ന്യൂദല്‍ഹി: ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് പുതുവര്‍ഷദിനത്തില്‍ പൊട്ടിത്തെറിച്ച് കടലില്‍ത്താണ ബോട്ടിനെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടി ഉന്നയിച്ച സംശയങ്ങള്‍ക്കും പ്രതിരോധമന്ത്രി മനോഹര്‍ പരീഖറിന്റെ ശക്തമായ മറുപടി. ബോട്ടിലുണ്ടായിരുന്നവര്‍ കള്ളക്കടത്തുകാരല്ലെന്നും ഭീകരരാണെന്നും പരീഖര്‍ അസന്ദിഗ്ധമായി വ്യക്തമാക്കി. സാഹചര്യത്തെളിവുകള്‍ അതിലേക്കാണു വിരല്‍ചൂണ്ടുന്നതെന്നും കള്ളക്കടത്തുകാര്‍ ആത്മഹത്യ ചെയ്യില്ലെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു.
രാജ്യതലസ്ഥാനത്ത് പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ട ഒരുപരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകരോടാണ് പരീഖര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഊഹാപോഹങ്ങളുണ്ടാവാം. അതിന്റെയൊന്നും ഭാഗമാകാന്‍ താത്പര്യമില്ല. ആ ബോട്ടിന്റെ യാത്രാപാത മത്സ്യബന്ധന യാനങ്ങള്ക്കുള്ളതായിരുന്നില്ല. കള്ളക്കടത്തുകാര്‍ സാധാരണ തിരക്കുള്ള സമുദ്രപാതയാണ് തെരഞ്ഞെടുക്കാറ്. ഈ പശ്ചാത്തലത്തില്‍ ബോട്ട് യാത്രികര്‍ ഭീകരര്‍ തന്നെയെന്ന് ഉറപ്പിക്കാം, പരീഖര്‍ പറഞ്ഞു.
മയക്കുമരുന്ന് അടക്കമുള്ള ഏതു കടത്തു സാധനമായാലും അതു കടലില്‍ എറിഞ്ഞശേഷം ബോട്ടിലുള്ളവര്‍ക്ക് കീഴടങ്ങാമായിരുന്നു. ഏതു കള്ളക്കടത്തുകാരനാണ് മരിക്കാന്‍ തുനിയുന്നത്. കള്ളക്കടത്തിലും വലിയ നിഗൂഢപദ്ധതിയുള്ളവരല്ലാതെ മറ്റാരും ആത്മഹത്യ ചെയ്യാന്‍ പോകുന്നില്ല. ബോട്ടിലുണ്ടായിരുന്നവര്‍ ഏതോ ദൗത്യമേറ്റെടുത്തിരുന്നതായി ഇതു വെളിവാക്കുന്നു.
നിയമവിരുദ്ധ കടത്തുകാര്‍ പാക്കിസ്ഥാന് മറൈന്‍ ഏജന്‍സിയുമായോ സൈന്യവുമായോ ബന്ധംപുലര്ത്തില്ല. അന്താരാഷ്ട്ര ആശയവിനിമയങ്ങളും നടത്തില്ല. ബോട്ടിലെ ചരക്കിനെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചുമാണ് യാത്രികര്‍ സംസാരിച്ചതെന്ന് സാറ്റലൈറ്റ് രേഖകളുടെ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
രഹസ്യാന്വേഷണ വിവരങ്ങളെ ഉള്‍ക്കൊണ്ട തീര സംരക്ഷണ സേന ശരിയായ സമയത്ത് വേണ്ടവിധം പ്രവര്‍ത്തിച്ചു. നിഗൂഢസാഹചര്യത്തില്‍ കണ്ട ബോട്ട് പന്ത്രണ്ട് മണിക്കൂര്‍ നിരീക്ഷണത്തിലായിരുന്നു. കഴിയാവുന്നത്ര പെട്ടെന്ന് അതിന്റെ പ്രയാണം കോസ്റ്റ് ഗാര്‍ഡ് തടസപ്പെടുത്തുകയും ചെയ്തു, പരീഖര്‍ ചൂണ്ടിക്കാട്ടി.
സംശയത്തിന്റെ നിഴലിലായിരുന്ന രണ്ടാമത്തെ ബോട്ട് പാക്കിസ്ഥാനിലെ പ്രത്യേക സാമ്പത്തിക മേഖലയിലുണ്ടെന്നും സ്ഥാനനിര്‍ണയം കൃത്യമാണെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി പരീഖര്‍ കൂട്ടിച്ചേര്‍ത്തു.
പുതുവര്‍ഷദിനത്തിലാണ് സ്ഫോടകവസ്തുക്കളുമായി വന്ന ബോട്ട് ഗുജറാത്ത് തീരത്ത് പൊട്ടിത്തെറിച്ച് കടലില്ത്താണത്. ബോട്ടില്‍ നാലു പേരുണ്ടായിരുന്നു. മുംബൈ മോഡല്‍ ആക്രമണം ഗോവയില്‍ നടത്തുക ലക്ഷ്യമിട്ട് കറാച്ചിയില്‍ നിന്ന് ഒരു ബോട്ട് തിരിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചതുപ്രകാരം നിരീക്ഷണം ശക്തമാക്കിയ തീരസംരക്ഷണ സേന സംശയാസ്പദമായ സാഹചര്യത്തില്‍കണ്ട ബോട്ടിനെ ഏറെ നേരം പിന്തുടര്ന്നു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതെ ബോട്ടിലുള്ളവര്‍ സ്ഫോടനം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: