തൃശൂര്‍: മഹാസമാധിയായ തെക്കേമഠം മൂപ്പില്‍ സ്വാമിയാര് ശങ്കരാനന്ദ ബ്രഹ്മാനന്ദഭൂതിയെ സമാധിയിരുത്തി. ഇന്നലെ ഉച്ചക്ക് മഠത്തിനോട് ചേര്‍ന്നുള്ള ഭദ്രകാളി ക്ഷേത്രത്തിന് സമീപമാണ് ആചാരപരമായ ചടങ്ങുകളോടെ സമാധിയിരുത്തല്‍ നടന്നത്.
മഠത്തില്‍ നിന്ന് ഇടയ്ക്കയുടെയും ബ്രഹ്മസ്വം മഠത്തിലെ വേദ വിദ്യാര്‍ത്ഥികളുടെ മന്ത്രധ്വനികളോടെയും മഠങ്ങള്‍ പ്രദക്ഷിണം നടത്തിയ ശേഷമാണ് സമാധിയിരുത്തല്‍ നടന്നത്. പൂജകള്‍ക്ക് ശേഷം ഉപ്പ്, മണല്‍ എന്നിവയാണ് ചടങ്ങിനായി ഉപയോഗിച്ചത്. പന്തല്‍ ദാമോധരന് നമ്പൂതിരി, ചാങ്ങിലക്കോട് ശങ്കരനാരായണന് നമ്പൂതിരി, ഒറവങ്കര ദാമോദരന്‍ നമ്പൂതിരി, വടക്കുംപാട്ട് പശുപതി നമ്പൂതിരി എന്നിവരുടെ മുഖ്യാകാര്മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
പുതിയ ശങ്കരാചാര്യര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി, കോട്ടയം തൃക്കഴിയോട്ട് മഠം വാസുദേവാനന്ദ ബ്രഹ്മാനന്ദ തീര്‍ത്ഥ, പൂര്‍വ്വാശ്രമത്തിലെ സഹോദരങ്ങളായ ഭദ്ര അന്തര്‍ജ്ജനം, രാമന് ഭട്ടതിരിപ്പാട്, വാസുദേവന്‍ ഭട്ടതിരിപ്പാട്, നേത്രന്‍ ഭട്ടതിരിപ്പാട്, ലീല അന്തര്‍ജ്ജനം എന്നിവരും എത്തിയിരുന്നു. ഞായറാഴ്ച്ച രാത്രിയാണ് ശ്വാസംമുട്ടല്‍ കൂടിയതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അന്ത്യം സംഭവിച്ചത്.
എരുമപ്പെട്ടി വെള്ളറക്കാട് പാണ്ടംപറമ്പത്ത് മനയിലെ ശങ്കരന് നമ്പൂതിരിയാണ് പിന്നീട് ശങ്കരാനന്ദ ബ്രഹ്മാനന്ദഭൂതിയായി മാറിയത്. പൂര്‍വാശ്രമത്തില്‍ ബിസിനസ് നടത്തിയിരുന്ന അദ്ദേഹം സന്യാസത്തില്‍ ആകൃഷ്ടനായി ആത്മീയ ജീവിതത്തിലേക്കു തിരിഞ്ഞു. തെക്കേമഠത്തില്‍ ഇംഗ്ലീഷും മറ്റ് ഭാഷകളും പഠിപ്പിക്കാനെത്തിയ അദ്ദേഹം സംസ്കൃത ഭാഷാഗവേഷണത്തില്‍ മുഴുകി. പൂജാവിധികളും കരസ്ഥമാക്കി.
1982 ലാണ് കാട്ടില്‍ സ്വാമിയാര് എന്നറിയപ്പെട്ടിരുന്ന ബ്രഹ്മദത്തന് ബ്രഹ്മമനന്ദഭൂതി സ്വാമിയാരില്‍ നിന്ന് ദീക്ഷ സ്വീകരിച്ച് ശങ്കരാനന്ദ ബ്രഹ്മമാനന്ദ സ്വാമിയായത്. തൃശൂര്‍ വടക്കുന്നാഥക്ഷേത്രം, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുടങ്ങി 17 ക്ഷേത്രങ്ങളില്‍ പുഷ്പാഞ്ജലി സ്വാമിയാരായിരുന്നു. കഴിഞ്ഞ ജൂലൈ ഒമ്പതിന് ഇളമുറസ്വാമിയാരായി ഒരുപുലാശേരി വാസുദേവന്‍ നമ്പൂതിരിപ്പാടിനെ മഠത്തിലെ പുതിയ ശങ്കരാചാര്യരായി അവരോധിച്ച ശേഷമാണ് സ്വാമിയാര് യാത്രയായത്.
നേരത്തെ സമൂഹത്തിന്റെ നാന തുറകളിലുള്ളവര്‍ സ്വാമിയാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ഡോ.ബി. ആര്. ബലരാമന്, കേരള വനവാസി കേന്ദ്രം സംസ്ഥാന പ്രസിഡന്റ് പള്ളിയറ രാമന്, ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സംഘടന സെക്രട്ടറി വി.കെ. വിശ്വനാഥന്, തൃശൂര്‍ മഹാ നഗര്‍ സംഘചാലക് ജി.മഹാദേവന്, സേവാഭാരതി സംസ്ഥാന സംഘടന സെക്രട്ടറി വി.ഗോവിന്ദന്‍കുട്ടി, കളക്ടര്‍ എം.എസ്. ജയ, മേയര്‍ രാജന് പല്ലന്, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സന്യാസിവര്യന്മാരായ സ്വാമി ഭൂമാനന്ദ മഹാരാജ്, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ടി.വി ചന്ദ്രമോഹന്, കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഭാസ്കരന് നായര്‍, തിരുവമ്പാടി ദേവസ്വം ഭാരാവാഹികളായ പ്രൊഫ. കെ. മാധവന്‍കുട്ടി, കെ.വിജയന്, പാറമേക്കാവ് ദേവസം വൈസ് പ്രസിഡന്റ് വി.എം.ശശി തുടങ്ങി നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജന്മഭൂമിക്ക് വേണ്ടി മഹാനഗര്‍ സംഘചാലകും ജന്മഭൂമി മുന്‍ ജനറല്‍ മാനേജരുമായ ജി.മഹാദേവന്, ജന്മഭൂമി മാനേജിംഗ് കമ്മറ്റിയംഗം സി.സദാനന്ദന് മാസ്റ്റര്‍, ലേഖകന്‍ കൃഷ്ണകുമാര്‍ ആമലത്ത് എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: