ആലപ്പുഴ:കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍ പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച കേസില്‍ ഗൂഢാലോചന നടത്തിയവരിലേക്ക് അന്വേഷണം നീളാനുള്ള സാദ്ധ്യത നിലച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെമേല്‍ ഭരണതലത്തില്‍നിന്ന് കടുത്തസമ്മര്‍ദ്ദം. ടിപി വധക്കേസിലെ അതേ ഗതിതന്നെ കൃഷ്ണപിള്ള കേസിനും ഉണ്ടാകാന്‍ സാദ്ധ്യത. ടി.പി. ചന്ദ്രശേഖരനെ കൊന്ന കേസില്‍ കൊന്നവരെ ശിക്ഷിച്ചെങ്കിലും കൊല്ലിച്ചവര്‍ സംരക്ഷിക്കപ്പെടുകയായിരുന്നു.
കൃഷ്ണപിള്ള കേസിലും നേരിട്ടു അക്രമത്തില്‍ പങ്കെടുത്തവരെ പ്രതികളാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇവരെ നിയോഗിച്ചവരിലേക്ക് അന്വേഷണം നീളാതിരിക്കാനുള്ള കടുത്ത സമ്മര്‍ദ്ദമാണ് അന്വേഷണ ഉദ്യോഗസ്ഥരിലുള്ളത്. അന്വേഷണ ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിക്കുക മാത്രമല്ല, വേണ്ടത്ര സൗകര്യങ്ങളൊരുക്കി കൊടുക്കാതെയും ആഭ്യന്തരവകുപ്പ് അന്വേഷണസംഘത്തെ വട്ടംചുറ്റിക്കുകയാണ്.
സിപിഎം ജില്ലാ കമ്മറ്റിയംഗത്തെ ചോദ്യംചെയ്തതിനുശേഷമാണു ഗൂഢാലോചന സംബന്ധിച്ച അന്വേഷണം മുന്നോട്ടുപോകാതിരിക്കാന്‍ ഭരണതലത്തില്‍ നിന്നുപോലും ഇടപെടല്‍ ആരംഭിച്ചത്. അന്വേഷണ സംഘത്തില്‍പ്പെട്ട സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ കള്ളക്കേസില്‍ കുടുക്കുമെന്ന് തൃക്കുന്നപ്പുഴ എസ്ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത് കൃഷ്ണപിള്ള കേസില്‍ പ്രതികളുമായി ഒത്തുകളിച്ചതായി ആരോപണം നേരിടുന്ന ഡിവൈഎസ്പിയെയാണ്.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി സിപഎമ്മിന്റെ പ്രമുഖ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളെ ഉടന്‍ തന്നെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നെങ്കിലും ജില്ലാ കമ്മറ്റിയംഗം പി.പി. ചിത്തരഞ്ജനെ ചോദ്യം ചെയ്ത് ഒരാഴ്ചയാകുമ്പോഴും ഇക്കാര്യത്തില്‍ യാതൊരു പുരോഗതിയുമില്ല. ചിത്തരഞ്ജനേക്കാള് ഏറെ തവണ സ്മാരകം കത്തിച്ച പ്രതികളുമായി അക്രമത്തിനു മുമ്പും പിന്നീടും ഫോണിലും അല്ലാതെയും ബന്ധപ്പെട്ടിരുന്നത് ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടു പോയാല്‍ പല പ്രമുഖരും പ്രതിക്കൂട്ടിലാകുമെന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിനു കൂച്ചുവിലങ്ങു വീണത്. ഭരണകക്ഷിയായ കോണ്‍ഗ്രസും ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ട്. കൃഷ്ണപിള്ള സ്മാരകത്തിനൊപ്പം ഇന്ദിരാഗന്ധി അനുസ്മരണ ദിനത്തിലാണ് കായിപ്പുറത്തെ ഇന്ദിരാഗന്ധി പ്രതിമയും തകര്‍ക്കപ്പെട്ടത്. ഇതേ പ്രതികള്‍ തന്നെയാണ് ഇതിനു പിന്നിലെന്നും കണ്ടെത്തിയിരുന്നു. കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ ലോക്കല്‍ പോലീസും പ്രതികളുമായി ഒത്തുകളിച്ചതായി ആക്ഷേപം ശക്തമായിരുന്നു.
എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അന്വേഷണം ശക്തമായി മുന്നോട്ടു പോകുമ്പോള്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് അന്വേഷണം അട്ടിമറിക്കാന്‍ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരും ഇന്ദിരാഗന്ധി പ്രതിമ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസുകാരുമാണ് പരാതിക്കാര്‍. ഇരുകേസിലെയും പ്രതികള്‍ കൃഷ്ണപിള്ള കേസിലെ പരാതിക്കാരാണെന്ന് തെളിയുകയും ചെയ്തു. അന്വേഷണം ഊര്‍ജിതമാക്കുന്നതിനു ഇരുപാര്‍ട്ടികളും പരസ്യമായി പോലും രംഗത്തെത്താത്തത് ഒത്തുകളിക്കുന്നവര്ക്കു കൂടുതല്‍ സൗകര്യമായിരിക്കുകയാണ്.
അതിനിടെ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി.ചന്ദ്രന്, മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി. സാബു എന്നിവരുള്‍പ്പെടെ അഞ്ചുപേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജില്ലാക്കോടതി ഇന്നലെ വാദം കേട്ടു. തുടര്‍ നടപടി അടുത്തദിവസത്തേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: