ന്യൂദല്‍ഹി: ന്യൂനപക്ഷ വിഭാഗങ്ങളുടെ പുരോഗമനത്തിനായി നരേന്ദ്രമോദി സര്‍ക്കാര്‍ മിഷന് സശാക്തീകരണ്‍ ആരംഭിച്ചു. ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക ശാക്തീകരണവും സുരക്ഷിതത്വവുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. എ.ബി. വാജ്പേയി സര്‍ക്കാര്‍ മുമ്പ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി നടപ്പാക്കിയ നയീ റോഷ്നി പദ്ധതിയുടെ മാതൃകയിലാണ് പുതിയ പദ്ധതിയും നടപ്പാക്കുന്നത്.
മിഷന് സശാക്തീകരണ്‍ പദ്ധതി യുവതികളായ മുസ്ലിം സ്ത്രീകളില്‍ നേതൃഗുണം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യവുമായാണ് ആരംഭിച്ചിരിക്കുന്നത്. മുന്‍ യുപിഎ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രാവര്ത്തികമാകാഞ്ഞ പദ്ധതിയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്.
വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ മുസ്ലിം പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും കൂടുതല്‍ പ്രാമുഖ്യം നല്കാന് പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്. മറ്റു ഉല്‍പ്പാദന മേഖലകളിലും മുസ്ലിം സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കും. സബ്കാ സാഥ് സബ്കാ വികാസ് (എല്ലാവരേയും കൂട്ടി എല്ലാവര്ക്കും വികസനം) എന്ന മോദിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തിന്റെ തുടര്‍ച്ചയായാണ് പുതിയ പദ്ധതി.
2014-15 ബജറ്റില്‍ മുസ്ലിം സ്ത്രീകളുടെ നേതൃത്വ വികസനത്തിനായി 12.50 കോടി രൂപ വകയിരുത്തിയിരുന്നു. വിവിധ എന്‍ജിഒകളിലൂടെ പദ്ധതി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരും ന്യൂനപക്ഷ ക്ഷേമ മന്ത്രാലയവും ലക്ഷ്യമിടുന്നത്. പുതിയ പദ്ധതിപ്രകാരം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആറു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രയോജനകരമാകുന്ന തരത്തില്‍ പദ്ധതി വിഭാവനം ചെയ്യാനാണ് തീരുമാനം. ന്യൂനപക്ഷ വിഭാഗത്തിലെ യുവാക്കള്‍ക്ക് വിദഗ്ധ പരിശീലനവും തൊഴിലും പ്രദാനം ചെയ്യുന്ന പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: