ചേര്‍ത്തല: എസ്എന്‍ ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം നിരോധിച്ച് സര്‍ക്കുലര്‍ ഇറങ്ങി. വിദ്യാര്‍ഥി രാഷ്ട്രീയം പഠന മികവിന് തടസമാകുന്നെന്ന് കാണിച്ച് എസ്എന്‍ ട്രസ്റ്റ് അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശനാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
ഡിസംബര്‍ മൂന്നിനാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. എസ്എന്‍ ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ യോഗം ചേരുന്നതും ഇനി അനുവദിക്കില്ല. ഉത്തരവ് ലംഘിച്ച് രാഷ്ട്രീയ പ്രവര്ത്തനങ്ങളിലേര്പ്പെടുന്നവര്ക്കെതിരേ പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
കോളേജുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായുണ്ടാവുന്ന സമരങ്ങളുടെ പേരില്‍ വസ്തുവകകള്‍ നശിപ്പിക്കപ്പെടുകയും മറ്റും ചെയ്യുന്ന സാഹചര്യമുണ്ടാവുന്നുണ്ട്. ഇത് അനുവദിക്കാന്‍ കഴിയില്ല. സമരത്തിന്റെ പേരില്‍ വസ്തുവകകള്‍ക്കുണ്ടാവുന്ന കേടുപാടുകള്‍ക്ക് കാരണക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
സമരങ്ങളെ കുറിച്ചുള്ള രഹസ്യ ചര്‍ച്ചകള്‍ക്കായി കോളേജിലെ ക്ലാസ് മുറികളോ, പരിസര പ്രദേശങ്ങളോ വേദിയാക്കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: