സിഡ്‌നി: ആസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഭാരതീയനടക്കം നാല്‍പ്പതോളം പേരെ തോക്കുധാരിയായ അക്രമി ബന്ദികളാക്കി. പതിനാറു മണിക്കൂര്‍ നീണ്ട നീക്കങ്ങള്‍ക്ക് ഒടുവില്‍ പോലീസ് ഇരച്ചുകയറി ബന്ദികളെ മോചിപ്പിച്ചു.
എന്നാല്‍ മോചനശ്രമത്തിനിടെ വെടിവയ്‌പ്പില്‍ അക്രമിയടക്കം രണ്ടുപേര്‍ മരിച്ചു. ബന്ദിയാക്കപ്പെട്ട ഭാരതീയന്‍ സുരക്ഷിതനാണ്.
ഇന്നലെ രാവിലെ സിഡ്‌നിയിലെ തിരക്കേറിയ മാര്‍ട്ടിന്‍ പ്ലേസിലെ ലിന്‍ഡിറ്റ് ചോക്ലേറ്റ് ആന്‍ഡ് കഫേയിലെ ജീവനക്കാരെയും ഷോപ്പിലെത്തിയവരെയുമാണ് അക്രമി ബന്ദികളാക്കിയത്. ആസ്‌ട്രേലിയയില്‍ രാഷ്‌ട്രീയ അഭയംതേടിയ മാന്‍ ഹരോന്‍ മോനിസ് എന്ന ഇറാന്‍കാരനാണ് അക്രമിയെന്നു വ്യക്തമായിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ആസ്‌ട്രേലിയന്‍ പോലീസിന് ഇതിനകം തലവേദന സൃഷ്ടിച്ചുകഴിഞ്ഞ മോനിസ് മുന്‍ ഭാര്യയെ വധിച്ച കേസിലാണ് ജാമ്യത്തിലുള്ളത്. മുസ്ലിം മതപുരോഹിതന്റെ വേഷവിധാനത്തില്‍ പ്രത്യക്ഷപ്പെടാറുള്ള മോനിസ് കുടുങ്ങിയതിലേറെയും ലൈംഗികപീഡനക്കേസുകളിലും.
ആസ്‌ട്രേലിയന്‍ സമയം തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സിഡ്‌നി നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവങ്ങളുടെ തുടക്കം. കോഫി ഷോപ്പ് തുറന്നയുടന്‍ തോക്കുമായി കടന്നുചെന്ന അക്രമി അവിടെയുണ്ടായിരുന്നവരെ ബന്ദികളാക്കുകയായിരുന്നു. പത്ത് ജീവനക്കാരും 30 ഓളം പേരും രാവിലെ കഫെയിലെത്തിയിരുന്നു. ആറു മണിക്കൂറിനുശേഷം ബന്ദികളില്‍ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ഒരുമണിക്കൂര്‍കൂടി പിന്നിട്ടപ്പോള്‍ രണ്ടുപേര്‍കൂടി അക്രമിയെ വെട്ടിച്ചുകടന്നു.
വിവരമറിഞ്ഞെത്തിയയുടന്‍ കോഫി ഷോപ്പ് സായുധപോലീസ് വളഞ്ഞ് അക്രമിയെ പിന്തിരിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും ശ്രമമാരംഭിച്ചു. ബന്ദികളില്‍ മൂന്നുപേരെ ഉപയോഗിച്ചാണ് അക്രമി നിബന്ധനകള്‍ മുന്നില്‍വച്ചത്. ഓസീസ് പ്രധാനമന്ത്രി ടോണി ആബട്ടുമായി സംസാരിക്കണമെന്നും തോക്കുധാരി ആവശ്യപ്പെട്ടത്രെ. എന്നാല്‍ ഇക്കാര്യം പോലീസ് നിഷേധിച്ചു.
ഇതിനിടെ , ബന്ദികളില്‍ ചിലര്‍ ജനാലയ്‌ക്കരുകില്‍ കൈകളുയര്‍ത്തി നില്‍ക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അറബി ഭാഷയിലെ വാക്യങ്ങള്‍ എഴുതിയ കറുത്ത പതാക ജനാലയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിനു ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്നു. ഇതോടെ ഇതൊരു ജിഹാദി ആക്രമണമാണോയെന്ന സംശയവും പോലീസിനുണ്ടായി.
സംഭവത്തെത്തിന്റെ പശ്ചാത്തലത്തില്‍ സിഡ്‌നി നഗരം അടച്ചു. റിസര്‍വ് ബാങ്ക് ഓഫ് ആസ്‌ട്രേലിയ, സ്റ്റേറ്റ് പ്രീമിയേഴ്‌സ് ഓഫീസ്, രാജ്യത്തെ രണ്ട് പ്രമുഖ ബാങ്കുകളായ വെസ്റ്റ് പാക് ബാങ്ക്, കോമണ്‍വെല്‍ത്ത് ബാങ്ക് എന്നിവയുടെ ആസ്ഥാന മന്ദിരങ്ങള്‍ തുടങ്ങിയവയെല്ലാം സിഡ്‌നിയിലാണ്. കഫേയ്‌ക്ക് സമീപമുള്ള സിഡ്‌നി ഒപ്പേറ ഹൗസ് അടക്കമുള്ള കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
400 മീറ്റര്‍മാത്രം അകലെയുള്ള ഭാരത കോണ്‍സുലേറ്റും അടച്ചു. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ കോണ്‍സുലേറ്റുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഇതിനിടെ അക്രമിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പൊളിഞ്ഞതോടെ പോലീസ് കോഫിഷോപ്പിലേക്ക് വെടിയുതിര്‍ത്ത് ഇരച്ചു കയറുകയായിരുന്നു. അക്രമി തിരിച്ചുവെടിവച്ചു. ഈ പോരാട്ടത്തിലാണ് രണ്ടു പേര്‍ മരിച്ചതെന്ന് ആസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബന്ദിയാക്കപ്പെട്ടവരില്‍ ഒരു ഭാരതീയനുമുണ്ടായിരുന്നു. ആന്ധ്രാ സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരനാണ് ഇയാള്‍. ഇയാള്‍ സുരക്ഷിതനാണ്.
സംഭവത്തില്‍ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് നടുക്കം രേഖപ്പെടുത്തി. ഇറാക്കിലും സിറിയയിലുമുള്ള ഐഎസ് വിരുദ്ധ സൈനിക നടപടിക്ക് അമേരിക്കയ്‌ക്ക് ആസ്‌ട്രേലിയ പിന്തുണയേകുന്നുണ്ട്. അതിനാല്‍ ആസ്‌ട്രേലിയയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നു ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെ, ആസ്‌ട്രേലിയന്‍ പര്യടനം നടത്തുന്ന ഭാരത ക്രിക്കറ്റ് ടീമിന്റെ സുരക്ഷ വര്‍ധിപ്പിച്ചതായി ബിസിസിഐ അറിയിച്ചു. പര്യടനത്തിന് ഒരു മാറ്റവുമില്ലെന്നും ടീം അംഗങ്ങള്‍ സുരക്ഷിതരാണെന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെ അപലപിച്ചു. ഇത്തരം ചെയ്തികള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ പ്രതികരിച്ചു.
















