ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ പ്രകോപനത്തിന് ഇരട്ടി പ്രഹരം നല്‍കുമെന്ന പ്രതിരോധമന്ത്രി മനോഹര്‍ പരീഖറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബിഎസ്എഫ് നടത്തിയ തിരിച്ചടിയില്‍ നാലു പാക് സൈനികര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ ഒരു ബിഎസ്എഫ് ജവാന് കൊല്ലപ്പെടുകയും മറ്റൊരു ജവാന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാലു പേര് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പാക്ക് പോസ്റ്റുകളില്‍ അവര്‍ വെള്ളക്കൊടി ഉയര്‍ത്തി സമാധാനത്തിന് അപേക്ഷിച്ചു.
ജമ്മു റീജിയണിലെ സാംബ ജില്ലയില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ ബിഎസ്എഫ് ഔട്പോസ്റ്റുകള്ക്ക് നേരെയാണ് പാക് സേനയുടെ വെടിവെയ്പ്പ്. പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് സംഘത്തിനു നേരെ നടന്ന ആക്രമണത്തിലാണ് ജവാന് ജീവന് നഷ്ടമായത്. തുടര്‍ന്ന് പാക് പോസ്റ്റുകളിലേക്ക് ബിഎസ്എഫ് അതിശക്തമായ തിരിച്ചടി നല്കി. സാംബയിലെ സുച്തേഗട്ട് മേഖലയിലെ പട്രോളിംഗ് സംഘത്തിനു നേരെയാണ് പാക് റേഞ്ചേഴ്സിന്റെ ആക്രമണം ഉണ്ടായതെന്ന് ബിഎസ്എഫ് ഐ.ജി. രാകേഷ് ശര്‍മ്മ പറഞ്ഞു.
അന്താരാഷ്ട്ര അതിര്‍ത്തിയോടു ചേര്‍ന്നുള്ള പാക്കിസ്ഥാന് പ്രദേശത്ത് 150 മുതല്‍ 170 വരെ ഭീകരര്‍ ഭാരതത്തിലേക്ക് നുഴഞ്ഞു കയറുന്നതിനായി തക്കം പാര്‍ത്തിരിക്കുന്നുണ്ടെന്ന് കരസേന ലഫ്. ജനറല്‍ സുബ്രത സാഹ പറഞ്ഞു. ഭീകരരെ രാജ്യാതിര്‍ത്തി കടത്തുന്നതിനായാണ് പാക്സേനയുടെ ആക്രമണമെന്നും സാഹ കൂട്ടിച്ചേര്‍ത്തു. കനത്ത മഞ്ഞു വീഴ്ചയും അതിശൈത്യവും ഭീകരര്‍ക്ക് സുരക്ഷാ സേനയുടെ കണ്ണില്‍ പെടാതെ അകത്തു പ്രവേശിക്കാന്‍ സഹായകമാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുന്നതിനു തൊട്ടുമുമ്പാണ് അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പ് രൂക്ഷമായ വിവരം പ്രതിരോധമന്ത്രി മനോഹര്‍ പരീഖരിന് ലഭിക്കുന്നത്. ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റെന്ന വിവരവും ലഭ്യമായി. ശിപായി അമര്‍ജീത് സിങിനാണ് പരിക്കേറ്റത്. തുടര്‍ന്ന് പാക് സൈന്യത്തിന് ഇരട്ടി പ്രഹരം നല്‍കണമെന്ന നിര്‍ദ്ദേശം പ്രതിരോധ മന്ത്രി ബിഎസ്എഫിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: