ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും കൊടുംഭീകരനും ലഷ്‌ക്കര്‍ ഇ തൊയ്ബ കമാന്‍ഡറുമായ സഖി ഉര്‍ റഹ്മാന്‍ ലഖ്‌വിക്ക് പാകിസ്ഥാനിലെ ഭീകരവിരുദ്ധക്കോടതി ജാമ്യം അനുവദിച്ചു. അഞ്ചു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ്, തെളിവില്ലെന്നു പറഞ്ഞ് ഇയാള്‍ക്ക് ജഡ്ജി കൗസുര്‍ അബ്ബാസ് സെയ്ദി ജാമ്യം നല്‍കിയത്.
ലോകത്തെ നടുക്കിയ പെഷവാര്‍ ഭീകരാക്രമണത്തിന്റെ അടുത്ത ദിവസം തന്നെ കൊടും ഭീകരന് ജാമ്യം നല്‍കിയ പാക്ക് നടപടി വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും അമര്‍ഷത്തിനും കാരണമായിട്ടുണ്ട്. ഭാരതം ഇതിനെതിരെ ശക്തമായാണ് പ്രതികരിച്ചത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്റെ ആത്മാര്‍ഥതയില്ലായ്‌മയാണ് ഇത് കാണിക്കുന്നതും.
ബുധനാഴ്ചയാണ് ഇയാള്‍ ജാമ്യത്തിന് അപേക്ഷിച്ചത്. റാവല്‍പിണ്ടി ജയിലില്‍ രഹസ്യമായി വാദംകേട്ട് വ്യാഴാഴ്ച തന്നെ ജാമ്യവും നല്‍കി.
മുംബൈ ഭീകരാക്രമണക്കേസില്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായ ലഖ്‌വിയടക്കം ഏഴുപേര്‍ വിചാരണ നേരിടുകയാണ്. അബ്ദുള്‍ വാജീദ്, മഷാര്‍ ഇഖ്ബാല്‍, സാദിഖ്, ഷഹീദ് ജമീല്‍ റിയാസ്, ജമീല്‍ അഹമ്മദ്, യൂനസ് അന്‍ജും എന്നിവരാണ് മറ്റുള്ള ഭീകരര്‍. 2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തില്‍ 166 പേര്‍ മരിക്കുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണം ആസൂത്രണം ചെയ്തതും ധനസഹായം നല്‍കിയതും നടത്തിയതും ലഖ്‌വിയുടെ നേതൃത്വത്തിലായിരുന്നു.
തങ്ങളുടെ മണ്ണിലാണ് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണം നടന്നതെന്ന് പാക്കിസ്ഥാന്‍ പിന്നീട് സമ്മതിച്ചിരുന്നു. അജ്മല്‍ കസബ് ഒഴികെ, ആക്രമണത്തില്‍ പങ്കെടുത്തവരെല്ലാം തന്നെ അന്ന് കൊല്ലപ്പെട്ടിരുന്നു. കമാന്‍ഡോകള്‍ പിടിച്ച അജ്മല്‍ കസബിനെ പിന്നീട് തൂക്കിലേറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ പിടിയിലായവരുടെ വിചാരണ അവിടെ ഒച്ചിഴയുന്ന വേഗത്തിലാണ് നടത്തുന്നത്. ഭീകരതയ്‌ക്ക് എതിരെ പോരാടുന്നതില്‍ പാക്കിസ്ഥാന് ആത്മാര്‍ഥതയുണ്ടെങ്കില്‍ വിചാരണ വേഗത്തിലാക്കാനും കുറ്റവാളികള്‍ക്ക് വേഗം ശിക്ഷ ഉറപ്പാക്കാനും ഭാരതം ആവശ്യപ്പെട്ടിരുന്നു.
പാക്കിസ്ഥാനിലെ പെഷവാറില്‍ താലിബാന്‍ നടത്തിയ കൂട്ടക്കുരുതിയില്‍ നൂറിലേറെ കുട്ടികള്‍ അടക്കം 148 പേര്‍ മരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഇയാള്‍ ജാമ്യത്തിന് അപേക്ഷിച്ചത്. അതിന് അടുത്ത ദിവസം തന്നെ ജാമ്യം ലഭിക്കുകയും ചെയ്തു. ഇത് ദുരൂഹമാണ്.
കൊടും ഭീകരനെ ജാമ്യത്തില്‍ വിട്ട് പാക്ക് കോടതി ഉത്തരവിട്ടതില്‍ ലോകം ഞെട്ടി. പാക്ക് മേഖലയില്‍ നിന്ന് ഭീകരപ്രവര്‍ത്തനം തുടച്ചു നീക്കുമെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലയൊണ് കൊടും ഭീകരനെ വിട്ടയച്ചത്. ലഷ്‌ക്കര്‍ ഇ തൊയ്ബയിലെ രണ്ടാമനാണ് ലഖ്‌വി. സ്ഥാപകന്‍ ഹാഫീസ് സെയ്ദ് കഴിഞ്ഞാല്‍ അടുത്തയാള്‍.
ജമ്മുകശ്മീരിലെ ലഷ്‌ക്കര്‍ പ്രവര്‍ത്തനത്തിന്റെ സുപ്രീം കമാന്‍ഡറാണ്. ചെച്‌നിയയിലും ബോസ്‌നിയയിലും ഇറാഖിലും തെക്കനേഷ്യയിലും ഭീകരപ്രവര്‍ത്തനം നടത്തിയിട്ടുണ്ട് ഈ 54 കാരന്‍. ഇനി ന്യൂദല്‍ഹിയില്‍ ഭീരാക്രമണം നടത്തുമെന്ന് ഇയാള്‍ മുംബൈ ഭീകരാക്രമണശേഷം പ്രഖ്യാപിച്ചിരുന്നു.
ഭാരതത്തില്‍ തുടര്‍ച്ചയായി ഭീകരാക്രമണം നടത്തുകയാണ് ഇയാളുടെ ലക്ഷ്യം തന്നെ. ഭാരതത്തിലെ ജനസാന്ദ്രമായ മേഖലകള്‍ തെരഞ്ഞെടുത്ത് ബോംബാക്രമണം നടത്തണമെന്നാണ് ഇയാള്‍ ലഷ്‌ക്കര്‍ ഭീകരരോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
















