ജ്ഞാനശക്തികൊണ്ട് മനസ്സിലെ വൃത്തിതരംഗങ്ങളെ നിരാകരിക്കുന്ന ഓരോ അവസരത്തിലും വാസനാശക്തി ക്ഷയോന്മുഖമാവുകയും ജ്ഞാനം പ്രവൃദ്ധമാവുകയും ചെയ്യും. പഠനം കൊണ്ട് മാത്രമല്ല ആചരണംകൊണ്ടും നിരന്തരമുള്ള അഭ്യാസംകൊണ്ടുമാണ് ജ്ഞാനം വര്‍ദ്ധിക്കുന്നത്.
ജ്ഞാനവും ഈശ്വരകാരുണ്യവും രണ്ടല്ല. വേണ്ട സമയത്ത് ജ്ഞാനം സഹായത്തിനെത്തിയില്ലെങ്കില്‍ ശക്തമായ ചിത്തവൃത്തികളും ആസക്തികളും ആഞ്ഞടിക്കുമ്പോള്‍ ജ്ഞാനം സംരക്ഷണം നല്‍കുന്നില്ലെങ്കില്‍ നിങ്ങള്‍ ഈശ്വരകാരുണ്യത്തിന് പാത്രമായിട്ടില്ലെന്നുള്ളതിന്റെ സംശയരഹിതമായ തെളിവായി അതിനെ കാണാം.
നിങ്ങള്‍ ഈശ്വരകാരുണ്യത്തിന് വിധേയരാകുമ്പോള്‍ ജ്ഞാനം പ്രഫുല്ലമാകും. ജ്ഞാനം താത്വിക പാണ്ഡിത്യമല്ല. അതൊരു അപാരമായ ശക്തിയാണ്. അത് ഗ്രന്ഥങ്ങളിലില്ല. അത് നിങ്ങളില്‍തന്നെ വര്‍ത്തിക്കുന്നു.
ഈശ്വര കാരുണ്യത്തിനു പാത്രമാകാത്തിടത്തോളം കാലം നിങ്ങള്‍ ധാര്‍മ്മികമായും ബുദ്ധിപരമായും അന്ധകാരത്തിലായിരിക്കും ഉഴലുക. ഇരുട്ടില്‍ നടക്കുമ്പോള്‍ വസ്തുക്കള്‍ ദൃഷ്ടിഗോചരമല്ല. തട്ടിമറിഞ്ഞ് നിലംപതിക്കും. അതുപോലെ ധാര്‍മ്മികമായും ബുദ്ധിപരവുമായുള്ള തമസ്സില്‍ ചരിക്കുമ്പോള്‍ വിവേചനശക്തി നഷ്ടപ്പെടുന്നു.
ശരിയായ നിഗമനത്തിലെത്താനുള്ള കഴിവ് ഇല്ലാതാകുന്നു. ഏതാണ് ധര്‍മ്മം, ഏതാണധര്‍മ്മം എന്നു മനസ്സിലാവുകയില്ല. മാത്രമല്ല അധര്‍മ്മത്തെ ധര്‍മ്മമായും അസത്യത്തെ സത്യമായും മമതാ ബന്ധത്തെ പ്രേമമായും ബന്ധനത്തെ സ്വാതന്ത്ര്യമായും തെറ്റിദ്ധരിക്കുകയും ചെയ്യും.
ആ അവസ്ഥയില്‍ തന്റെ പ്രത്യക്ഷങ്ങളായ തെറ്റുകളേയും അബദ്ധങ്ങളെയും വിഡ്ഢിത്തങ്ങളേയും പോരായ്‌മകളെയും അറിയുകയില്ല. അവയെ അറിഞ്ഞാല്‍തന്നെയും അത് സമ്മതിക്കാന്‍ അഹന്ത അനുവദിക്കുന്നില്ല. തന്റെ വികലമായ വീക്ഷണത്തിന് വിധേയമായത് മാത്രം ശരിയാണെന്നും താന്‍ ചെയ്യുന്നതുമാത്രം ധര്‍മ്മമാണെന്നും തന്റെ വാക്കുമാത്രം നിയമമായിരിക്കണമെന്നും അയാള്‍ കരുതുന്നു.
അജ്ഞതയും അഹങ്കാരവുമുള്ളവന്റെ മനോഗതി അങ്ങനെയാണ്. കൂടാതെ കൂടുതല്‍ അധഃപതനത്തിന് വഴി തെളിക്കുന്ന മറ്റൊരവസ്ഥയുണ്ട്. ഒരു പ്രവൃത്തിചെയ്യുന്നത് നിന്ദ്യവും പാപകരവുമാണെന്ന് അറിഞ്ഞിട്ടും അതില്‍ വ്യാപൃതനാകാന്‍ തുനിയുക, ലജ്ജാബോധം, സാന്മാര്‍ഗ്ഗികബോധം, നിത്യഭീതി, ഈശ്വരഭയം ഇവയെല്ലാം കാറ്റത്ത് പറത്തുന്നു. അങ്ങനെ അയാള്‍ ധര്‍മ്മഭ്രഷ്ടനായി തീരുന്നു. ഇതാണ് സ്വന്തം ആത്മാവിനോട് ചെയ്യുന്ന ഏറ്റവും ഭീകരമായ പാതകം.
















