പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളേജ് വിഷയത്തില്‍ ബിജെപിയുടെയും പോഷക സംഘടനകുളടെയും നിലപാട് ഒടുവില്‍ സിപിഎം ശരിവെച്ചു. മെഡിക്കല്‍ കോളജ് പട്ടികജാതി വികസന വകുപ്പിനു കീഴില്‍ നിന്ന് ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനു കീഴിലേക്കു മാറ്റണമെന്നും മെഡിക്കല്‍ കോളജില്‍ നടന്ന എല്ലാ നിയമനങ്ങളും റദ്ദാക്കണമെന്നും മറ്റു മെഡിക്കല്‍ കോളജുകളിലേതു പോലെ അവയും പിഎസ്സിക്കു വിടണമെന്നും സിപിഎം പാലക്കാട് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളേജിലെ നിയമനങ്ങള്‍ റദ്ദാക്കണമെന്ന് ബിജെപി, പട്ടികജാതി മോര്‍ച്ച, യുവമോര്‍ച്ച എന്നിവ നിരന്തരമായി സമരത്തിലായിരുന്നു. ആദ്യഘട്ടത്തില്‍ മെഡിക്കല്‍ കോളേജ് തട്ടിപ്പിനെതിരെ പ്രസ്താവനയുമായി സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്തു വന്നിരുന്നെങ്കിലും പിന്നീട് യുഡിഎഫിന്റെ തട്ടിപ്പിനെക്കുറിച്ച് മൗനം പാലിച്ചു.
ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ള സിപിഎം നേതാവിന്റെ ഭാര്യക്ക് വിരമിക്കല്‍ പ്രായം നീട്ടി നല്കിയതും നിയമനങ്ങളില്‍ സിപിഎം പങ്കുപറ്റിയതുമാണ് അഴിമതിക്കെതിരെ ശബ്ദിക്കാതിരിക്കാന്‍ കാരണമെന്ന് യുവമോര്‍ച്ചയും പട്ടികജാതി മോര്‍ച്ചയും ആരോപിക്കുകയും ചെയ്തിരുന്നു.
അതിനിടെ യുവ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി. രാജീവ് നല്കിയ ഹര്‍ജി പരിഗണിച്ച് മെഡിക്കല്‍ കോളേജ് നിയമനം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാടും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. ഇടതു-വലത് ഗൂഢാലോചനയാണ് മെഡിക്കല്‍ കോളേജില്‍ നടക്കുന്നതെന്ന് ആരോപിച്ച് സമരം തുടരുന്നതിനിടയിലാണ് സിപിഎം ഇതുവരെയെടുത്ത നിലപാടിനെതിരെ പാലക്കാട് ഏരിയാ കമ്മറ്റിയുടെ പ്രമേയം.
മെഡിക്കല്‍ കോളജിനു വേണ്ടി ഓരോ വര്‍ഷം വരുന്ന ആവര്‍ത്തന ചെലവ് കണ്ടെത്തുക സര്‍ക്കാരിനു ബാധ്യതയാകുമെന്നതിനാല്‍ ആരോഗ്യവിദ്യാഭ്യാസ വകുപ്പിനു കീഴിലാക്കുകയാണു വേണ്ടതെന്ന് പ്രമേയം പറയുന്നു.
പാലക്കാട്ടെ ജനങ്ങള്‍ക്ക് ആധുനിക ചികിത്സ സൗകര്യങ്ങളുള്ള മെഡിക്കല്‍ കോളജ് ആശുപത്രി സ്വപ്നം കണ്ടാണ് സിപിഎമ്മും മെഡിക്കല്‍ കോളജിനെ സ്വാഗതം ചെയ്തത്. എന്നാല്‍, ഇതിനു പിന്നില്‍ നിക്ഷിപ്ത താല്പര്യങ്ങളാണെന്ന് ബോധ്യമായതായി പ്രമേയത്തില്‍ കുറ്റപ്പെടുത്തി. ജനകീയ വിഷയങ്ങളില്‍ ആവശ്യമായ സമരങ്ങള്‍ നടത്തിയില്ലെന്നും സംസ്ഥാന കമ്മിറ്റി അംഗം പി. ഉണ്ണി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: