ന്യൂദല്‍ഹി: ശിശുമരണങ്ങള്‍ തുടര്‍ക്കഥയായ അട്ടപ്പാടി കേന്ദ്രപട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി ജുവല്‍ ഒറാം ജനുവരി 12ന് സന്ദര്‍ശിക്കും. ശിശുമരണങ്ങളെപ്പറ്റി കേരളം സമര്‍പ്പിച്ചതു തെറ്റായ കണക്കുകളാണെന്ന ബിജെപി നിവേദക സംഘത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. കേന്ദ്രസര്‍ക്കാര്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കു വേണ്ടി നല്കുന്ന ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചെന്ന പരാതിയും കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി ബിജെപി പട്ടികജാതിപട്ടികവര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാടിന് ഉറപ്പ് നല്കി.
സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗക്കാര്‍ അനുഭവിക്കുന്ന അവഗണന സംസ്ഥാനം സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രിയെ നേരില്‍ ബോധിപ്പിക്കുമെന്ന് ദല്‍ഹിയില്‍ പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രാലയത്തിലെത്തി നിവേദനം നല്കിയ ശേഷം മോര്‍ച്ച പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന് എന്നിവര്‍ അറിയിച്ചു. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ പോഷകാഹാരക്കുറവു കൊണ്ടാണെന്ന് രേഖാമൂലം നിയമസഭയില്‍ മറുപടി നല്കിയ മന്ത്രി കേന്ദ്രസര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ ശിശുമരണങ്ങള്‍ക്ക് കാരണം പോഷകാഹാരക്കുറവല്ലെന്നാണ് എഴുതിയത്.
അട്ടപ്പാടിയില്‍ ഇപ്പോഴും ശിശുമരണങ്ങള്‍ തുടരുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 83 ശിശുമരണങ്ങളാണ് അട്ടപ്പാടി മേഖലയില്‍ നടന്നത്. ആദിവാദിക്കുട്ടികളില് 46 ശതമാനവും പോഷകാഹാരക്കുറവുള്ളവരാണ്. എന്നാല്‍ ആദിവാസി മേഖലയിലെ അംഗനവാടികളുടെ അടിസ്ഥാന സൗകര്യവികസനത്തിന് നീക്കിവെച്ച തുകയുടെ 44 ശതമാനം ത്രിതല പഞ്ചായത്തുകള്‍ ചിലവഴിക്കാതെ ലാപ്സാക്കിയിരിക്കുകയാണ്. ഗുരുതരമായ പോഷകാഹാരക്കുറവുള്ള ആദിവാസി കുട്ടികളുടെ എണ്ണം കഴിഞ്ഞ 4വര്‍ഷത്തിനകം 1248ല്‍ നിന്നും 10504 ആയി വര്‍ദ്ധിച്ചിരിക്കുന്നു. സംസ്ഥാന ബജറ്റില്‍ പോഷകാഹാരത്തിനുള്ള തുക 2.5% വെട്ടിക്കുറച്ചതാണ് ഇതിനു കാരണം. ആദിവാസികളില്‍ 57 ശതമാനവും ഐസിഡിഎസിന് പുറത്താണ്. കേന്ദ്രഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുന്നതിനെപ്പറ്റി സമഗ്രാന്വേഷണം നടത്തണമെന്നും ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: