുടെ വിഷയത്തില്‍ കാലതാമസമുണ്ടാക്കിയില്ല എന്നതാണ്. അതൊരു കുറ്റമാണോ?
കേന്ദ്ര സാഹിത്യ അക്കാദമി, സെന്‍സര്‍ബോര്‍ഡ് പോലെയുള്ള സാംസ്കാരികസ്ഥാപനങ്ങള്‍ തീര്‍ത്തും സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളുടെ തലപ്പത്ത് സ്ഥാപിത താത്പര്യക്കാര്‍ കടന്നുകൂടിയതിന്റെ പ്രത്യക്ഷമായ തെളിവാണ് ഇപ്പോഴുയരുന്ന വിവാദങ്ങള്‍. സിവിസിയും സിബിഐയും സിഎജിയുമുള്‍പ്പെട എല്ലാ സ്വതന്ത്രസംവിധാനങ്ങളിലും സ്വന്തക്കാരെ തിരുകിക്കയറ്റുന്ന കോണ്‍ഗ്രസ് കീഴ്വഴക്കത്തിന്റെ മറ്റൊരു പതിപ്പാണ് സെന്‍സര്‍ബോര്‍ഡിലും സംഭവിച്ചിട്ടുള്ളതെന്ന് വ്യക്തം.
കൊടിയ അഴിമതിയുടെ നടുക്കയത്തില്‍പെട്ടുപോയ ഒരു ജനതയുടെ സ്വാതന്ത്ര്യമോഹമാണ് മോദിസര്‍ക്കാരിന്റെ ഉദയത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. അതേക്കുറിച്ച് കൃത്യമായ ബോധ്യവുമുണ്ട് ഈ സര്‍ക്കാരിന്. അതുകൊണ്ടുതന്നെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റേതടക്കമുള്ള നിയമനങ്ങളില്‍ സര്‍ക്കാര്‍ ആ സൂക്ഷ്മത പാലിച്ചിട്ടുണ്ട്. അര്‍ഹതയുടെയും കഴിവിന്റെയും അടിസ്ഥാനത്തിലാണ് എല്ലാ പദവികളിലും നിയമനങ്ങളുണ്ടാകേണ്ടതെന്നതാണ് സര്‍ക്കാരിന്റെ നയം. രാഷ്ട്രീയനിയമനങ്ങളോ സ്വജനപക്ഷപാതമോ വെച്ചുപൊറുപ്പിക്കില്ലെന്ന ധീരമായ പ്രഖ്യാപനം പ്രധാനമന്ത്രി തന്നെ നടത്തിയിട്ടുമുണ്ട്.
അതുകൊണ്ടാണ് സെന്‍സര്‍ബോര്‍ഡിന്റെ തലപ്പത്ത് ഉണ്ടായിരുന്ന സിഇഒ കൈക്കൂലിക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. അതിനുശേഷമാണ് അഴിമതിയടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ലീല രാജിവെക്കുന്നത്. അവരടക്കമുള്ള സംവിധാനത്തില്‍ അഴിമതി നടന്നുവെന്ന ആരോപണം കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്.
ലീലാസാംസണിന്റെ പടിയിറക്കം കടുത്ത ഇച്ഛാഭംഗത്തില്‍ നിന്നുണ്ടായതാണ്. ഇന്നലെവരെ സംരക്ഷിക്കാനുണ്ടായിരുന്നവര്‍ക്ക് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ നിന്ന് പൊതുജനം നിര്ബന്ധിതാവധി നല്കിയതും അതിന് പ്രചോദനമായിട്ടുണ്ട്. അതായത്, സെന്‍സര്‍ബോര്‍ഡ് അദ്ധ്യക്ഷയുടെ രാജി ഒരു സാംസ്കാരികവിവാദമോ വിഷയമോ അല്ല. അതിനെ അങ്ങനെ വ്യാഖ്യാനിച്ചെടുത്ത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിക്കളയാമെന്ന് കരുതി ചിലര്‍ വല്ലാതെ വിയര്‍ക്കുന്നത് പാഴായിപ്പോകും.
ആവിഷ്കാരസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നകയറ്റമാണെന്നാണ് രാജിക്കുപിന്നിലെന്നാണ് ഇത്തരക്കാരുടെ വാദം. ഒരുവലിയ വിഭാഗം ജനതയുടെ വിശ്വാസങ്ങളെ അപമാനിക്കുന്ന അമീര്ഖാന് ചിത്രത്തിന് അനുമതി നല്കിയ അതേ സെന്‍സര്‍ബോര്‍ഡ് ‘ദേരാ സച്ചാസൗദാ’യുടെ പരസ്യചിത്രമാണെന്ന് ആക്ഷേപിച്ചാണ് മെസഞ്ചര്‍ ഓഫ് ഗോഡിന് വിലക്കേര്‍പ്പടുത്തിയത്. രണ്ട് സംഭവത്തിലും സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായില്ല. അഭിപ്രായങ്ങള്‍ക്കും സര്‍ഗാത്മകതയ്ക്കും മേല്‍ വിലക്കിന്റെയും സെന്‍സറിംഗിന്റെയും കാലം കഴിഞ്ഞുവെന്നതാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: