തൃശൂര്‍: തെക്കേ മഠത്തില്‍ പുതിയ ശങ്കരാചാര്യരുടെ പൂര്‍ണ്ണ അധികാരം ഇനി മുന്നു മാസം മുമ്പ് അവരോധിച്ച വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതിസ്വാമിയാര്ക്ക്. മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് മഠത്തില്‍ പുതിയ ശങ്കരാചാര്യരായി ഒരാളെ അവരോധിച്ചത്.ശങ്കരാചാര്യ പരമ്പരയിലെ കണ്ണിയായ തെക്കെമഠം മൂപ്പില്‍ സ്വാമിയാര് ശങ്കരാനന്ദ ബ്രഹ്മാനന്ദഭൂതിയാര് തന്നെയാണ് കഴിഞ്ഞ ജുലായ് ഒമ്പതിന് തന്റെ ഇളമുറക്കാരനായി ഒരു പുലാശ്ശേരി വാസുദേവന്‍ നമ്പൂതിരിപ്പാടിനെ ശങ്കരാചാര്യരായി ദീക്ഷ നല്കി അവരോധിച്ചത്.
ഇന്ന് സമാധി ചടങ്ങുകളുടെ അവസാനത്തെ ചടങ്ങായ യോഗീശ്വര പൂജ നടക്കും. അതുവരെ പുതിയ ശങ്കരാചാര്യര്‍ക്ക് ഉപവാസമാണ്. ഞായറാഴ്ച്ച രാത്രി മൂപ്പില്‍ സ്വാമിയാര് സമാധിയായത് മുതലാണ് ഉപവാസം ആരംഭിച്ചത്.
ഇന്നലെ സമാധി ചടങ്ങ് നാനാജാതി മതത്തില്‍പ്പെട്ടവര്‍ക്ക് പങ്കുകൊള്ളാന്‍ കഴിയുന്ന രീതിയിലാണ് പൊതുദര്‍ശനത്തിന് വച്ചത്. പുരുഷസൂക്തം ചൊല്ലി പ്രത്യേകം തയ്യാറാക്കിയ കുഴിയില്‍ മണലും ഉപ്പും നിറച്ചു. പത്മം നിക്ഷേപിച്ച ശേഷം പൂജ നടത്തി. തെക്കെമഠം മൂപ്പില്‍ സ്വാമിയാര് ശങ്കരാനന്ദ ബ്രഹ്മാനന്ദഭൂതിയെ ഇതിനു മുകളില്‍ ഇരുത്തിയ ശേഷം കുഴിമൂടി മുകളില്‍ ആല്‍മര തൈ നട്ടതോടെയാണ് സമാധി ചടങ്ങുകള്‍ പൂര്‍ത്തിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: