നാരായണീയാമൃതം
പണ്ഡിത പാമര ഭേദമെന്യേ ഭക്തന്മാര്‍ ഏറ്റവും ആദരിച്ച് പോരുന്ന ഒരു ഗ്രന്ഥമാണ് ശ്രീമദ് നാരായണീയം. ഒരു യുഗത്തിന്റെ വഴികാട്ടിയായി മാറിയ ശ്രീമദ് നാരായണീയം മേല്പുത്തൂര്‍ നാരായണഭട്ടതിരി ഗുരുവായൂരപ്പന് സമര്‍പ്പിച്ച സ്മരണകള്‍ അയവിറക്കാനുള്ള ഒരുദിനമാണ് കൊല്ലത്തില്‍ ഒരുദിവസം ശ്രീമദ് നാരായണീയദിനമായി ഭക്തന്മാര്‍ ആചരിച്ച് വരുന്നത്. ഇന്നാണ് ആ ദിനം.
കൊല്ലവര്‍ഷം 735 (എ.ഡി.1560)ല്‍ ആണ് ആ പ്രതിഭയുടെ ആവിര്‍ഭാവം. മലപ്പുറം ജില്ലയില്‍ തിരുനാവായ്‌ക്ക് സമീപം കുറുംബത്തൂര്‍ ദേശത്ത് ചന്ദനക്കാവ് ക്ഷേത്രത്തിന് സമീപമാണ് മേല്പുത്തൂര്‍ ഇല്ലം സ്ഥിതി ചെയ്യുന്നത്. അച്ഛന്‍ മാതൃദത്തന്‍ ഭട്ടതിരി. അമ്മയുടെ വീട് തൃശൂര്‍ ജില്ലയില്‍ പയ്യൂര്‍ എന്ന സ്ഥലത്താണ്. ദാമോദരന്‍ ജ്യേഷ്ഠനും മാതൃദത്തന്‍ അനുജനും ഉണ്ടായിരുന്നു. ക്ഷേത്രം വേദശാസ്ത്രാദ്ധ്യന കേന്ദ്രമായിരുന്നു.
1587 വൃശ്ചികമാസം 27-നാണ് 27-ാം വയസ്സില്‍ ശ്രീമാന്‍ ഭട്ടതിരിപ്പാട് നാരായണീയം രചിച്ച് ഭഗവാന്‍ ഗുരുവായൂരപ്പന്റെ പാദങ്ങളില്‍ സമര്‍പ്പിച്ചത്. 427 കൊല്ലങ്ങളായി ഒരു സ്‌തോത്ര ഗ്രന്ഥം ഇപ്പോഴും അതിന്റെ കീര്‍ത്തി നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ട് നിത്യനൂതനമായി വിലസുന്നു എന്നത് നിത്യസത്യവുമാണ്. വേറെ ഒരു സ്‌ത്രോത്രവും ഇത്ര പ്രശോഭിച്ചിട്ടില്ല.
മേല്പുത്തൂര്‍ തിരോധാനം 1646 ല്‍ 86-ാം വയസ്സില്‍. അനേകം കാവ്യങ്ങളുടെ കര്‍ത്തൃത്വം ഉണ്ടെങ്കിലും ശ്രീമദ് നാരായണീയമാണ് ജനഹൃദയങ്ങളില്‍ അദ്ദേഹത്തെ പ്രതിഷ്ഠിച്ചത്.
മേല്പുത്തൂരിന്റെ സമര്‍പ്പണമായാണ് ശ്രീമദ് നാരായണീയം എന്ന് കരുതുന്നുണ്ടെങ്കിലും ആ പുണ്യം പൂര്‍ണമായി അനുഭവിക്കുന്നത് ഭക്തരാണ് എന്നത് ചിന്താവിഷയമാണ് ഹന്തഭാഗ്യം ജനാനാം!!
കഠിനമായ വാതരോഗത്തെ കഠിനമായ കൃഷ്ണഭക്തികൊണ്ട് കീഴടക്കിയ ഗുരുവായൂരപ്പ ദാസനാണ് മേല്പുത്തൂര്‍ നാരായണഭട്ടതിരിപ്പാട്.
തന്റെ അച്ഛനില്‍നിന്നുതന്നെയാണ് വേദാന്തവും സാംഖ്യയോഗാദി ശാസ്ത്രങ്ങളും ഭട്ടമീമാംസയും പ്രഭാകര മീമാംസയും അഭ്യസിച്ചത്. തര്‍ക്കത്തിന് ജ്യേഷ്ഠന്‍ ദാമോദരന്‍ ഗുരുസ്ഥാനം ഏറ്റെടുത്തു. മാധവന്‍ ഓതിക്കന്‍ വേദങ്ങള്‍ പഠിപ്പിച്ചു പണ്ഡിതശ്രേഷ്ഠനായ തൃക്കണ്ടിയൂര്‍ അച്യുതപിഷാരടി വ്യാകരണാഭ്യസത്തിന്റെ ചുമതല ഏറ്റെടുത്തു. 12 വയസ്സിനുള്ളില്‍ ഹൃദിസ്ഥമാക്കേണ്ടതെല്ലാം ഹൃദിസ്ഥമാക്കി. ഗുരുവിന്റെ പേരില്‍ ശിഷ്യനുള്ള ഭക്തി ബഹുമാനം വര്‍ധിച്ച് വന്നപ്പോള്‍ ഗുരുവിന് ശിഷ്യന്റെ പേരിലും സ്‌നേഹവാത്സല്യങ്ങള്‍ കൂടിക്കൂടി വന്നു. ശിഷ്യനായ നാരായണ ഭട്ടതിരി അറിവിന്റെ ഭണ്ഡാകാരവുമായി. എങ്ങനെയാണ് ഈ അറിവ് മുഴുവന്‍ പൂര്‍ണമായി ഭട്ടതിരിപ്പാട് പിടിച്ചെടുത്തു എന്നതിന് ഒരു തിരിഞ്ഞുനോട്ടം സഹായിക്കും.
വിവാഹം കഴിഞ്ഞശേഷം ദൈനംദിന കാര്യങ്ങളിലുള്ള വ്യതിചലനം വന്ന് ഭോഗാസക്തിയില്‍ മാത്രം താല്‍പ്പര്യം എന്ന നിലപാട് കുടുംബാംഗങ്ങളെ വ്യാകുലരാക്കി. വേദശാസ്ത്രാദി പുരാണങ്ങളുടെ അദ്ധ്യയനത്തില്‍ താല്‍പ്പര്യം കുറഞ്ഞ് കുറഞ്ഞ് വന്നു. ഇന്ദ്രിയ സുഖങ്ങളാണ് എല്ലാം എന്നുധരിച്ച് ഒരു സുഖലോലുപനായി കഴിയുവാന്‍ തുടങ്ങി. കുളി, ജപം, സന്ധ്യാവന്ദനം തുടങ്ങിയവ യഥാകാലം യഥാസമയം ഇല്ലാതായി. ഈ പിഴച്ച വഴിക്കുള്ള ജീവിതരീതി ഗുരുവായ അച്യുതപിഷാരടിയെ വല്ലാതെ വേദനിപ്പിച്ചു. എങ്കിലും അദ്ദേഹം ഒരക്ഷരം എതിര് പറയാതെ കുറച്ച് കാലം കഴിച്ചുകൂട്ടി. ഒരുവിധ പ്രതികരണവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അങ്ങനെ കുറച്ചു കാലം കടന്നുപോയി.
ഒരു ദിവസം രാവിലെ സമയം നാല് നാഴിക പുലര്‍ന്ന് കഴിഞ്ഞു. ഗുരുനാഥന്‍ പ്രഭാതകൃത്യങ്ങളെല്ലാം നിര്‍വഹിച്ച് ശിഷ്യര്‍ക്ക് ഗണിതശാസ്ത്രം പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. ആ നേരം ഭട്ടതിരിപ്പാട് ഉറക്കമുണര്‍ന്ന് എഴുന്നേറ്റ് പുറമെ വന്ന് അല്‍പ്പനേരം സങ്കോചത്തോടുകൂടി ശിഷ്യന്മാരുടെ മധ്യത്തിലൂടെ ചാടിച്ചാടി മുറ്റത്തിറങ്ങി എന്ന് കണ്ടപ്പോള്‍ അച്യുതപിഷാരടി എല്ലാവരും കേള്‍ക്കെ അല്‍പ്പം ഉറക്കെ പറഞ്ഞു. ”കഷ്ടം, നല്ലൊരു ബ്രാഹ്മണ ജന്മം കിട്ടീട്ട് അതിനെ പാഴാക്കി കളയുന്നുവല്ലൊ” എന്ന് പറഞ്ഞത് കുറിക്ക് കൊണ്ടു. കിട്ടേണ്ടത് കിട്ടിയാല്‍ തോന്നേണ്ടത് തോന്നും എന്നതിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് ഗുരുനാഥന്റെ ആ വാക്കുകള്‍ ഭട്ടതിരിയുടെ ഉള്ളില്‍ തറച്ചു. രണ്ട് നിമിഷം നിന്ന് ആലോചിച്ച് വേഗത്തില്‍ നിത്യവൃത്തി, സ്‌നാനം, സന്ധ്യാവന്ദനം എന്നിവ കഴിച്ച് വന്ന് ഗുരുവിന്റെ കാലുകള്‍ രണ്ടുംപിടിച്ച് സാഷ്ടാംഗം നമസ്‌കരിച്ച് പ്രാര്‍ത്ഥനാ രൂപത്തില്‍ പറഞ്ഞു:
‘കൃപാസമുദ്രമായ മഹാത്മാവേ, അജ്ഞാന മഹാസമുദ്രത്തില്‍ മുങ്ങിക്കിടക്കുന്ന ഈ ഭാഗ്യഹീനനെ സ്‌നേഹപരവശമായ മനസ്സുകൊണ്ട് ജ്ഞാനപൊങ്ങ് തടി ഉണ്ടാക്കിതന്ന് പിടിച്ച് കരകയറ്റണമേ. അവിടുന്ന് മാത്രമേ ഈ ഉള്ളൂവന്ന് ശരണമായിട്ടുള്ളൂ’.
ഇതായിരുന്നു തുടക്കം. പടിപടിയായി വ്യാകരണം, കാവ്യപ്രകാശം, അലങ്കാര സര്‍വസ്വം, ദശരൂപകം എല്ലാം എത്രയും പെട്ടെന്ന് ഹൃദിസ്ഥമാക്കി ഗുരുവിന്റെ സ്‌നേഹവാത്സല്യങ്ങള്‍ക്ക് പാത്രീഭൂതനായി. പരിപൂര്‍ണമായ ഈ ശരണാഗതി ഭട്ടതിരിപ്പാടിനെ ഗുരുവില്‍ ലയിപ്പിച്ചു. തദ്വാരാ വേദാദ്ധ്യയനം ദ്രുതഗതിയില്‍ നടന്നു എന്നതിന് രണ്ടഭിപ്രായമില്ല.
ആദിശേഷന്റെ അവതാരമായിരിക്കാം ഭട്ടതിരിപ്പാട് എന്ന അഭിപ്രായം പൊന്തിവന്നിട്ടുണ്ട് എങ്കിലും ഒരു മനുഷ്യന്‍ എങ്ങനെ കഷ്ടപ്പെട്ട് ഓരോ കാര്യവും ചെയ്ത് ഭഗവദ് പ്രീതി നേടാം എന്ന് നമുക്ക് കാണിച്ചുതരുകയാണ് ഭട്ടതിരിപ്പാട്.
കഠിനമായ വാതരോഗം നാമജപം കൊണ്ട് ഇല്ലാതാകും എന്ന് കാണിച്ചുതരുന്നു. 100 ദശകം അടങ്ങിയ ഈ സ്‌തോത്രഗ്രന്ഥം. ഈശ്വര തുല്യമായ ഗുരുക്കന്മാര്‍, ഗുരുനാഥന്‍ ഈശ്വരന്‍ തന്നെ എന്ന സത്യത്തെ ഓര്‍മിക്കൂ എന്ന ഋഷീശ്വരന്മാരുടെ ഉദ്‌ഘോഷം. ഏതൊരു വിപത്തില്‍നിന്നും കരകയറാന്‍ ഗുരു തന്നെ ആശ്രയം എന്ന് സമര്‍ത്ഥിക്കുന്നു.
വാതരോഗം പിടിപെട്ട് കഷ്ടപ്പെട്ടതിനെപ്പറ്റി വ്യാകുലപ്പെടാതെ ആ രോഗത്തെ സംബോധന ചെയ്ത് തിരുമേനി പറയുന്നു. ”അല്ലയോ രോഗങ്ങളെ, നിങ്ങള്‍ തന്നെയാണ് എന്റെ സുഹൃത്തുക്കള്‍. എനിക്ക് കാവ്യം, അലങ്കാരം, തര്‍ക്കം എന്നിവയില്‍ വിചക്ഷണന്മാരായ വിദ്വാന്മാരുടെ യോഗങ്ങളിലും സുഖഭോഗങ്ങളിലും താല്‍പ്പര്യമില്ലാതാക്കിയത് നിങ്ങളാണല്ലോ. നിങ്ങള്‍ ഇത് ചെയ്തിരുന്നില്ലെങ്കില്‍ കൃഷ്ണപാദാരവിന്ദ ഭജനവും വേദാന്ത ചിന്തയും നാളെയാവാം നാളെയാവാം എന്ന് ഓരോ ദിവസവും വിചാരിച്ച് ലൗകികസുഖങ്ങളില്‍ ഭ്രമിച്ച് യമപുരിക്ക് പോകേണ്ടിവരുമായിരുന്നു.
ഒരുപക്ഷേ ഭട്ടതിരിപ്പാടിന്റെ വാതരോഗം നമുക്കെല്ലാം വാതയോഗം ആയി എന്നതാണ് സത്യം. ആ വാതയോഗമാണ് നമുക്ക് ഇത്രയും അമൂല്യമായ ശ്രീമദ് നാരായണീയം എന്ന സ്‌തോത്രകൃതി ലഭിക്കുവാന്‍ വഴിയൊരുക്കിയത്. എല്ലാം നിന്തിരുവടിയുടെ മഹിമയും കൃപാകടാക്ഷവും.
ആയുരാരോഗ്യസൗഖ്യം എന്ന പദപ്രയോഗത്തോടുകൂടി തന്റെ ഈ സ്‌തോത്ര രചന സമാപിക്കുന്നു. അത്ഭുതം ആശ്ചര്യം എന്നേ പറയേണ്ടൂ വാതരോഗ കഠിനവേദന ഭട്ടതിരിയുടെ ദേഹത്തില്‍നിന്ന് ഓടിമറഞ്ഞതായി അഗ്രേപശ്യാമിയോടെ ഏവര്‍ക്കും അറിയും ഭട്ടതിരിയുടെ വാതരോഗം ഒരു സംഭവമായി മാറി.
പീതാംബരം കരവിരാജിത ശംഖചക്ര
കൗമോദകീസരസിജം കരുണാസമുദ്രം
രാധാസഹായം അതിസുന്ദര മന്ദഹാസം
വാതാലയേശമനിശം ഹൃദിഭാവയാമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: