തിരുവനന്തപുരം: അഞ്ചുമാസം പിന്നിട്ട ആദിവാസി നില്‍പ്പുസമരം കൂടുതല്‍ ശക്തമാക്കാന്‍ ആദിവാസിഗോത്രമഹാസഭ തീരുമാനിച്ചു. 28 ന് കണ്ണൂര്‍ ആറളം ഫാമില്‍ നടക്കുന്ന ആദിവാസി പാര്‍ലമെന്റില്‍ സമരപരിപാടിക്ക് അന്തിമരൂപം നല്‍കുമെന്ന് ആദിവാസി ഗോത്ര മഹാസഭ കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രശ്നപരിഹാരം നീട്ടിക്കൊണ്ടുപോയി സമരത്തെ തകര്‍ക്കാനുളള നീക്കമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. എല്ലാം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്നും ഉത്തരവിറക്കേണ്ട കാലതാമസം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി രണ്ടുദിവസം മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ ഗോത്രമഹാസഭ സമര്‍പ്പിച്ച നിവേദനം വായിച്ചുനോക്കാന്‍ പോലും ശ്രമിച്ചില്ല. പട്ടികജാതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്രതോ ബിശ്വാസിന് അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം വീണ്ടും നിവേദനം സമര്‍പ്പിക്കുകയാണുണ്ടായത്.
ഭൂമിയിലെ കൈയേറ്റം അവസാനിപ്പിച്ച് ഭൂരഹിതര്‍ക്ക് പതിച്ചുനല്കാന് വിജ്ഞാപനം ചെയ്യണമെന്നാണ് സമരസമിതിയുടെ ആവശ്യം. ഭൂമാഫിയകളുടെ പിടിയില്‍നിന്ന് ഭരണകര്‍ത്താക്കള്‍ക്ക് പിന്തിരിയാനാകില്ലെന്നതിനു തെളിവാണ് സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനം തെൡയിക്കുന്നത്. മാവോവാദി വേട്ടയുടെ പേരില്‍ ആദിവാസി ഊരുകളെ കേന്ദ്രീകരിച്ച് പോലീസ്രാജ് നയമാണ് യുഡിഎഫ് തുടരുന്നത്. കേരളത്തില്‍ എവിടെയും ആദിവാസികള്‍ മാവോവാദികളെ സഹായിക്കുന്നില്ല. ആദിവാസി ഊരുകള്‍ അവരുടെ ഒളിത്താവളങ്ങളുമല്ല. ഇരുകൂട്ടരുടെയും ലക്ഷ്യം ആദിവാസിമേഖല ശവപ്പറമ്പാക്കുകയാണ്. വാര്‍ത്താസമ്മേളനത്തില്‍ ആദിവാസി ഗോത്ര മഹാസഭ അദ്ധ്യക്ഷ സി.കെ. ജാനുവും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: