ജമ്മു: ഭാരത അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. അന്താരാഷ്ട്ര അതിര്‍ത്തിയായ ഹീരാനഗര്‍ സെക്ടറിനടുത്തുള്ള നാല് ഗ്രാമങ്ങള്‍ക്കുനേരെ ഇന്നലെ പാക് സൈന്യം വെടിവെച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് പ്രദേശവാസികളെ സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ഈ വര്‍ഷം ആരംഭത്തില്‍ തന്നെ നിരവധി തവണയാണ് പാക്കിസ്ഥാന് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്. നിരവധി പേര്‍ക്ക് ഇതില്‍ പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ജമ്മുകശ്മീര്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളെ സൈന്യത്തിന്റെ നേതൃത്വത്തില്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
ഈമാസം മൂന്നിനു ഭാരത ഔട്ട്പോസ്റ്റിനു നേരെയുണ്ടായ പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്മാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. ഇതു കൂടാതെ ഡിസംബര്‍ 31നുണ്ടായ വെടിവെപ്പില്‍ ഒരു ജവാനുള്‍പ്പടെ ഒമ്പതു പേര്‍ക്ക് പരിക്കേറ്റിരുന്നു.
2014 വര്‍ഷത്തില്‍ 550 തവണയാണ് പാക് സൈന്യം ഭാരത ഔട്പോസ്റ്റിനുനേരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്. 2003നു ശേഷം പാക് സൈന്യത്തിന്റെ ഭാഗത്തുനിന്നും ഏറ്റവും കൂടുതല്‍ തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത് കഴിഞ്ഞ വര്‍ഷമാണ്. അഞ്ച് ജവാന്മാര് ഉള്‍പ്പടെ 19 ഭാരതീയരാണ് കഴിഞ്ഞ വര്‍ഷത്തെ വെടിവെപ്പില്‍ മരിച്ചത്. 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: