ന്യൂദല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി എം.പി ബെസ്ബാരു കമ്മീഷന് ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി ഇന്ത്യന്‍ പീനല്‍ കോഡിലെ 153സി, 509എ എന്നീവകുപ്പുകളില്‍ ഭേദഗതി വരുത്തും. കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനത്തിന് നിയമവകുപ്പിന്റെ അംഗീകാരമായി. വടക്കു കിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരായ അക്രമങ്ങളും വിവേചനങ്ങളും ഇല്ലാതാക്കുന്നതിനായി നിരവധി നടപടികളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ദല്‍ഹി സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ കീഴില്‍ അഞ്ചു വനിതകളുള്‍പ്പെടുന്ന ഏഴംഗ സംഘത്തെ നിയോഗിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കും. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കുന്ന ദല്‍ഹി സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് നഷ്ടപരിഹാരവും നല്‍കും.
ദല്‍ഹി പോലീസില്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്ക് അടിയന്തരമായി നിയമനം നല്‍കാനും കേന്ദ്രആഭ്യന്തരമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗം തീരുമാനിച്ചു. എല്ലാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും 20 പേരെ വീതമാണ് നിയമിക്കുക.
ഇതില്‍ പകുതി പേര് വനിതകളായിരിക്കും. വംശീയ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ വടക്കുകിഴക്കന്‍ സ്വദേശികളായ പോലീസുകാരെ തന്നെ നിയോഗിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ പ്രതികളായ കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കും. 1093 എന്ന പ്രത്യേക ടോള്‍ഫ്രീ നമ്പര്‍ പരാതി രജിസ്റ്റര്‍ ചെയ്യുന്നതിനായി ദല്‍ഹിയില്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇതേ മാതൃക നടപ്പാക്കാന്‍ മറ്റു സംസ്ഥാനങ്ങളോടും ആവശ്യപ്പെടും.
വിദ്യാഭ്യാസ മേഖലയിലും വടക്കു കിഴക്കന്‍ സംസ്ഥാനക്കാരോടുള്ള വിവേചനം ഇല്ലാതാക്കുന്നതിനായി പ്രത്യേക പാഠ്യ പദ്ധതി നടപ്പാക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേകതകളും അവര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സഹിച്ച കഷ്ടപ്പാടുകളുമെല്ലാം രാജ്യത്തെ സ്കൂളുകളില്‍ പാഠ്യവിഷയമാക്കും.
രാജ്യത്തെ മറ്റു ഭാഗങ്ങളിലെ കോളേജുകളില്‍ പഠിക്കുന്നതിനായി മാസം 3500 മുതല്‍ 5000 രൂപ വരെ പ്രത്യേക സ്കോളര്‍ഷിപ്പായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന ഇഷാന് ഉയദ് പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: