അഗര്‍ത്തല: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ത്രിപുരയിലെ ഇടതുമുന്നണി സര്‍ക്കാര്‍. സംസ്ഥാനത്ത് ഒരുതരത്തിലുമുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമപരമായും ഭരണപരമായും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ധാലി ജില്ലയിലെ പൊതുചടങ്ങില്‍ വച്ച് പറഞ്ഞു.
ത്രിപുരയില്‍ നൂറ്റാണ്ടുകളായി ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ബൗദ്ധരും ജൈനരും ഒരുമയോടെ കഴിയുന്നു. ഇവിടെ ഇതുവരെ യാതൊരു പ്രശ്നങ്ങളുമില്ല. ഭാവിയിലും ഈ സാഹചര്യം ഇങ്ങനെ തുടരുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സര്‍വശക്തിയും ഉപയോഗിച്ച് സര്‍ക്കാര്‍ അതിനെ നേരിടുമെന്ന് സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ മെംബര്‍ കൂടിയായ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മതം വൈയക്തികമായ വിഷയവും അവകാശവുമാണ്. എന്നാല്‍ പല സ്ഥലങ്ങളിലും ആള്ക്കാര് മതം മാറുന്നത് അവരുടെ തന്നെ സമ്മതത്തോടെയല്ലെന്നും മണിക് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
3.7 ദശലക്ഷം ജനസംഖ്യയുള്ള ത്രിപുരയില്‍ 13 ശതമാനം ആദിവാസികളാണുള്ളത്. നേരത്തെ ഹിന്ദുക്കളായിരുന്ന ഇവരെ കഴിഞ്ഞ ഒരു പതിറ്റാണ്ടു കൊണ്ട് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി ബിജെപി ത്രിപുര യൂണിറ്റ് പ്രസിഡന്റ് സുധീന്ദ്ര ദാസ് ഗുപ്ത ആരോപിച്ചു. ത്രിപുരയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആദിവാസികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: