തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെറ്റോ(ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്ഗനൈസേഷന്) ഈ മാസം 22ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്നു. സമരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച എല്ലാ ജില്ലകളിലും സമരപ്രഖ്യാപന കണ്‍വെന്‍ഷനുകള്‍ നടത്തുമെന്ന് ഫെറ്റോ ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
19, 20 തിയതികളില്‍ എല്ലാ ജില്ലകളിലും വാഹനപ്രചരണ ജാഥകളും സംഘടിപ്പിക്കും. 2013 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ ശമ്പള പരിഷ്കരണം നടപ്പിലാക്കുക, അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം ഇടക്കാല ആശ്വാസം അനുവദിക്കുക, പെന്ഷന് പ്രായം 60 വയസ്സായി ഉയര്‍ത്തുക, 30,500 തസ്തികകള്‍ വെട്ടിക്കുറയ്ക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.
ആറുമാസത്തെ കാലാവധിയില്‍ 2013 നവംബര്‍ 30ന് നിയമിച്ച പത്താം ശമ്പള കമ്മിഷന് മൂന്ന് തവണയായി 19 മാസത്തെ കാലാവധി നീട്ടി നല്‍കിയിരുന്നു. ഈ കാലയളവിനുള്ളില്‍ പോലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന് സാധിച്ചില്ല. ഈ സാഹചര്യത്തില്‍ അടിസ്ഥാന ശമ്പളത്തിന്റെ 20% തുക ഇടക്കാലാശ്വാസമായി അനുവദിക്കണമെന്ന ജീവനക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ല. ശമ്പള പരിഷ്ക്കരണം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നതിനുള്ള ഗൂഢശ്രമമാണ് സര്‍ക്കാരും കമ്മിഷനും നടത്തുന്നതെന്നും സുനില്‍ കുമാര്‍ ആരോപിച്ചു.
നിരവധി നിവേദനങ്ങളും പ്രതിഷേധങ്ങളും നടത്തിയെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായില്ല. തുടര്‍ന്നാണ് സമര പരിപാടിയിലേക്ക് നീങ്ങിയത്. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ കമലാസനന് കാര്യാട്ട്, ബി. ജയപ്രകാശ്, എസ്.കെ. ജയകുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: