120. ഏധമാനപ്രഭാപൂര്‍ണ്ണാഃ – വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രഭ കൊണ്ടു പൂര്‍ണ്ണയായവള്‍. (ഏധമാനം- വര്‍ദ്ധിക്കുന്നത്) എല്ലാ പ്രഭയുടെയും പ്രഭവം ദേവിയാണ്. പ്രഭയുള്ളവയുടെ പ്രഭ ദേവീചൈതന്യത്തെ അവ എത്രകണ്ട് ഉള്‍കൊള്ളുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മണ്‍കട്ടയ്‌ക്ക് സ്ഫടികമണിയെപ്പോലെ പ്രകാശം ഉള്‍ക്കൊള്ളാനും പ്രസരിപ്പിക്കാനും കഴിയുകയില്ല. സ്ഫടിക മണിക്കു പ്രകാശം ഉള്‍ക്കൊള്ളാനും പ്രസരിപ്പിക്കാനുമുള്ള കഴിവു നഷ്ടപ്പെട്ടാല്‍ അതു മണ്‍കട്ടയായി മാറും. ദേവീചൈതന്യം ഏറ്റുവാങ്ങാന്‍ കഴിയാതെയായാല്‍ സൂര്യചന്ദ്രാദികളും കരിക്കട്ടയോ ചാമ്പലോ മറ്റോ ആയിത്തീരും.
ചൈതന്യ പൂര്‍ണത ദേവിക്കു മാത്രമേയുള്ളൂ. ദേവിയുടെ ചൈതന്യം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. അനേകകോടി ബ്രഹ്മാണ്ഡങ്ങളുടെ സൃഷ്ടി കഴിഞ്ഞിട്ടും ആ പ്രഭ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ”പൂര്‍ണത്തില്‍ നിന്നു പൂര്‍ണം എടുത്തുകഴിഞ്ഞിട്ടും പൂര്‍ണത്തില്‍ കൂടുതല്‍ അവശേഷിക്കുന്നു” എന്നതാണ് സനാതനമായ സത്യം.
121. ഏകാഃ – ഒരേ ഒരുവള്‍. രണ്ടാമതായി മറ്റാരും ഇല്ലാത്തവള്‍. എല്ലാ ലോകങ്ങളും എല്ലാ വസ്തുക്കളും എല്ലാ പ്രാണികളും എല്ലാ വിദ്യകളും എല്ലാ കാലങ്ങളും ദേവിയാണ്. ദേവിയില്‍നിന്ന് വേറെയായി ഒന്നുംതന്നെ ഇല്ല.
”ഏകൈവാഹം ജഗത്യത്ര ദ്വിതീയാ കാ മമാപരാ”( ഈ ലോകത്തില്‍ ഞാന്‍ ഒരുവള്‍ മാത്രമേ ഉള്ളൂ. എനിക്കു രണ്ടാമതായി മറ്റാരാണുള്ളത്). എന്നു ശുംഭാസുരനോടു ദേവി ചോദിക്കുന്നതായി ദേവീമഹാത്മ്യം.
122. ഏകാന്തപൂജിതാഃ – ഏകാന്തതയില്‍ ആരാധിക്കപ്പെടുന്നവള്‍. ഒരേ ഒരു ലക്ഷ്യത്തോടെ പൂജിക്കപ്പെടുന്നവള്‍.
ദേവിയെ പ്രീതിപ്പെടുത്താനായി പലതരത്തിലുള്ള ആരാധനാക്രമങ്ങള്‍ ഭക്തര്‍ സ്വീകരിക്കാറുണ്ട്. മറ്റെല്ലാ ബന്ധങ്ങളുമുപേക്ഷിച്ച് ആരും കടന്നുചെല്ലാനിടയില്ലാത്ത പര്‍വത ഗുഹകളിലും മറ്റും പൂര്‍ണമായ ആത്മസമര്‍പ്പണത്തോടെ ആരാധിക്കുന്ന യോഗിമാരുണ്ട്. അവരാല്‍ ഏകാന്തതയില്‍ പൂജിക്കപ്പെടുന്നവള്‍
കൈവല്യം എന്ന ഒരേ ഒരു ലക്ഷ്യത്തോടെ ആരാധിക്കപ്പെടുന്നവള്‍ എന്നും വ്യാഖ്യാനിക്കാം.
123. ഈ ദൃഗിത്യവിനിര്‍ദ്ദേശ്യാഃ – ഈ ദൃക് (ഇങ്ങനെയുള്ളത്); ഇതി (എന്ന്) അവിനിര്‍ദ്ദേശ്യാ (നിര്‍ദ്ദേശിക്കപ്പെടാനാകാത്തവള്‍). മൂകാംബികാദേവിയുടെ രൂപം എന്ത്, ശക്തികള്‍ എന്തൊക്കെ, എങ്ങനെയുണ്ടായി എന്നിങ്ങനെ പല ചോദ്യങ്ങള്‍ ദേവിയെക്കുറിച്ചു ചോദിക്കാം. ആ ചോദ്യങ്ങള്‍ക്കു ശരിയായ ഉത്തരം ആര്‍ക്കും പറയാനാവില്ല. ഈ സ്‌തോത്രത്തില്‍ത്തന്നെ ദേവിയുടെ രൂപവര്‍ണന ചേര്‍ത്തിരുന്നു. രൂപമില്ലാത്ത ദേവിക്ക് എങ്ങനെ രൂപവര്‍ണ്ണന എഴുതും? ദേവിയുടെ വിഭൂതികളല്ലേ പല നാമങ്ങളുടെയും അര്‍ത്ഥം? അറിയാനാകാത്ത ചൈതന്യത്തിന് എങ്ങനെ നാമമുണ്ടായി? ഇങ്ങനെ അനേകം ചോദ്യങ്ങള്‍ ചോദിക്കാം. എല്ലാ ചോദ്യങ്ങളും ന്യായമാണ്.
കുരുടന്മാര്‍ ആനയെ കണ്ട കഥ പ്രസിദ്ധമാണല്ലോ. ആന തൂണുപോലെയാണെന്നും മുറം പോലെയാണെന്നും മറ്റും പറഞ്ഞവരാരും കളവല്ല പറഞ്ഞത്. ഒരു മരത്തിലിരുന്ന ഓന്തിനെ കണ്ട കാഴ്ചയുള്ളവര്‍ അതിന്റെ നിറത്തെപ്പറ്റി തര്‍ക്കിച്ച കഥ ശ്രീരാമകൃഷ്ണപരമഹംസര്‍ തന്റെ ഉപദേശസൂക്തങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ ഓന്തിനു രക്തവര്‍ണ്ണമാണെന്നു വാദിച്ചപ്പോള്‍ മറ്റൊരാള്‍ അതിനു പച്ചനിറമാണെന്നു പറഞ്ഞു. മൂന്നാമതൊരാള്‍ നീലനിറമാണെന്നും. കണ്ടത് ഒരേ ജീവിയെ. നിറം പലത്.
അനന്തവിശാലമായ ജഗത്തായും അതിന്റെ ഏറ്റവും ചെറിയ ഘടകമായ അണുവായും അണുസംഘാതങ്ങളായും വിവിധ ജീവികളും വസ്തുക്കളുമായും പ്രകൃതിശക്തികളായും വര്‍ത്തിക്കുന്നു. ദേവീചൈതന്യത്തെ ജ്ഞാനേന്ദ്രിയവും മനസ്സും ബുദ്ധിയും ഉപകരണങ്ങളാക്കി ധ്യാനമനനാദികള്‍ കൊണ്ട് അറിയാന്‍ ശ്രമിക്കുമ്പോള്‍ അപ്പോഴപ്പോള്‍ കണ്ടെത്തുന്നതെല്ലാം ഒരു വലിയ ശരിയുടെ അംശങ്ങളാണ്. ഏതു സ്‌തോത്രത്തിലെ പ്രതിപാദ്യവും സത്യത്തിന്റെ അല്പാംശമായിരിക്കാനേ ഇടയുള്ളൂ.
ഈദൃശ്യത്യവിനിര്‍ദേശ്യയായ മൂകാംബികാദേവിയുടെ ഒരു ചിത്രം എന്റെ മുമ്പിലുണ്ട്. അതില്‍ നോക്കിക്കൊണ്ടാണ് ഇതെഴുതുന്നത്. ഇതു മൂകാംബികാദേവിയാണ് എന്നു ചിത്രത്തെ നോക്കിപറഞ്ഞുകൊണ്ടു കണ്ണടച്ചപ്പോള്‍ മനസ്സില്‍ തെളിയുന്നത് പല രൂപത്തിലും നിറത്തിലും വലിപ്പത്തിലുമുള്ള ബഹുകോടിരൂപങ്ങള്‍. നോക്കിയിരിക്കെ രൂപങ്ങളെല്ലാം ഒരു മഹാദീപ്തിയില്‍ ലയിക്കുന്നു. വീണ്ടും പല രൂപങ്ങള്‍ ദേവി ഈദൃക് എന്നുപറയുന്നതെങ്ങനെ?
….. തുടരും
















