ന്യൂദല്‍ഹി: ബിജെപിയുമായുള്ള സഖ്യം നിലവില്‍ വരുന്നതു വരെ സര്‍ക്കാര്‍ രൂപീകരണ പ്രക്രിയയ്ക്ക് സമയം അനുവദിക്കണമെന്ന് പിഡിപി നേതൃത്വം ജമ്മു കാശ്മീര്‍ ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടതായി വിവരം. പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തി ഗവര്‍ണ്ണര്‍ എന്‍.എന്‍ വോറയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.
ഗവര്‍ണ്ണര്‍ പിഡിപിയുടെ ആവശ്യം അംഗീകരിച്ചതിനു പിന്നാലെ മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പുകഴ്ത്തി മെഹബൂബ പത്രസമ്മേളനം നടത്തി. ബിജെപിയുമായുള്ള സഖ്യത്തിന് പാര്‍ട്ടി സജ്ജമാകുകയാണെന്നതിന്റെ വ്യക്തമായ സൂചനകള്‍ മെഹബൂബ മുഫ്തി നല്കി. തെരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോദിയുമായി സഹകരിച്ചു പ്രവര്ത്തിക്കണമെന്നതാണെന്നും വാജ്പേയി നടപ്പാക്കിയ വികസനം ജമ്മുകാശ്മീര്‍ ജനത ആഗ്രഹിക്കുന്നുണ്ടെന്നും മെഹബൂബ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലുകള്‍ ജമ്മുകാശ്മീരിലേക്കു കൂടി എത്തേണ്ടതുണ്ട്. തിടുക്കപ്പെട്ട് എന്തെങ്കിലും ചെയ്യുന്നിനു പകരം സ്ഥിരതയുള്ള സര്‍ക്കാരിനെ സംസ്ഥാനത്തെ ജനതയ്ക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സുമായും കോണ്‍ഗ്രസുമായും ചേര്‍ന്നുള്ള സഖ്യ സര്‍ക്കാരെന്ന ആശയത്തെ തള്ളിക്കൊണ്ട് പാര്‍ട്ടി അദ്ധ്യക്ഷ പറഞ്ഞു.
സംസ്ഥാനത്ത് വികസനം സാധ്യമാകണമെങ്കില്‍ സമാധാനം നിലവില്‍ വരേണ്ടതുണ്ട്. വാജ്പേയി ആരംഭിച്ച രാഷ്ട്രീയ പ്രക്രിയയ്ക്ക് മുന്നോട്ടുള്ള തുടര്‍ച്ച ഉണ്ടാവേണ്ടതുണ്ട്. ഹുറിയത്തുമായും പാക്കിസ്ഥാനുമായുമുള്ള ചര്‍ച്ചകള്‍ വാജ്പേയിയുടെ കാലത്താണ് പുരോഗതി പ്രാപിച്ചതെന്നും മെഹബൂബ ഓര്‍മ്മിപ്പിച്ചു. പിഡിപിയുടെ പുതിയ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാംമാധവ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: