ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി.കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനെ അവഹേളിക്കാനുള്ള ഒരു വിഭാഗം സിപിഎമ്മുകാരുടെ നീക്കം പൊളിഞ്ഞു. അന്വേഷണം ഗൂഢാലോചന നടത്തിയവരിലേക്ക് വ്യാപിപ്പിക്കുന്നതിനിടെയാണ് അന്വേഷണം ഏതു വിധേനയും അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ശക്തമായത്.
കഴിഞ്ഞ ബുധനാഴ്ച കേസിലെ ഒന്നാം പ്രതി ലതീഷ് ബി. ചന്ദ്രനെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരുന്നു. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. വ്യാഴാഴ്ച കണ്ണര്‍കാട്ടും പരിസര പ്രദേശങ്ങളിലും കൃഷ്ണപിള്ള സ്മാരകത്തിലും ലതീഷിനെ എത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. ഇതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കേസിലെ മൂന്നാം പ്രതി ദീപുവിന്റെ സഹോദരന്റെ വീട്ടിലെ കുളത്തില്‍ ബുധനാഴ്ച രാത്രി അജ്ഞാതന്‍ ഒരു ഇരുമ്പുവടി ഉപേക്ഷിച്ചെന്നായിരുന്നു പ്രചരണം.
കൃഷ്ണപിള്ള സ്മാരകത്തിന് സമീപമാണ് ഈ വീട്. കുളത്തിന് അരികില്‍ ഒരാള്‍ നില്‍ക്കുന്നത് കണ്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ഈയാള് ഇരുമ്പുവടി ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്നായിരുന്നു പ്രചരണം. ലതീഷുമായി തെളിവെടുപ്പിന് ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തുമ്പോള്‍ കണ്ടെടുക്കുന്നതിനായി ആസൂത്രിതമായി ഇവിടെ ഇരുമ്പുവടി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രചരിപ്പിക്കാനായിരുന്നു പദ്ധതി. ഇതിനായി ഇവിടെ നിന്ന് കിട്ടിയതായി പറയപ്പെടുന്ന ഇരുമ്പുവടി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയും പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ക്രൈംബ്രാഞ്ചും ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് മാരാരിക്കുളം പോലീസിനോട് ആവശ്യപ്പെട്ടതോടെയാണ് ഈ നീക്കവും പൊളിഞ്ഞത്.
കസ്റ്റഡി കാലാവധിക്കിടെ ആറ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും രഹസ്യഗ്രൂപ്പ് യോഗം ചേരുന്ന സ്ഥലം ലതീഷ് കാട്ടിക്കൊടുക്കുകയും ചെയ്തുവെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ലതീഷിനെ മാരാരിക്കുളത്തെ വിഎസ്-ഐസക്ക് പക്ഷക്കാരനായ ഒരു ലോക്കല്‍കമ്മറ്റി സെക്രട്ടറിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതായും വിവരമുണ്ട്. അതിനിടെ കൃഷ്ണപിള്ള സ്മാരകവും സ്ഥലവും സിപിഎമ്മിന് നല്കിയ കണ്ണര്‍കാട് കുടുംബത്തില്‍പ്പെട്ട ഷിബു, ജയന് എന്നിവര്‍ക്കെതിരെ ഒരു വിഭാഗം സിപിഎമ്മുകാര്‍ പൗരസമിതിയുടെ പേരില്‍ വ്യാപകമായി പോസ്റ്റര്‍ പ്രചരണം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനെതിരെ ഇരുവരും മാരാരിക്കുളം പോലീസില്‍ പരാതി നല്കി. സ്മാരകം കത്തിക്കലുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റും ഉന്നതരെ ചോദ്യം ചെയ്യലും ഉണ്ടാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: