മതം, മതേതരം, മതന്യൂനപക്ഷം, ഭാഷാന്യൂനപക്ഷം ഇവയൊന്നും ഭരണഘടനയിലെ മൂന്നും നാലും ഭാഗങ്ങളിലോ വാക്കുകള്‍ക്ക് നിര്‍വചനം നല്‍കുന്ന 366-ാം ഖണ്ഡികയിലോ 367 ല്‍ പറയുന്ന ജനറല്‍ ക്ലോസസ് നിയമത്തിലോ നിര്‍വചിക്കുന്നില്ല.
(ഇന്ത്യന്‍ ഭരണഘടനയും മതേതരത്വവും, അഡ്വ. സി.കെ. ശിവശങ്കരപ്പണിക്കര്‍)
ഭാരതം മതേതരരാഷ്‌ട്രമായി പ്രഖ്യാപിച്ചത് 1976 ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്. മതേതരത്വം എന്ന പദത്തിന്റെ സാധാരണഗതിയിലുള്ള അര്‍ത്ഥം നാസ്തികത്വം എന്നാണ്. രാഷ്‌ട്രം മതേതരമാകണമെങ്കില്‍ പൗരന്മാരെല്ലാം നാസ്തികരായിരിക്കണം. അല്ലെങ്കില്‍ മതത്തിന് അതീതമായ ദേശീയതക്ക് വഴിമാറിക്കൊടുക്കണം.
ആ സാംസ്‌കാരിക ദേശീയത എന്താണെന്ന് മനസ്സിലാക്കാനും സ്വീകരിക്കാനുമുള്ള സംസ്‌കാരവും സഹിഷ്ണുതയും വൈവിധ്യമാര്‍ന്ന മതവിശ്വാസങ്ങള്‍ സ്വീകരിച്ചിട്ടുള്ള ഭാരതത്തിലെ ജനങ്ങള്‍ തീരുമാനിക്കണം.
മനുഷ്യരില്‍ സദ്ഗുണങ്ങള്‍ അങ്കുരിക്കാന്‍ പുരോഗമനചിന്താഗതിക്കാര്‍ എന്ന് സ്വയം അഭിമാനിക്കുന്ന വിഭാഗം അനുവദിക്കില്ല. അതിനെ പിന്തുണയ്‌ക്കാന്‍ ഇക്കാര്യങ്ങളില്‍ തികച്ചും നിസംഗത പുലര്‍ത്തുന്ന കോണ്‍ഗ്രസുകാരും പങ്കാളികളാകുന്നു. ബംഗാളില്‍ സിപിഎമ്മിനെ ഒതുക്കാന്‍ വെമ്പുന്ന തൃണമൂല്‍ കോണ്‍ഗ്രസും ബഹളം കൂട്ടുന്നു.
ഭഗവദ്ഗീത ഉപദേശിച്ചതിന്റെ 5751-ാം വാര്‍ഷികം ദേശീയതലത്തില്‍ ആഘോഷിക്കുന്ന വേളയില്‍ പുണ്യഗ്രന്ഥത്തെ ദേശീയഗ്രന്ഥമാക്കണമെന്ന മന്ത്രി സുഷമ സ്വരാജിന്റെ അഭിപ്രായം ചിലര്‍ വിവാദമാക്കിയിരിക്കയാണ്. എന്‍ഡിഎ സര്‍ക്കാര്‍ രാഷ്‌ട്രത്തെ കാവിപുതപ്പിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്നാണ് ഒരു കൂട്ടരുടെ വിമര്‍ശനം.
മതേതരമൂല്യങ്ങളെ അട്ടിമറിക്കാനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമാണുപോലും ഇത്. ഭരണഘടനയാണ് ദേശീയഗ്രന്ഥമെന്നാണ് മമതാബാനര്‍ജി അവകാശപ്പെടുന്നത്. ദേശീയപതാകയാണ് തന്റെ മതമെന്ന് പറഞ്ഞ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെയും ഓര്‍ക്കേണ്ടതുണ്ട്. ഭഗവദ്ഗീതയെ ഉള്‍ക്കൊണ്ട മഹാത്മാഗാന്ധിയെയും ബാലഗംഗാധരതിലകനെയും വിനോബാജിയെയും ഇക്കൂട്ടര്‍ വിസ്മരിക്കുന്നു. ആധുനികകാലത്ത് മാനേജുമെന്റ് പഠനത്തില്‍ ഗീതാതത്വങ്ങള്‍ ഉള്‍പ്പെടുന്നു എന്നതും അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. അതോ നാട്യമോ?
ഡോ.പല്‍പ്പുവിന്റെ മകനായ നടരാജ ഗുരുവിന്റെ ശിഷ്യനും ജ്ഞാനിയും തികഞ്ഞ ചിന്തകനുമായിരുന്ന നിത്യചൈതന്യയതി ”യതി ചരിതം” എന്ന തന്റെ ആത്മകഥയില്‍ സൂചിപ്പിച്ചിട്ടുള്ള കാര്യം ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പരാമര്‍ശിക്കുന്നു. (യതിചരിതം പേജ്-481).
കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമത്തിലെ വിപാത്മാനന്ദ സ്വാമികളുടെ സഹോദരനായ നിത്യബോധാനന്ദ സ്വാമികള്‍ പറഞ്ഞ അനുഭവം സൂചിപ്പിക്കുന്നു യതി.
”സ്വാമിജി എന്നോട് രസരകമായ ഒരു കഥ പറഞ്ഞു. അത് ഇന്ത്യയില്‍നിന്ന് യൂറോപ്പില്‍ ചെല്ലുന്ന ബിരുദധാരികളായ യുവാക്കളുടെ സാംസ്‌കാരികമായ നിര്‍വീര്യതയെ ഉദാഹരിക്കുന്നതായിരുന്നു. ഇന്ത്യയില്‍നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്ത ഒരു ഹൈന്ദവ യുവാവ് ജര്‍മനിയില്‍ ഉപരിപഠനത്തിനായി ചെന്നു. ആ യുവാവ് ഭാരതീയനാണെന്നറിഞ്ഞപ്പോള്‍ തലസ്ഥാനമായ ബേണിലുള്ളവര്‍ അയാളെ ചായ സല്‍ക്കാരത്തിനു ക്ഷണിച്ചു. ഭാരതത്തെ സ്‌നേഹിക്കുന്ന ഒട്ടേറെപ്പേര്‍ അവിടെ കൂടിയിരുന്നു. അവര്‍ക്കൊരാഗ്രഹം. ഇന്ത്യക്കാരനില്‍നിന്ന് നേരിട്ട് ഭഗവദ്ഗീതയെക്കുറിച്ച് കേള്‍ക്കണമെന്ന താല്‍പ്പര്യം. ഇതുകേട്ടപ്പോള്‍ ആദ്യമൊന്ന് പരുങ്ങിയ ആ യുവാവ് ധൈര്യം ഉള്‍ക്കൊണ്ട് പറഞ്ഞു.
‘ശ്രീഭഗവദ് ഗീത ഇന്ത്യയിലെ സുസമ്മതനായ ഒരു പണ്ഡിതനാണ്. എന്നാല്‍ കഷ്ടമെന്നു പറയട്ടെ അദ്ദേഹം മരിച്ചുപോയി. അദ്ദേഹം എഴുതിയ പല പുസ്തകങ്ങളും ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടും.” നിത്യബോധാനന്ദ സ്വാമികള്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ എനിക്ക് ആ യുവാവിനെ ആക്ഷേപിക്കണമെന്നല്ല തോന്നിയത്. സ്വിറ്റ്‌സര്‍ലണ്ടിലോ ജര്‍മനിയിലോ അമേരിക്കയിലോ ശാസ്ത്രജ്ഞന്മാര്‍ നടത്തുന്ന ഗവേഷണങ്ങളില്‍ പൂര്‍ണമായി സഹകരിച്ച് ചിലപ്പോള്‍ ആദേശവാസികളെപ്പോലും അമ്പരിപ്പിക്കുന്നരീതിയില്‍, ബുദ്ധിശക്തിയും ശാസ്ത്രബോധവുമുള്ള, ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ സ്‌കൂളുകളിലും കോളേജുകളിലും പഠിച്ച് പുറത്തിറങ്ങുന്നതിനുമുമ്പ് വാല്മീകി-വ്യാസ-കാളിദാസന്മാരുടെ പ്രതിഭാപ്രഭാവത്തെ അല്‍പ്പമായെങ്കിലും ഒന്നുപരിചയിക്കാനുള്ള ഏര്‍പ്പാടുകൂടി നമ്മുടെ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമാക്കാന്‍ ഭാരതസൃഷ്ടിയില്‍ മുഴുകിയിരിക്കുന്ന വിദ്യാഭ്യാസ ധുരന്ധരന്മാര്‍ക്ക് കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് വ്യസനിച്ചു.”
മാറ്റത്തിനായി മുതിരുന്നവര്‍ക്കെതിരെ പടവാളുമായി ഇറങ്ങുന്നവരാണല്ലോ ബുദ്ധിജീവികള്‍! ശ്രീശങ്കരന്റെപേരിലുള്ള സംസ്‌കൃത സര്‍വകലാശാലയിലെ ഒരു ”ധുരന്ധരന്‍” ശ്രീനാരായണ ഗുരുദേവന്‍ ഭഗവദ്ഗീതയെ നിരസിച്ചിരുന്നു എന്നാണ് പഠിപ്പിച്ചുവിടുന്നത്. കൂടാതെ അദ്വൈതാചാര്യന്‍ പ്രചരിപ്പിച്ച അദ്വൈതമല്ല ഗുരുദേവന്‍ ഉപദേശിച്ചിട്ടുള്ളതെന്നും. മുനി നാരായണ പ്രസാദ് അവയ്‌ക്കുള്ള വിശദീകരണം നല്‍കിയിട്ടുള്ളത് ഇത്തരക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. ”ഇടം” ”അടയാളപ്പെടുത്തല്‍” എന്നീ പദപ്രയോഗങ്ങള്‍ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്നതിലൂടെ പുരോഗമന ചിന്താഗതിക്കാരാണെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം വിമര്‍ശനങ്ങള്‍ക്കു മുതിരുന്നത് എന്നാണ് വിശ്വസിക്കേണ്ടത്.
പാടിപ്പുകഴ്‌ത്തുന്നത് (ഗായതേ ഇതി ഗീതാ) എന്നാണ് ഗീത എന്ന പദത്തിനര്‍ത്ഥം. അദ്വിതീനായ ഈശ്വരനില്‍ വിശ്വാസം ഉണ്ടാവാനും ലോകത്തിന്റെ നിലനില്‍പ്പിനാധാരമായ കര്‍മം ചെയ്യുന്നതില്‍ ഉത്തേജനം ലഭിക്കാനും ധര്‍മം നിലനിര്‍ത്താനും അത് അഭംഗുരം തുടരുന്നതിനും പൗരുഷത്തോടെ കര്‍മം ചെയ്യുന്നതിനും അങ്ങനെ ലോകകല്യാണത്തിനുവേണ്ടിയാണ് ഭഗവദ്ഗീത പഠിക്കുന്നത്.
കര്‍മണ്യേവാധികാരസ്‌തേ
മാ ഫലേഷു കദാചന
ഹാ കര്‍മഫലഹേതുര്‍ ഭുഃ
മാ തേ സംഗോളസ്ത്വകര്‍മണി
(സാംഖ്യയോഗം-47)
മഹാത്മാഗാന്ധിക്ക് ഏറ്റവും പ്രിയപ്പെട്ട ശ്ലോകമായിരുന്നു ഇത്.
ജനങ്ങള്‍ സ്വതന്ത്രമായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ദില്ലിയിലെ മുസ്ലിം ബുദ്ധിജീവികളും പണ്ഡിതന്മാരും ചേര്‍ന്ന് ആവശ്യപ്പെട്ടിട്ടുള്ളത് രാജ്യത്തെമ്പാടുമുള്ള ഇമാമുമാരും ഉലേമാകളും നരേന്ദ്ര മോദിയെ പിന്തുണക്കണമെന്നാണ്. ലോക യോഗ ദിന പ്രഖ്യാപനം ഐക്യരാഷ്‌ട്രസഭയില്‍നിന്ന് ഉടനുണ്ടാകും. ലോകം അംഗീകരിച്ചാലും എന്തിനേയും വിമര്‍ശിക്കാന്‍ ഇവിടെ ആളുണ്ടാകും. ഏതിനെക്കുറിച്ചായാലും പ്രസക്തിയുണ്ടാകുന്നത് അതിനെ രാഷ്‌ട്രം അംഗീകരിക്കുമ്പോഴാണ്. ദേശീയഗ്രന്ഥമായി പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും ഭഗവദ്ഗീത കാലദേശാതീതവും മതാതീതവുമായ അതിവിശിഷ്ട ഗ്രന്ഥമാണ് എന്ന കാര്യത്തില്‍ നമുക്ക് അഭിമാനിക്കാം.
മാര്‍പാപ്പയെ കാണാന്‍ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാര്‍ റോമില്‍പ്പോയ വേളയില്‍ കരുതിയിരുന്നത് ഭഗവദ്ഗീതയായിരുന്നു എന്ന കാര്യംകൂടെ കൂട്ടിവായിക്കുക.
















